മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ഈ വർഷം ആദ്യമാണ് കൊവിഡിനെ തുടർന്ന് ഓർമ്മയായത്. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്…’ എന്ന ഗാനം എഴുതി ആലപിച്ച് അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധ നേടിയത്. തുടര്ന്ന് കഥപറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കി കമ്മൽ’ തുടങ്ങി നിരവധി സിനിമകളിലെ ഹിറ്റ് ഗാനങ്ങള് എഴുതുകയുണ്ടായി. വലയിൽ വീണ കിളികൾ, അക്ഷേത്രിയുടെ ആആത്മഗീതം എന്നീ കൃതികളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഭാര്യ മായ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
‘അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനിൽ പനച്ചൂരാനെ ഓർമിക്കുന്ന ധാരാളം പേർ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വലതുമായോ ‘ എന്ന് അത്തരം കോളുകൾ ഒന്നും തന്നെ ഞാൻ ഇപ്പോൾ അറ്റൻഡ് ചെയ്യാറില്ല. കാരണം നല്ല വാർത്തകൾ ഒന്നും തന്നെ എനിക്കവരോടു പറയാനില്ല! ആ ഒരു സമയത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കന്മാർ ഈ വീട്ടിൽ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയതും പല മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്”, മായയുടെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്. അത്തരം വാർത്തകൾ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളിൽ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം എംഎൽഎ പ്രതിഭ ഉൾപ്പടെയുള്ള പ്രമുഖർ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത്, പ്രതിഭ അനുശോചന യോഗങ്ങളിൽ പൊട്ടികരഞ്ഞതും എന്റെ ശ്രദ്ധയിലും പെട്ടിരുന്നു. അനിൽ പനച്ചൂരാനെ സ്നേഹിക്കുന്ന, ഞങ്ങളുടെ ദൗർഭാഗ്യങ്ങളിൽ വേദനിക്കുന്ന ആയിരക്കണക്കിനാളുകൾ ഉണ്ടെന്നറിയാം.
അവരോട് എന്തു പറയണം എന്നറിയില്ലായിരുന്നു. എന്റെ ജോലിയുമായി ബന്ധപ്പെട്ട വാർത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാൻ തന്നെ മടുത്തിരുന്നു.ഇപ്പോൾ ഒരു മറുപടിയായി. അത് ഇവിടെ സമർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളിൽ തലകാണിക്കാൻ രാഷ്ട്രീയക്കാർ എത്തുന്ന വാർത്തകൾ നമ്മൾ നിരന്തരം കാണാറുണ്ട്, വാഗ്ദാനങ്ങൾ നൽകുന്നത് പത്രമാധ്യമങ്ങളിൽ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു. അതുകൊണ്ട് ദയവു ചെയ്ത് ഇത്തരം വാർത്തകൾ വിശ്വസിക്കരുത്”, മായ പനച്ചൂരാൻ ഫേസ്ബുക്കിൽ കുറിപ്പിൽ എഴുതിയിരിക്കുകയാണ്. സംസ്കാരിക വകുപ്പിൽ ജോലിക്കുവേണ്ടിയുള്ള അപേക്ഷയിൽ സർക്കാരിൽ നിന്ന് ലഭിച്ചിരിക്കുന്ന മറുപടിയും കുറിപ്പിനൊപ്പം മായ പങ്കുവെച്ചിട്ടുണ്ട്.
സൂചനയിലെ അപേക്ഷ പ്രകാരം ജോലി നൽകുന്നതിന് സർക്കാരിലോ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രത്യേകിച്ചോ പദ്ധതികൾ ഒന്നും നിലവിലില്ലായെന്ന വിവരം അറിയിക്കുന്നു എന്നാണ് ലഭിച്ച മറുപടിയിലുള്ളത്. ലാൽ ജോസിന്റെ അറബിക്കഥ എന്ന സിനിമയ്ക്കുവേണ്ടി രചിച്ച ഗാനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഇതേ സിനിമയിലെ ചോര വീണ മണ്ണിൽ നിന്നും എന്ന ഗാനത്തിൽ അഭിനയിച്ചതും അനിലാണ്. വലയിൽ വീണകിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നിവയാണ് പ്രധാന കവിതകൾ. ആലപ്പുഴ ജില്ലയിലെ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-നാണ് അനിൽ ജനിച്ചത്. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്.
നങ്ങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒരു വിവാഹച്ചടങ്ങിൽ വച്ചാണ് മായയുടെ ജീവിതത്തിൽ ആദ്യമായി അനിൽ പനച്ചൂരാൻ എന്ന പേര് പതിയുന്നത്. അതും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ. 1995 ൽ ആണ് മായ ആദ്യമായി അയൽവാസിയായ സാബു വഴി കായംകുളം സ്വദേശിയായ കവിയെക്കുറിച്ച് കേൾക്കുന്നതും അന്നേ മായയുടെ മനസ്സിൽ അനിൽ പതിയുന്നതും.