‘ അളിയാ വിടണ്ടട്ടാ.. ഇനി കിട്ടൂലട്ടാ ഇങ്ങനത്തെ മുതലിനെ ””ടാ അതിന് പെട്ടെന്ന് നാട്ടില് പോകണ്ടെ….. ഞാൻ ലീവിന് പോകാൻ ഇനിയും സമയം കിടക്കല്ലെ…….”” ടാ ലൈഫില് ഇനി ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയെന്ന് വരില്ല. പത്ത് ദിവസം അവളുടെ കെട്ട്യോൻ ഉണ്ടാവില്ല എന്നെല്ലെ പറഞ്ഞത്…. നീ ഒരു പത്ത് ദിവസം എമർജൻസി ലീവ് വാങ്ങി നാട്ടിലേക്ക് വിട്… കമ്പനിയില്…. വാപ്പാക്കൊ ഉമ്മാക്കൊ സുഖമില്ല സീരിയസാണ് എന്ന് അടിച്ച് വിട്… വീട്ടിലൊന്നും അറിയിക്കണ്ട നാട്ടിൽ പോകുന്നത്. ഏതെങ്കിലും ഹോട്ടലിൽ റൂം എടുക്കുക….പത്ത് ദിവസം കഴിഞ്ഞ് തിരിച്ച് കയറുക.. ഒരു മനുഷ്യക്കുഞ്ഞ് അറിയാൻ പോണില്ല…. പോയി അടിച്ച് പൊളിച്ച് വാ…. ഇതൊക്കെ ഉണ്ടാവുള്ളു വയസ്സ് കാലത്ത് തിരിഞ്ഞ് നോക്കുമ്പോൾ അയവിറക്കാൻ…..”
ഉണ്ണിക്കുട്ടന്റെ മോട്ടിവേഷനും….. മുബൈലിൽ കിടക്കുന്ന കാമുകിയുടെ പല പോസിലുള്ള ഫോട്ടോകളും നവാസിനെ ദുബായിൽ നിന്ന് വിമാനം കയറ്റി…..
അവളുടെ വീടിന്റെ അടുത്ത് തന്നെ ഒരു ഹോട്ടലിൽ താമസവും ആക്കി.രാവിലെ തന്നെ കുളിച്ച് റെഡിയായി അവളെ വിളിച്ചു.അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു …
” ശ്ശൊ…..ചേട്ടൻ ഇറങ്ങിയിട്ടില്ല ഞാൻ വിളിക്കാം….”നവാസ് അക്ഷമയോടെ അവളുടെ വിളിയും കാത്തിരുന്നു.
വലിയ ഗേറ്റ് കടന്ന് അവളുടെ കൊട്ടാരം പോലെ ഉള്ള വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവൻ പറഞ്ഞ പോലെ നീലസാരി ധരിച്ച് തന്നെ ആയിരുന്നു അവൾ നിന്നത്.പഠിക്കുമ്പോൾ ഉണ്ടായിരുന്ന സൗഹൃദം നാളുകൾക്ക് ശേഷം ഒരു ഫ്രണ്ട് റിക്വസ്റ്റിലൂടെ പ്രണയത്തിലേക്ക് വഴിമാറാൻ അവളുടെ ഭർത്താവിന്റെ തിരക്കും സമയമില്ലായ്മയും വഴിയൊരുക്കി.
വലിയ വീട്ടിൽ അവൾക്ക് കൂട്ട് പ്രായമായ മുത്തശ്ശി മാത്രമേ ഉള്ളു. മുത്തശ്ശിയുടെ കണ്ണും കാതും അത്ര കാര്യക്ഷമമല്ല. അത് കൊണ്ട് ഹോട്ടലിൽ താമസിക്കേണ്ടി വന്നില്ല. വലിയ വീടിന്റെ മുകളിലെ ഒറ്റമുറി നവാസിനും കാമുകിക്കും വേണ്ടി കണ്ണുകളടച്ചു.
അവന്റെയും അവളുടെയും ജീവിതത്തിലെ മറക്കാത്ത നിമിഷങ്ങൾ രണ്ട് പേരും സ്വന്തമാക്കി.
നിറഞ്ഞ മനസ്സോടൊ സംതൃപ്തിയോടെ നവാസ് എയർപോർട്ടിലേക്ക് യാത്രയായി. ഉണ്ണിക്കുട്ടൻ പറഞ്ഞത് പോലെ പ്രായമായി ഒന്നിനും കഴിയാതെ ഇരിക്കുമ്പോൾ ഈ ഓർമ്മകളെ ഉണ്ടാവൂ കൂട്ടിന്. അവിടെ ചെന്ന് ഉണ്ണിക്കുട്ടനെ കെട്ടി പിടിച്ച് ഒരുമ്മ കൊടുക്കണം. അവന്റെ സപ്പോർട്ട് ഉള്ളത് കൊണ്ടല്ലെ എല്ലാം ഭംഗിയായത്.
നാട്ടിൽ വന്ന് പുതിയ സിം ഇട്ടിട്ട് അവനെ ഒന്ന് വിളിച്ചിട്ട് പോലും ഇല്ല മിക്കവാറും അവന്റെ വായിൽ നിന്ന് നല്ലത് കിട്ടും. അവിടെ എയർ പോർട്ടിൽ ഇറങ്ങിയിട്ട് വിളിക്കാം..ഹോട്ടലിൽ നിന്ന് അവളുടെ വീട്ടിലേക്ക് മാറിയപ്പോൾ ഓഫാക്കി വെച്ചതാ മുബൈൽ.
എയർപോർട്ടിലേക്ക് നവാസിന്റ നാട് കഴിഞ്ഞ് വേണം പോകാൻ. ഹൈവേയിൽ നിന്ന് നവാസിന്റെ വീട്ടിലേക്ക് തിരിയുന്ന റോഡ് കണ്ടപ്പോൾ അവൻ സൈഡ് ഗ്ലാസ്സ് കയറ്റി വെച്ചു.
പെട്ടെന്നാണ് അവൻ ഒരു പോസ്റ്റിൽ ഒരു ഫ്ലക്സ് ബോർഡ് കണ്ടത്.”ചേട്ടാ.. നിർത്തു….”
അവന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ … ബോർഡിലെ വാചകം….” കണ്ണീരോടെ വിട…” അതിൽ തന്റെ വാപ്പയുടെയും കുഞ്ഞനിയത്തിയുടെയും ഫോട്ടോ…
നവാസിന് പരിസരം മറന്നു.തന്റെ മകനെ പഠിപ്പിച്ച് അവന് വിദേശത്ത് ഉയർന്ന വരുമാനം ഉള്ള നല്ല ജോലിയും ശരിയാക്കി പ്രവാസം അവസാനിപ്പിച്ച് കുടുംബത്തിന്റെ കൂടെ നാട്ടിൽ നിൽക്കാൻ വന്ന തന്റെ വാപ്പയെയും.തുള്ളിക്കളിച്ച് നടന്നിരുന്ന കുഞ്ഞുപെങ്ങളെയും ഓർത്ത് അവൻ പൊട്ടിക്കരഞ്ഞു.
തന്റെ ഉമ്മയെ കാണാൻ വീട്ടിലേക്ക് ഓടിച്ചെന്ന അവനെ കാത്തിരുന്നത്.. ഹൃദയം വെട്ടി നുറുക്കുന്ന വാർത്തയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കിടന്നിരുന്ന തന്റെ പൊന്നുമ്മ…. അവസാനമായി പറഞ്ഞത്..മകനെ ഒരു നോക്ക് കാണണം എന്നാണ്…. ആഗ്രഹം ബാക്കി വെച്ച് ഇന്നലെ മണ്ണിന്റെ മടിത്തട്ടിലേക്ക് മറഞ്ഞ് പോയി…. ഉറ്റവരുടെ മുഖം പോലും ഒന്ന് കാണാൻ അവന് കഴിഞ്ഞില്ല……
ജീവിതത്തിൽ മറക്കാൻ കഴിയാത്ത നിമിഷങ്ങളും ഓർമ്മകളും സ്വന്തമാക്കാൻ… ഉറ്റവരെയും ഉടയവരെയും മറന്ന്.. യൗവ്വനം…. സുഖത്തിനും….. ലഹരിക്കും ആഘോഷങ്ങൾക്കും …… വേണ്ടി മാറ്റി വെച്ചാൽ നഷ്ടപ്പെടുന്നത് ഒരിക്കലും തിരിച്ച് കിട്ടാത്ത നിമിഷങ്ങളായിരിക്കും..
……………………………..
സിയാദ് ചിലങ്ക
·