വിവാഹം കഴിഞ്ഞുടന്‍ സദ്യ പോലും കഴിക്കാതെ വധൂ വരന്‍മാര്‍ പോയി; അമ്പരന്നവര്‍ പോലും കൈയടിച്ച സംഭവം

in News 782 views

ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയവർ ആ കാഴ്ചയിൽ അമ്പരന്നു. സർവ്വാഭരണ വിഭൂഷിതയായ വധുവും വരനും അവിടെ നിൽക്കുന്നു. ചുറ്റും ഒരു ചെറിയ ആൾക്കൂട്ടവും. എന്നാൽ ആദ്യം ഒന്ന് അമ്പരന്നവർ കാര്യമറിഞ്ഞപ്പോൾ കൈയ്യടിച്ചു. തിരുവനന്തപുരം പോത്തൻകോട് പേരുത്തല ശ്രീജേഷ് ഭവനിൽ വി.രാജശേഖരൻ നായരുടെയും ഒ ശ്രീലതയുടെയും മകൻ ആർ ശ്രീജേഷ് കുമാറും പാങ്ങപ്പാറ എകെജി നഗർ താമര ഭാഗത്ത് വീട്ടിൽ ബി.മണികണ്ംൻ നായരുടെയും ആർ ശ്രീദേവിയുടെ മകൾ അശ്വതിയാണ് വിവാഹിതരായത്. എന്നാൽ ശ്രീകാര്യ പിള്ള മണ്ഡപത്തിൽ വച്ച് താലികെട്ട് കഴിഞ്ഞ് മറ്റു ചടങ്ങുകളിലേക്ക് കടക്കുംമുമ്പ് വധു വരന്മാർ നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.ഇത് കാണികളെയും അമ്പരപ്പിച്ചു.

ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും, സിപിഐഎം പേരുത്തല ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് ശ്രീജേഷ് കുമാർ. മെഡിക്കൽ കോളജിനു മുന്നിൽ പതിവായി ശ്രീജേഷ് പൊതിച്ചോർ വിതരണം നടത്താറുണ്ട്. വിവാഹ ദിവസവും അത് മുടങ്ങാതിരിക്കാൻ ആണ് ശ്രീജേഷ് വിവാഹവേദിയിൽ നിന്നും വധുവിനൊപ്പം മെഡിക്കൽ കോളേജിലെ രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്ന സ്ഥിരം കേന്ദ്രത്തിലേക്ക് എത്തിയത്. ഇന്നലെ ഇവരുടെ വകയായിരുന്നു ഏറെയും പൊതിച്ചോർ.നേരത്തെ ഈ കാര്യം ശ്രീജേഷ് അശ്വതിയോട് പറഞ്ഞിരുന്നു. അതോടെ അശ്വതി തന്നെ വിവാഹ വേഷത്തിൽ പൊതിച്ചോർ വിതരണം നടത്തി. പൊതി വാങ്ങിയവർ ദമ്പതികൾക്ക് അനുഗ്രഹാശിസ്സുകൾ നേരാനും മറന്നില്ല. വിതരണം കഴിഞ്ഞശേഷം മണ്ഡലത്തിലേക്ക് മടങ്ങിയെത്തിയാണ് ചടങ്ങുകൾ നടത്തിയത്. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവും സിപിഐഎം ചേർത്തല ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ശ്രീജേഷ് കുമാർ ഹൃദയപൂർവ്വം പദ്ധതിയിലൂടെ പൊതിച്ചോറ് ശേഖരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും മുൻനിരയിൽ നിൽക്കുന്ന പ്രവർത്തകൻ കൂടിയാണ്.

Share this on...