ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാതിർത്തി പുരം സ്വദേശി സുന്ദരേശൻ നായർ എന്ന 66 വയസുകാരനെ 7 വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണം എന്ന് ജഡ്ജി ആർ ജെ സുദർശൻ വിധിയിൽ പറയുന്നു. പിഴ തുക കുട്ടിക്ക് നൽകണം. 2014 ജനുവരി 2 പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അപ്പൂപ്പന് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. കുട്ടി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പം ആണ് താമസിച്ചിരുന്നത്.
കുട്ടിയെ അടുത്തുള്ള പ്രതിയുടെ വീട്ടിൽ നിർത്തിയതിനുശേഷമാണ് പ്രതി നാട്ടുകാർക്കൊപ്പം അപ്പൂപ്പനെ ആശുപത്രിയിൽ കൊണ്ടുപോയത്.പ്രതിയുടെ വീട്ടിലെത്തിയ കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലിൽ കിടന്നു ഉറങ്ങി. ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ പ്രതി കുട്ടിയുടെ അടുത്ത് കയറിക്കിടന്നു പീഡിപ്പിച്ചു. കുട്ടി തടഞ്ഞെങ്കിലും പ്രതി വീണ്ടും പീഡനം തുടർന്നു. കുട്ടി പ്രതിയുടെ ഭാര്യ വിളിച്ചുവരുത്തി മാറിക്കിടക്കണം എന്നാവശ്യപ്പെട്ടതിനുശേഷമാണ് തൊട്ടടുത്ത മുറിയിൽ മാറി കിടന്നത്. ഭയന്ന കുട്ടി ആരോടും പറഞ്ഞില്ല. സംഭവം നടക്കുമ്പോൾ കുട്ടി മൂന്നാം ക്ലാസ്സിൽ ആയിരുന്നു.
പിന്നീട് പ്രതിയെ കാണുമ്പോൾ കുട്ടിക്ക് ഭയപ്പാട് വർദ്ധിച്ചു.നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ പീഢനത്തെ സംബന്ധിച്ച് ഒരു വീഡിയോ കണ്ടപ്പോഴാണ് താൻ .പീഡിപ്പിക്കപ്പെട്ടതായി ആ പാവം അറിഞ്ഞത്. തുടർന്ന് സംഭവത്തെ കുറിച്ച് ഓർത്ത് കുട്ടിയുടെ മനോനില തകർന്നു. വീട്ടുകാർ ചികിത്സയ്ക്ക് കൊണ്ടുപോയെങ്കിലും പ്രതിയെ ഭയന്ന് കുട്ടി സംഭവം പുറത്തു പറഞ്ഞില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടി പഠിത്തത്തിൽ പിന്നോട്ട് പോയപ്പോൾ അധ്യാപകരും ശ്രദ്ധിച്ചുതുടങ്ങി. തുടർന്ന് അധ്യാപകർ കുട്ടിയെ സ്കൂളിൽ വച്ച് കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് സംഭവം പുറത്ത് പറഞ്ഞത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, എം മുബീന,എസ് ചൈതന്യ, ആർ വൈ അഖിലേഷ് ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഹാജരാക്കി. മനനില സി ഐ ആയിരുന്നു ജിബി സജികുമാർ. എസ് ഐ ഒ വി ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.