മെഡിക്കൽ കോളേജിൽ 10 ദിവസം ചികിത്സിച്ചത് വ്യാജഡോക്ടർ. ഞെട്ടൽ മാറാതെ രോഗികൾ.

in News 245 views

വ്യാജഡോക്ടർമാർ വിലസുന്ന കേരളത്തിൽ നിന്നും മറ്റൊരു നടുക്കുന്ന വാർത്ത കൂടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ കയറി പി ജി ഡോക്ടർ ആണെന്ന് പറഞ്ഞു യുവാവ് ചികിത്സ നടത്തി എന്ന വാർത്തയാണ് പുറത്തുവരുന്നത്. പൂന്തുറം മാണിക്യവിളാകം സ്വദേശി നിഖിലിനെയാണ് ആശുപത്രി ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മെഡിക്കൽ കോളേജിലെ ഒന്നാം വാർഡ് മെഡിസിൻ യൂണിറ്റിൽ കാലിന് പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖിൽ കബളിപ്പിച്ചത്.നേരത്തെയുള്ള പരിചയം മുതലെടുത്ത് റിനുവിന് കൂട്ടിരിക്കാൻ എന്ന പേരിൽ പത്തു ദിവസമാണ് ഇയാൾ സ്റ്റെതസ്കോപ്പ് ധരിച്ച് ആശുപത്രിയിൽ കഴിഞ്ഞത്.ഡോക്ടർ എന്നവിധത്തിൽ മറ്റ് രോഗികളോടും സംസാരിച്ചുകൊണ്ടായിരുന്നു ഇയാളുടെ പെരുമാറ്റം.

ഇതിനിടെ മാരകമായ രോഗങ്ങൾ ഉണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകൾക്കുമായി റിനുവിൻ്റെ കൈയിൽ നിന്നും നിഖിൽ പണവും കൈക്കലാക്കി. ഇയാളുടെ രക്തസാമ്പിളുകൾ പരിശോധനക്കായി കൊണ്ടുപോകുന്നത് നിഖിൽ ആയിരുന്നു. രോഗി ഡിസ്ചാർജ് ആകാതിരിക്കാൻ സാമ്പിളുകളിൽ കൃത്രിമം കാണിക്കുകയും ചെയ്തു. പരിശോധനാ ഫലങ്ങളിൽ ആശയകുഴപ്പം സൃഷ്ടിച്ചതോടെ ഡോക്ടർമാർക്കും സംശയമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജനെ കണ്ടെത്തുന്നത്. ശനിയാഴ്ച രാവിലെ ഡോക്ടർ ശ്രീനാഥും മറ്റ് ജീവനക്കാരും ഇയാളെ പിടികൂടി മെഡിക്കൽ കോളേജ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആൾ മാറിടത്തിലൂടെ ചികിത്സ നടത്തിയതിന് ഇയാൾക്കെതിരെ ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫീസർ നാസറുദ്ദീൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഒരു വർഷം മുൻപ് ഡോക്ടർ എന്ന വ്യാജേന റിനുവിൻ്റെ സഹോദരനെയും പറ്റിച്ചിരുന്നുവെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. മെഡിക്കൽ കോളേജിൽ വെച്ച് തന്നെയാണ് ഇവർ പരിചയപ്പെടുന്നത്. ഡോക്ടർ ആണെന്ന് പറഞ്ഞു നിഖിൽ കൂടെ കൂടി. മുട്ടുവേദനയ്ക്ക് ചികിത്സകഴിഞ്ഞ് ഇയാൾ ആശുപത്രിവിട്ടിട്ടും മാരക അസുഖം ഉണ്ടെന്നു പറഞ്ഞു നിഖിൽ സ്വന്തമായി ചികിത്സ നടത്തി. ചികിത്സയ്ക്കായി നാലു ലക്ഷത്തോളം രൂപയും, തുടർപഠനത്തിനായി എൺപതിനായിരം രൂപയു വാങ്ങി. ഇവരുടെ വീട്ടിൽ സന്ദർശനം നടത്താറുള്ള നിഖിലിനെ റിനുവിന് പരിചയമുണ്ട്. ആ ബന്ധം മുതലെടുത്താണ് ആശുപത്രിയിൽ സഹായത്തിനെത്തിയത്. ഡോക്ടർമാർ പിടികൂടിയപ്പോഴാണ് വ്യാജൻ എന്ന് തിരിച്ചറിയുന്നത്. ഇതിന് സമ്മാനമായ വിധത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. നിഖിലിനെതിരെ ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയതായി മെഡിക്കൽ കോളജ് സി ഐ പറഞ്ഞു.
All rights resevred News Lovers.

Share this on...