ഒരു ലവ് ലെറ്റർ കൊടുക്കാൻ പിറകെ നടന്നതിന്ന് കയ്യും കണക്കുമില്ല..
എങ്ങനെ കൊടുക്കണം നിന്ന് കൊടുക്കണോ
അതോ”
ഇനി ഇരിന്നു കൊടുക്കണോ ആലോചിച്ചു കൂട്ടുമ്പോൾ സ്വയമൊരു അഭിമാനമൊക്കെ തോന്നി തുടങ്ങിയ പോലെ..
വീണ്ടും സംതൃപ്തിയില്ലാതെ ” ഇനി കുനിഞ്ഞു കൊടുക്കണോ എന്ന് ചിന്തിച്ചു ‘ഏയ് അതു വേണ്ട സ്നേഹത്തിലായാൽ പിന്നെ കുനിഞ്ഞു നിക്കേണ്ടിവരും ഇപ്പോഴേ അതു ശീലമാക്കേണ്ട…
എവിടെ വെച്ച് കൊടുക്കണം എന്നായി പിന്നെ ചിന്ത പാട വരമ്പിലൂടെ അവൾ വരുമ്പോഴോ?
ഏയ് അതു വേണ്ട അവളുടെ പ്രതികരണം മോശമായാൽ സകല തെണ്ടികളും അറിയും..
ആ ഇടവഴിയിൽ വെച്ചു കൊടുത്താലോ?
ഏയ് അതു വേണ്ട ഒറ്റുകാർ ഇത് നാട്ടിൽ പാട്ടാക്കും..
അങ്ങനെ തല കുത്തി നിന്ന് ചിന്തിച്ചു അവസാനം ഒന്നിലും മനസ്സ് നിൽക്കാതെ അവൾ കോളേജിൽ പോയി ബസ്സിറങ്ങി വരും നേരം ഞാൻ അവളെ വിളിച്ചു ” ശ്ശൂ
അവൾ തിരിഞ്ഞു നോക്കി ഞാനവളുടെ അരികിലെത്തി അവൾക്ക് നേരെ എന്റെ ഹൃദയ ലറ്റർ നീട്ടി ഏറെ പിറകെ നടക്കുന്നത് മനസ്സിലാക്കി അലിവ് തോന്നിയാവും അവൾ അത് വാങ്ങിയത്..
അവൾ അത് വാങ്ങി എന്നെ കണ്ടിട്ടില്ലേ എന്ന മട്ടിൽ നടന്നു പോയി…
അന്നു രാത്രി എന്റെ റൂമിലെ ലൈറ്റണയാത്തത് കണ്ട് അമ്മ ചോദിച്ചു ” നിനക്കുറങ്ങാറായില്ലെടാ ചെറുക്കാ” എന്ന്
ഇനിയും അമ്മയുടെ ചീത്ത കേക്കണ്ടെന്ന് കരുതി ഞാൻ ലൈറ്റണച്ചു..
മറുപടി എന്താകും എന്ന് ഓർത്തെന്റെ തല ചോദ്യം ചിഹ്നം പോലെ നിന്നു, കിടന്നു, കവുന്നു, മറിഞ്ഞു, ചെരിഞ്ഞു ആകെയൊരു വേലിയേറ്റം നെഞ്ചിൽ
സകല ദൈവങ്ങളെ എല്ലാം നീട്ടി വിളിച്ചു ചതിച്ചേക്കല്ലേ എന്നും പറഞ്ഞാണ് കണ്ണടച്ചത്..
രാവിലെ കണ്ണുകൾ തുറന്ന പാടെ നേരെ കുളത്തിൽ പോയി നീന്താനൊന്നും നിൽക്കാതെ കുളിച്ച് കയറി.
കുട്ടിക്കൂറ പൌഡർ ഷർട്ടിന് പിറകിൽ കമിഴ്ത്തി സുന്ദരനായി എന്ന് ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി..
അവൾ വരാൻ സമയമായപ്പോൾ എന്റെ കാല് നടുങ്ങാൻ തുടങ്ങി’ കൈ വിറക്കാൻ തുടങ്ങി “അവൾ വരുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പട പടാന്ന് അടിക്കാനും തുടങ്ങി’ ഞാൻ എവിടെ നിന്നൊക്കെയോ ധൈര്യം സംഭരിച്ച് നായരുടെ പല ചരക്കു കടയിലെ ബെഞ്ചിൽ ഇരിന്നു..
അവൾ മുന്നിൽ വന്നു ബസ് കാത്തു നിന്നു എന്നെ നോക്കുന്നേയില്ല എന്റെ നെഞ്ചിൽ വേലിയേറ്റം കൂടി വന്നു ഇടക്കവൾ ചുറ്റും ഒന്ന് നോക്കി എന്റെ നേര്ക്ക് ഒരു ലറ്റർ നീട്ടി അതു നീട്ടുമ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കുന്നേയില്ല എന്റെ പട പട ശബ്ദം കൂടി ഞാൻ അതു വാങ്ങി പോക്കറ്റിലേക്കിട്ടു നെറ്റിയിലെ വിയർപ്പു തുടച്ചു..
അവൾ ബസ് കയറി കോളേജിലേക്ക് പോയി ഞാൻ നേരെ പാടത്തേക്ക് നടന്നു അച്ഛനവിടെ എവിടേലും ഉണ്ടോ എന്ന് നോക്കി ഇല്ല എന്ന് ഉറപ്പു വരുത്തി ഞാൻ അവൾ തന്ന ലറ്റർ എടുത്തു നിവർത്തി..
വായിച്ചു കഴിഞ്ഞതും എന്റെ മനസ്സ് തുള്ളിച്ചാടി ആഹ്ലാദം മൂത്ത് നേരെ പാടത്തേക്ക് ചാടി
കുറച്ചു കഴിഞ്ഞപ്പോൾ സ്ഥല കാല ബോധം വീണ്ടെടുത്തു വരമ്പത്തേക്ക് കയറി മുണ്ടിൽ അപ്പടി ചേറായി എങ്കിലും മനസ്സിലെ സന്തോഷം കൊണ്ട് അതൊന്നും ഞാൻ മൈന്റ് ചെയ്തില്ല..
വീട്ടിലെത്തിയപാടെ അമ്മ ചോദിച്ചു” നീ പാടത്ത് പോയോട നിന്നോട് ഞാൻ വെള്ള മുണ്ടുടുത്ത് പാടത്ത് ഇറങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ ഇനി അതു വെളുപ്പിക്കാൻ ഞാൻ പാടു പെടണം അമ്മ പരിഭവം തുടങ്ങി
‘പാടത്ത് പണിക്കാരെത്തിയോടാ’ ‘ഇല്ല വരുന്നേയുള്ളു എന്നും പറഞ്ഞ് ഞാൻ കുളത്തിലേക്ക് തോർത്തുമെടുത്ത് നടന്നു
പിറ്റേന്ന് മുതൽ ലവ് ലെറ്റർ ഒന്ന്…. രണ്ട്….. മൂന്ന്….എണ്ണമില്ലാതെ ആയി പിന്നീടങ്ങോട്ട്
രാത്രിയിൽ എന്റെ മുറിയിലെ ലൈറ്റണയാതെയായി അമ്മ വഴക്ക് പറയൽ തുടങ്ങി..
പാട വരമ്പുകൾ, ഇടവഴി,മാംചുവട് ബസ്റ്റോപ്പ് എല്ലാം ഞങ്ങളുടെ പ്രണയത്തിന് സാക്ഷിയായി…
അവളുടെ കൈ വിരലിൽ പിടിച്ചും കണ്ണിൽ നോക്കിയും ചേര്ന്നിരിന്നും ഇക്കിളിപ്പെടുത്തിയും കാലം ഞങ്ങളെയും കൊണ്ട് കടന്നു പോയി…
ചില അസൂയ തെണ്ടികൾ ആക്കിയ ചിരിയും ചിരിച്ചോണ്ട് ഇതെല്ലാം നാട്ടിൽ പറഞ്ഞു പരത്താൻ തുടങ്ങി…
ഒരു ദിവസമവളെൻ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു പറഞ്ഞു ” നമ്മുടെ ബന്ധം വീട്ടിലറിഞ്ഞെന്നും കല്യാണം ഉറപ്പിക്കാൻ പോവുന്നു എന്നും
അവളുടെ കണ്ണു നിറച്ച നിൽപ്പ് കണ്ടപ്പോൾ എന്റെ ഹൃദയം പിടഞ്ഞു’ ഞാൻ അവളെ പിടിച്ചു നിർത്തി ചോദിച്ചു’ ‘നമുക്ക് ഒളിച്ചോടിയാലോ എന്ന്’ ‘അവൾ പറഞ്ഞു’ ‘വേണ്ട അച്ഛനെയും അമ്മയേയും വിഷമിപ്പിക്കാനാവില്ല എന്ന്…
തിരിഞ്ഞു നോക്കാതവൾ പോകുമ്പോൾ ഞാൻ നടുക്കടലിൽ പെട്ട അവസ്ഥയിലായിരുന്നു…
വേഗം വീട്ടിലേക്ക് തിരിച്ചു മുറിയിലെത്തി കട്ടിലിനടിയിൽ നിന്ന് ബാഗ് വലിച്ചെടുത്തു.. പ്രണയലേഖനമെല്ലാം വാരി നിലത്തിട്ടു
ഒരു കുന്നോളം ഉണ്ട് ‘ഒരെണ്ണം കയ്യിലെടുത്തു വായിച്ചു നോക്കി ” സ്നേഹത്തിന്റെ അർത്ഥങ്ങൾ നിന്നിലാണ്….
വായിച്ചു കഴിഞ്ഞതും തല പെരുത്തു തുടങ്ങി
എന്റെ ഹൃദയ ഭാഷ ഒക്കെ കൂടെ വാരി സഞ്ചിയിലാക്കി തെങ്ങിന്റെ തടത്തിലേക്കിട്ടു കത്തിച്ചു…
ഇത് കണ്ട് അമ്മ ചോദിച്ചു എന്താട ആ കത്തിക്കുന്നത് എന്ന്
അതു കുറച്ചു വിലയില്ലാത്ത പേപ്പറുകളാണമ്മേ എന്നും പറഞ്ഞ് വീടിന്റെ വരാന്തയിൽ ചെന്നിരുന്നു സങ്കടം ഉള്ളിൽ അലയടിക്കുകയാണ്…
ഈ ചെറുക്കനിതെന്തു പറ്റി എന്ന മട്ടിൽ അമ്മയെന്നെ ഇടയ്ക്കു വന്നു നോക്കും…
ദിവസങ്ങൾ കടന്നു പോയി അവളുടെ കല്യാണം ഉറപ്പിക്കുന്ന ദിവസം അടുത്തു വരുമ്പോൾ എന്റെ ചിന്തകൾ ചിതറി
എന്തായാലും അവളുടെ കല്യാണത്തിന് പോകണം എന്ന് ഞാൻ കരുതി
കാരണം അവൾ കല്യാണ പെണ്ണായി ഇറങ്ങുമ്പോൾ എന്റെ ഉള്ളമെന്നു പിടയണം കണ്ണുകൾ നിറയണം കാരണം എന്റെ മനസ്സിൽ നിന്ന് അവളെ പടിയിറക്കാനാവില്ല കല്യാണ പെണ്ണായി അവൾ ഇറങ്ങുമ്പോൾ ആ പ്രണയം ഒരു പ്രാർത്ഥനയാകണം…
ശപിക്കാനാവില്ല കാരണം ഒരു കാലത്തെന്റെ എല്ലാം ആയിരുന്നെന്ന് പറയണം..
ഒരു കർക്കിടക മഴയിൽ ഞാൻ അവൾക്ക് കൊടുത്ത ചുംബനം ആദ്യത്തേതും അവസാനത്തേതുമായി പോയല്ലേ എന്നൊക്കെ ചിന്തിച്ചു പണ്ടാരമടങ്ങിയ നേരത്താണ് അവൾ വീട്ടിലേക്ക് വരുന്നത് ഞാൻ കണ്ടത് ഞാൻ അവളെ ആകാംക്ഷയോടെ നോക്കി അവൾ എന്നെ കണ്ട പാടെ കണ്ണു നിറച്ചു കൊണ്ടിരുന്നു… ഞാൻ അവളുടെ കണ്ണുകൾ തുടക്കുന്ന
നേരത്താണ് അമ്മ വന്ന് കണ്ണുകളനക്കി ചോദിച്ചത് ആരാടാ ഇത് എന്ന്
എന്റെ കാലുകൾ വിറക്കാൻ തുടങ്ങി എന്റെ പരിഭ്രമം കണ്ട പാടെ അമ്മ അവളോട് ചോദിച്ചു ” മോളെവിടെത്തയാ ” ഞാൻ ഞാൻ എന്ന് പറഞ്ഞു അവൾ കരഞ്ഞു നിന്നപ്പോൾ അമ്മ കണ്ണു തുറിച്ചെന്നെ നോക്കി ഞാൻ ആ നോട്ടത്തിൽ ദഹിച്ചു പോയി..
പെട്ടന്നാണ് അവളുടെ അച്ഛൻ അവളെ വന്നു വിളിച്ചോണ്ട് പോയത്
ഉടനെ അമ്മ ചോദിച്ചു ” നാരയണേട്ടനല്ലടാ അത്
ഞാൻ ” അതേ എന്ന് പറഞ്ഞു
” അങ്ങേരേ മോളാണോ അത് എന്നമ്മ ചോദിച്ചു
ഞാൻ ” അതേ എന്ന് പറഞ്ഞു അകത്തേക്ക് നടക്കുമ്പോൾ
അമ്മയുടെ മനസ്സലിഞ്ഞു പറഞ്ഞു കുരുത്തക്കേട് ഓരോന്നും ഒപ്പിച്ചു വെച്ചിട്ട് ആ പെണ്കുട്ടിയെ എന്തിനാട കരയിപ്പിച്ചത് ആ ശാപമൊക്കെ നീ എവിടെ കൊണ്ട് പോയി വെക്കും..
അച്ഛനെത്തിയപ്പോൾ അമ്മ ചെന്നു കാര്യം പറഞ്ഞു അച്ഛനപ്പോഴും ഒരു കുലുക്കവുമില്ലാതെ ഇതൊക്കെ ഞാൻ അറിഞ്ഞിരുന്നു എന്ന മട്ടിൽ ഇരിന്നു.. പിന്നെ പറഞ്ഞു ” അവൻ ഒരാണല്ലേ എന്താന്നു വെച്ചാൽ അവൻ തന്നെ ചെയ്യട്ടെ എന്ന് പറയുമ്പോൾ ഞാൻ തീരുമാനിച്ചിരിന്നു അവളെ വിട്ട് കൊടുക്കില്ലെന്ന്
അമ്മ എന്നെ നോക്കി നെഞ്ചിലിടിച്ച് കരഞ്ഞു ദേഷ്യപ്പെട്ടു എങ്കിലും അതെല്ലാം മറന്നമ്മ എന്നെ അനുഗ്രഹിച്ചു..
രജിസ്റ്ററാഫീസിന്റെ മുന്നിൽ ഞാൻ അവളെ കാത്തു നിൽക്കുമ്പോൾ
പുതിയ മുണ്ടും ജുബ്ബയും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരിന്നു അവളുടെ ഹൃദയത്തിനൊപ്പം എന്റെ ഹൃദയം ചേർക്കുമ്പോൾ ഒരു ഒളിച്ചോട്ട കഥ നാട്ടിൽ പരന്നിരുന്നു
പ്രേമിക്കുന്നെങ്കിൽ നാട്ടുകാരിയെ തന്നെ പ്രണയിക്കണം
പ്രണയം മൂത്തവൾ പടി കയറി വരണം
ആദ്യ പ്രണയം തന്നെ വിജയിച്ചതിന്റെ സന്തോഷത്തിലവൾ അവൾ കൊച്ചിനെ ഉറക്കാൻ മുറിയിൽ താരാട്ടു പാടുകയാണിപ്പോൾ ഞാൻ കുഞ്ഞിനെ ഉണർത്താനും പഠിക്കുകയായിരിന്നു..
മുറിയിൽ ഞങ്ങളുടെ ഫോട്ടോ ചില്ലിട്ട് വെച്ചിട്ടുണ്ട് അതിനടിയിൽ ഞാൻ എഴുതി വെച്ചിട്ടുണ്ട്
അനിലിന്റെ പ്രണയമെഴുതിയ താരയെന്ന്..
രചന: എ കെ സി അലി