തിരുവനന്തപുരം ആറ്റിങ്ങലിൽ 4 നാടോടികൾ നടത്തിയ സംഭവം കേരളം ജനതയെ ഞെട്ടിക്കും.ആറ്റിങ്ങല്‍ സബ് ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുള്‍ സമദ് ആഹാരം കഴിക്കാനായി ഭക്ഷണപ്പൊതി തുറന്നപ്പോഴാണ് സ്റ്റേഷനിലേക്ക് ആ ഫോണ്‍ എത്തുന്നത്. ശ്രീധരന് നായരെന്ന വയോധികനാണ് മറുതലയ്ക്കല്‍. ആറ്റിങ്ങല്‍ ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വീട്ടില്‍നിന്ന് 28 പവന് മോഷണം പോയി. നാലു നാടോടി സ്ത്രീകളാണ് മോഷണ സംഘത്തിലുണ്ടായിരുന്നത്. മോഷണത്തിനുശേഷം സംഘം രക്ഷപ്പെട്ടിട്ടു നിമിഷങ്ങളാകുന്നതേയുള്ളൂ. ഭക്ഷണപ്പൊതി മടക്കിവച്ച് ഔദ്യോഗിക കൃത്യനിര്വഹണത്തിനിറങ്ങിയ സബ് ഇന്‍സ്പെക്ടറും ഷാഡോ പൊലീസ് സംഘവും ഓടിക്കയറിയത് ചരിത്രത്തിലേക്കാണ്.
മോഷണം നടത്തിയശേഷം മൂന്നു ഓട്ടോറിക്ഷകള്‍ മാറിക്കയറി തിരുവനന്തപുരം ജില്ല വിട്ട സേലം സ്വദേശികളായ നാടോടി സംഘത്തെ അഞ്ചു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ സംഘത്തിനായി. ഫോണ്‍ വിളിച്ച ശ്രീധരന്‍നായരുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘത്തോടു വീട്ടുടമസ്ഥന് കാര്യങ്ങള്‍ വിശദീകരിച്ചു. വീട്ടില്‍ താന്‍ ഒറ്റയ്ക്കായിരുന്നു.നാലു നാടോടി സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാള്‍ ഗര്‍ഭിണിയാണ്. ഗേറ്റ് തുറന്നെത്തിയ സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ വീട്ടിനുള്ളിലേക്കു പോയ സമയത്താണു മോഷണം നടന്നത്.
മോഷണസംഘം വരുത്തിയ ഒരു പിഴവാണ് കേസില്‍ നിര്‍ണായകമായത്. വീട്ടുടമസ്ഥന് വെള്ളമെടുക്കാന്‍ അകത്തേക്കു പോയപ്പോള്‍ നാലു നാടോടി സ്ത്രീകളില്‍ ഒരാള്‍ വീടിനു പുറകുവശത്തേക്കു പോയി. മറ്റുള്ളവര്‍ മുന്‍വശത്തുതന്നെ നിന്നു. ഗൃഹനാഥൻ വെള്ളമെടുത്തു തിരികെ എത്തിയപ്പോള്‍ ഇവര്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചു വീട്ടുടമയുടെ ശ്രദ്ധമാറ്റി.ഇതേസമയം പുറകുവശത്തെത്തിയ സ്ത്രീ അടുക്കളയിലെ ഇരുമ്പു വാതിലിന്റെ അകത്തുള്ള കുറ്റി തുറന്ന് അകത്തു കയറി. മുറിയിലെത്തി അലമാര തുറന്നു. അലമാരയ്ക്കുള്ളിലെ ചെറിയ ലോക്കറിന്റെ വാതില്‍ തുറന്നു സ്വര്‍ണം മോഷ്ടിച്ച ശേഷം പുറകുവശത്തെ വാതില്‍ വഴി പുറത്തിറങ്ങി. വാതില്‍ പുറത്തുനിന്ന് അടച്ചു. വയോധികന്റെ ശ്രദ്ധയില്‍പ്പെടാതെ, വീടിന്റെ മുന്‍വശത്ത് സംസാരിച്ചു നില്ക്കുന്ന സംഘത്തോടൊപ്പം ചേര്‍ന്നു. പിന്നീടു സംഘമായി വീടിനു പുറത്തേക്കു പോയി.