ഇത് 36 കാരൻ കെ സി വിഷ്ണുവിൻ്റെ കഥയാണ്. കോടീശ്വരൻ്റെ മകനായി ജനിച്ച വിഷ്ണു 12 വർഷം മുമ്പ് തെരുവിലേക്ക് എറിയപ്പെട്ടതാണ്. 2010ലെ പുതുവർഷ ദിനത്തിലാണ് വിഷ്ണുവിൻ്റെ ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒറ്റയടിക്ക് ഇല്ലാതായത്.ഈ യുവാവിൻ്റെ ജീവിതവിജയത്തിൻ്റെ കഥയും ഇപ്പോൾ ആരായി മാറി എന്നതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വ്യോമസേനയിൽ നിന്ന് വിരമിച്ച താന്യത്തെ സത്യശീലൻ്റെ ഏകമകനാണ് വിഷ്ണു. ഇട്ടു മൂടാനുള്ള സമ്പത്തോടുകൂടി പടു കൂറ്റൻ ബംഗ്ലാവ്, അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന സന്തുഷ്ട കുടുംബം. തൃശൂരിലെ പ്രമുഖ ചിട്ടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായിരുന്ന സത്യശീലൻ ലയൺസ് ക്ലബ് പ്രസിഡണ്ട് ഉൾപ്പെടെ പ്രമുഖ പദവികളിലും ഇരുന്നു.
ചിട്ടി കമ്പനിയിൽ നിന്ന് പിരിഞ്ഞു എറണാകുളം കലൂരിൽ ഐടി കമ്പനി ആരംഭിച്ചതോടെയാണ് തകർച്ച തുടങ്ങിയത്. അക്കാലത്താണ് തമിഴ്നാട്ടിലെ ഗോപി ചെട്ടി പാളയത്ത് വിഷ്ണു ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ചേർന്നത്. പഠനത്തിനിടെ വിഷ്ണു കുടുംബം തകരുന്നറിഞ്ഞില്ല. 2005 ൽ എൻജിനീയറിങ് പഠനം കഴിഞ്ഞ് മൂന്നു വർഷം കോയമ്പത്തൂരിൽ ജോലി ചെയ്തു. രണ്ടായിരത്തിഒൻപതിൽ തിരിച്ചെത്തിയപ്പോഴേക്കും കൂറ്റൻവീടും പറമ്പും ജപ്തിയുടെ വക്കിൽ ആയി. വിഷ്ണു ജനിച്ച വീട് ജപ്തി ആയപ്പോൾ പിടിച്ചുനിൽക്കാനാകാതെ അച്ഛൻ നാടുവിട്ടു. നിന്നെ നന്നായി വളർത്തി. ജോലി കിട്ടാനുള്ള പഠിപ്പും തന്നു.നല്ല വ്യക്തിയായി ജീവിക്കുക. അച്ഛനും മരിച്ചു എന്ന് കരുതുക. നാടുവിട്ട അച്ഛൻ അവസാനമായി വിഷ്ണുവിനോട് പറഞ്ഞത് ഇതായിരുന്നു. പിന്നാലെ വിഷ്ണുവിൻ്റെ ജീവിതം തിരിച്ചടികളുടേത് ആയിരുന്നു .
ജീവിതം സർവ്വനാശത്തിലേക്ക് നീങ്ങിയപ്പോൾ താങ്ങാനാകാതെ വിഷ്ണുവിൻ്റെ അമ്മ ആത്മഹത്യയിലും അഭയംതേടി. സഹോദരി വീട്ടുകാരുമായി പിണങ്ങി പോവുകയും ചെയ്തു. ഇതോടെ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ മകൻ വിഷ്ണുവിനോട് ഒരാൾ ചോദിച്ചു. എന്തു സഹായമാണ് വേണ്ടത് എന്ന്. ഒരു പഴയ സൈക്കിളും ചെറിയ കെട്ടിലും എന്നായിരുന്നു വിഷ്ണുവിൻ്റെ മറുപടി. ബംഗ്ലാവിൽ നിന്നും ജീവിതം തെരുവിലേക്ക് മാറി. 12 വർഷമായി എൻജിനീയറിംഗ് ബിരുദധാരിയായ വിഷ്ണു ആ സൈക്കിളിൽ തൃശൂർ നഗരത്തിൽ രാത്രിയിൽ ചുക്കുകാപ്പിയും മുട്ട പുഴുങ്ങിയതും വിൽക്കുന്നു. പകൽ ഹോട്ടലുകളിൽ ജോലി ചെയ്തു.
ഇപ്പോൾ അന്തസായി ജീവിക്കുന്നു .തൻ്റെ ജീവിതത്തിൽ ഏറെ സംതൃപ്തനാണ് വിഷ്ണു. ജോലി കിട്ടി സമ്പാദിക്കാൻ ആകുന്നതിൽ ഏറെ കയ്യിൽ ഉണ്ട്. നല്ല മനസ്സമാധാനവും സ്വാതന്ത്ര്യവും. ഒഴിവുസമയത്ത് വരച്ച പെയിൻറിംഗുകൾക്ക് പലരും വലിയ വില പറഞ്ഞിട്ടുണ്ട്. ഹ്രസ്വ ചിത്രം ഉൾപ്പെടെ 15 എണ്ണത്തിൽ സംവിധായകനും, സഹായിയും, കലാസംവിധായകനുമായി. ചില ചിത്രങ്ങളിൽ വേഷമിട്ടു. ഒരു ഫീച്ചർ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.
സൈക്കിളിൽ ചായ വിറ്റിട്ട് എന്ത് നേടി എന്നതിന് ഉത്തരമാണിത്. വിഷ്ണു പറയുന്നു. ചെമ്പുകാവിൽ വാടക ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. അവിടെ ചുക്ക് കാപ്പിയും മുട്ട പുഴുങ്ങിയതും ഉണ്ടാകും. വൈകിട്ട് ഏഴ് മുതൽ തൃശൂർ നഗരമൊട്ടുക്കും സൈക്കിളിൽ കറങ്ങിയാണ് വിൽപ്പന. വെളുപ്പിന് നാലിനെത്തി ഉറങ്ങും. ഡിസൈനിംങ് ചെയ്ത് നൽകുന്നുണ്ട്. സ്വന്തം യൂട്യൂബ് ചാനൽ ഉണ്ട്. ഒറ്റത്തടിയായ വിഷ്ണു ഇപ്പോൾ ഫ്ലാറ്റ് 783 എന്ന ഫീച്ചർ സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.