കേരളത്തിൽ എന്നപോലെ ഗൾഫിലെ മലയാളി പ്രേക്ഷകർക്ക് അടുത്ത ദോസ്ത് ആയിരുന്നു നടൻ മാമുക്കോയ.യുഎഇ ഗവൺമെൻറ് ആദരപൂർവ്വം നൽകിയ ഗോൾഡൻ വിസ സ്വന്തമാക്കി ഒരു മാസം തികയുന്നതിനു മുൻപാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്. നടൻ ഇന്നസെൻ്റിൻ്റെ വിയോഗത്തിൻ്റെ അടുത്ത ദിവസം ആയിരുന്നു മാമുക്കോയ ദുബായിൽ ഗോൾഡൻ വിസ ഏറ്റു വാങ്ങിയത്. പ്രിയ സുഹൃത്തിൻ്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാൻ അന്ന് രാത്രി തന്നെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. എന്നാൽ നാട്ടിൽ എത്തുമ്പോഴേക്കും സംസ്കാരം കഴിഞ്ഞുവെന്ന സങ്കടകരമായ വിവരമാണ് ലഭിച്ചത്.
ഇന്നസെൻ്റുമായുള്ള ഓർമ്മകളും ചടങ്ങിൽ പങ്കെടുക്കാൻ ആവാത്തതിൻ്റെ വിഷമവും മാമുക്കോയ പങ്കുവെക്കുകയും ചെയ്തിരുന്നു. എണ്ണി എടുക്കാൻ പറ്റാത്തത്ര ചിത്രങ്ങളിൽ തങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.സെൻ്റ് വളരെ അടുത്ത സുഹൃത്തായിരുന്നുവെന്നും, ആ വിയോഗം തന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ് എന്നും അന്നദ്ദേഹം അനുസ്മരിച്ചിരുന്നു. ഒടുവിൽ ഇന്നസെൻറിന് പിന്നാലെ മാമുക്കോയയും ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ഇപ്പോഴിതാ മാമുക്കോയയുടെ വിയോഗത്തിൽ പ്രതികരിച്ച് അനുശോചനം രേഖപ്പെടുത്തി നടൻ ജയറാം. മാമുക്കോയയെ ഒരു നടനായി കണ്ടിട്ടില്ല. മറിച്ച്, ഒരു പച്ചയായ കോഴിക്കോട്ടുകാരനായ മനുഷ്യനായിട്ടാണ് കണ്ടിട്ടുള്ളതെന്ന് നടൻ ജയറാം പറയുന്നു. ഞങ്ങൾ തമ്മിൽ ഒരു 35 വർഷത്തെ സൗഹൃദമാണ്.
ഒരു നടനായിട്ട് തോന്നിയിട്ടില്ല. മഴവിൽകാവടിയിലെ ഉബൈദ് എന്ന കഥാപാത്രത്തെ നമുക്ക് കൃത്യമായി പഴനിയിലെ ഒരു പോക്കറ്റടിക്കാരൻ ആയിട്ട് തന്നെ തോന്നും. അതാണ് ആ നടൻ്റെ വിജയം. അതുപോലുള്ള എത്രയോ കഥാപാത്രങ്ങൾ എന്നോടൊപ്പം ചെയ്തു. ഉണ്ണിയേട്ടൻ, ശങ്കരാടി സർ, ലളിത ചേച്ചിയൊക്കെ അങ്ങനെ തോന്നും താരങ്ങളാണ്. ലിസ്റ്റിൽ അവസാനത്തെ പേരാണ് ഇപ്പോൾ പോയ മാമുക്കോയ.ജയറാം പറയുന്നു. അര മണിക്കൂർ മുമ്പുവരെ സത്യൻ അന്തിക്കാടുമായി ഈ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇന്നസെൻറ്, ശങ്കരാടി, കെപിഎസി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങിയ താരങ്ങളുടെ വിയോഗത്തോടെ തൻ്റെ ജീവിതത്തിൻ്റെ ഒരു അധ്യായം തന്നെ കീറിക്കളയുകയാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞുവെന്ന് ജയറാം പറഞ്ഞു.
ആ അധ്യായത്തിൽ ഒടുവിലത്തേതാണ് മാമുക്കോയ എന്ന് ജയറാം പറയുന്നു. മഴവിൽകാവടിയിലെ ഉബൈദ് എന്ന പഴനിയിലെ പോക്കറ്റടിക്കാരനെ പോലുള്ള കഥാപാത്രങ്ങളൊന്നും ചെയ്യാൻ ഇനി ആരുമില്ലെന്നും, സിനിമയിൽ വലിയൊരു വിടവ് അവശേഷിപ്പിച്ചാണ് മാമുക്കോയ മടങ്ങിയതെന്നും ജയറാം പറഞ്ഞു. ഞാൻ അരമണിക്കൂർ മുൻപ് സത്യൻ അന്തിക്കാടും ആയി സംസാരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള വിടവാങ്ങലുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന സംവിധായകനാണ് സത്യേട്ടൻ. അദ്ദേഹത്തിൻ്റെ സിനിമകളിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള ഒരു നടനാണ് ഞാൻ.
അതുകൊണ്ടുതന്നെ ഇന്നസെൻറ്, മാമുക്കോയ, ഉണ്ണിയേട്ടൻ, ശങ്കരാടി സർ തുടങ്ങിയവർ ഉള്ള ഒരു പേജ് തന്നെ ഞാൻ എൻ്റെ ജീവിതത്തിൽ നിന്ന് കീറി കളയുകയാണെന്നാണ് സത്യേട്ടൻ പറഞ്ഞത്. എൻ്റെ ചിത്രങ്ങളിൽ ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഇനി ആരുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഒരു അധ്യായം കീറി കളയുകയാണ്. ഇത്തരത്തിലുള്ള മഹാന്മാരായ കലാകാരന്മാർ സിനിമയുണ്ടായിരുന്ന കാലഘട്ടത്തിൽ എനിക്കും സിനിമയിൽ അഭിനയിക്കാൻ പറ്റിയല്ലോ സത്യേട്ടാ എന്നാണ് ഞാൻ പറഞ്ഞത്. അത് ഒരു പുണ്യമാണ് എൻ്റെ ജീവിതത്തിൽ. മാമുക്കോയ യെ ഒരു നടൻ ആയിട്ടല്ല ഞാൻ കണ്ടിട്ടുള്ളത്, ഒരു പച്ചയായ കോഴിക്കോട്ടുകാരനായ മനുഷ്യനായിട്ടാണ്. ജയറാം പറയുന്നു.