കുടുംബ ഭാരം ചുമലിലേറ്റി കൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയില്‍ ഇർഷാദ് ദുബായിൽ വിമാനമിറങ്ങുന്നത്…!ചെറിയ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ചു കൊണ്ട് ഓരോ കാര്യങ്ങളും ഭംഗിയായി നടത്തി.തനിക്ക് താഴെയുള്ള രണ്ട് പെങ്ങന്മാരെയും തരക്കേടില്ലാത്ത രീതിയിൽ കെട്ടിച്ചയച്ചു.അതിനിടയിൽ നാല് വര്‍ഷങ്ങൾക്ക് ശേഷം ആദ്യമായി നാട്ടിലേക്ക് വന്നു.
തൊട്ടടുത്ത വീട്ടിലെ ആസ്യാത്തയുടെ അനിയത്തിയുടെ മകൾ നഹീദയെ ഉമ്മയും സഹോദരിമാരും ചേർന്ന് ഇർഷാദിന് വേണ്ടി കണ്ടെത്തി.
ഇർഷാദ് മുൻപ് ഈ കുട്ടിയെ ആസ്യാത്തയുടെ വീട്ടിൽ വെച്ച് പലവട്ടം കണ്ടത് കൊണ്ട് തന്നെ ഉള്ളില്‍ ചെറിയൊരു ഇഷ്ടമൊക്കെയുണ്ടായി.വൈകാതെ കല്യാണം നടന്നു.
നഹീദയുമൊത്തുള്ള മധുവിധു ആഘോഷങ്ങൾക്ക് കൂടുതൽ സമയമൊന്നും കിട്ടിയില്ല.
അറബിയുടെ പെട്ടെന്നുള്ള വിളിയില്‍ ഇർഷാദിന് തിരിച്ചു പോരേണ്ടി വന്നു.
വിരഹത്തിന്റെ വേദനകൾ രണ്ടാളുടെയും തലയിണകളെ നനച്ചു.ആദ്യമായി ഗൾഫ് കണ്ട് പിടിച്ചവനെ ശപിച്ചു. ഓരോ രാത്രിയും പരസ്പരം സ്വപ്നം കണ്ട് കിടന്നു. ഒരുവേള ജോലി മതിയാക്കി പോയാലോ എന്ന് പോലും ഇർഷാദ് ചിന്തിച്ചു.
സാധങ്ങളും മറ്റും വാങ്ങാൻ പോയാൽ അതിൽ നിന്നും ബാക്കി വരുന്ന ദിർഹംസുകൾ മാമ ടിപ്സായി നൽകും ,അത് മുഴുവനും കൂട്ടിവെച്ച് നാട്ടിലേക്ക് വിളിക്കാനുള്ള കാർഡുകൾ വാങ്ങി. സന്തോഷവും സങ്കടവും ഫോണിലൂടെ പറഞ്ഞങ്ങനെ ഓരോ ദിവസവും തീർക്കും.
രണ്ട് വർഷം കഴിഞ്ഞാലേ ഇനി നാട്ടിലേക്ക് ലീവ് കിട്ടൂ…
വീട്ട്ജോലി ചെയ്തിരുന്ന ഇന്തോനേഷ്യക്കാരി സഫ ഹാജർ വിസ ക്യാൻസലാക്കി അവളുടെ നാട്ടിലേക്ക് പോവുകയാണ്.
ഇനി അടുത്തൊരാൾ വരുന്നത് വരെ മുഴുവൻ ഭാരവും ഇർഷാദിന്റെ തലയിലാകും.
മുറ്റം വൃത്തിയാക്കലും തൊട്ടടുത്തുള്ള മജ്ലിസ് തുടച്ച് വൃത്തിയാക്കേണ്ടിയും വരും.
വീട്ട്ജോലിക്ക് വേണ്ടി പുതിയ ജോലിക്കാരിയെ അന്വേഷിക്കാൻ തുടങ്ങി.
അതിനിടയിലാണ് വീട്ടിലെ ഡ്രൈവറായ മജീദ്ക്ക ഇർഷാദിനോട് നിന്റെ ഭാര്യയെ ഈ വിസയിൽ ഇങ്ങോട്ട് കൊണ്ട് വന്നൂടെ എന്ന് ചോദിക്കുന്നത്…?
ഇർഷാദിനും ചെറിയൊരു താല്പര്യമൊക്കെയുണ്ട്. പക്ഷെ …!
വീട്ട്ജോലിക്കാരിയായ് കൊണ്ട് വന്നാല്‍ അവളുടെ വീട്ടുകാരും നാട്ടുകാരും എന്ത്
ചിന്തിക്കും എന്ന് കരുതി അവൻ വേണ്ടെന്ന് വെച്ചു.
ഭാര്യയോട് ഈ ജോലിയുടെ കാര്യത്തെ കുറിച്ച് പറഞ്ഞു. അവൾക്ക് നൂറ് വട്ടം ഇതിനോട് സമ്മതമായിരുന്നു.ഇക്കയോടപ്പം നില്ക്കാൻ എന്ത് ബുദ്ധിമുട്ട് സഹിക്കാനും തയ്യാറാണെന്നവൾ പറഞ്ഞു.ഇർഷാദ് അറബിയോട് വീട്ട്ജോലിക്ക്അനുയോജ്യമായൊരാൾ ഉണ്ടെന്ന് പറഞ്ഞു.
സ്വന്തം ഭാര്യയാണെന്ന കാര്യം മാത്രം മറച്ചു വെച്ചു. നഹീദ പെട്ടെന്ന് തന്നെ പാസ്പോർട്ട് എടുത്തു.പിന്നീടെല്ലാം വേഗത്തിലായിരുന്നു…
ഇർഷാദ് ഫാമിലി വിസയിലാണ് ഭാര്യയെ ഗൾഫിലേക്ക് കൊണ്ട് വരുന്നതെന്ന് എല്ലാവരോടും പറഞ്ഞു.
ഇതൊക്കെ കെട്ടിയ പെണ്ണിന്റെ ഭാഗ്യമാണെന്ന് അയൽവാസികളിൽ പലരും പറഞ്ഞു.
“പ്രത്യേകിച്ചും ആസ്യാത്ത…”
അങ്ങിനെ കോഴിക്കോട് എയർപോർട്ടിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ദുബൈ
ടെർമിനൽ രണ്ടില്‍ നഹീദ ലാൻഡ് ചെയ്തു. എയർപോർട്ടിൽ നിന്നും നഹീദയെ കൊണ്ട് വരാന്‍ വേണ്ടി മജീദ്ക്കയും ഇർഷാദും
വരുമ്പോൾ സുഡാനിയായ ഫാത്തിമയെയും
വണ്ടിയിൽ കയറ്റാൻ മാമ പറഞ്ഞു.”ശെരിക്കും എട്ടിന്റെ പണി…” എങ്ങിനേലും സുഡാനി ഫാത്തിമയെ ഒഴിവാക്കാൻ നോക്കിയിട്ടും ഒരു രക്ഷയും ഇല്ലാ…അവൾക്കും എയർപോർട്ടിൽ വന്നേ മതിയാവൂ…!
ട്രോളിയും തള്ളി കെട്ട്യോള് പുറത്തേക്ക് വരുമ്പോൾ സന്തോഷത്തോടെ ചേർത്ത് പിടിക്കാന്‍ വേണ്ടി ഇർഷാദ് ചെല്ലുമ്പോൾ ഫാത്തിമ മാറി നില്ക്കാൻ പറഞ്ഞു.
ദയനീയതയോടെ നഹീദ ഇർഷാദിന്റെ മുഖത്തേക്ക് നോക്കി.
വണ്ടിയിൽ കയറുമ്പോൾ അവളുടെ കണ്ണ് സന്തോഷം കൊണ്ട് നിറയുന്നത് ഇർഷാദ് കണ്ടു. ആ നിറഞ്ഞ കണ്ണുകളോടെ അവള് ചിരിക്കാൻ ശ്രമിച്ചു.നിറഞ്ഞ കണ്ണില്‍ നിന്നും കവിളിലേക്ക് കണ്ണുനീര് ഒലിച്ചിറങ്ങി.
ഫാത്തിമ അറബിയിൽ പലതും ചോദിക്കുന്നുണ്ട്…പക്ഷെ നഹീദ അന്തം വിട്ട് മിഴിച്ചിരുന്നു.ഫാത്തിമയോടുള്ള മറുപടികൾ പറഞ്ഞത് ഇർഷാദും ഡ്രൈവർ മജീദ്ക്കയുമാണ്.
ഖവാനിജിലെ വലിയ വീടിന്റെ പിറകിലെ ഗെയ്റ്റിൽ വണ്ടി നിർത്തുമ്പോൾ നഹീദയുടെ ഉള്ള് തണുത്തിരുന്നു.
ഒന്ന് ചേർത്ത് പിടിക്കുമെന്ന് കരുതി. സുഡാനി വീട്ടിലേക്ക് കയറി പോകുമ്പോൾ നഹീദ ഇർഷാദിന്റെ ഓരം ചുറ്റി നിന്നു.മജീദ്ക്ക ഇപ്പൊ വരാമെന്ന് പറഞ്ഞു റൂമിലേക്ക് പോയി.
ആവോളം പ്രണയം നിറച്ച തിളക്കമാർന്ന കണ്ണുകൾ ,മഴവില്ലു പോലെ വളഞ്ഞിരിക്കുന്ന പുരികക്കൊടി, ചുവന്നു നിൽക്കുന്ന കവിളുകള്‍ ,നാണം വിരിയുന്ന ചുണ്ടുകള്‍ ,സ്വർണനൂലിൽ തിളങ്ങുന്ന കഴുത്ത്……!
പെട്ടെന്ന്…”മർഹബൻ ഹബിബ്തീ ” എന്നും പറഞ്ഞു കൊണ്ട് സ്പോൺസറുടെ ഭാര്യയുടെ കടന്ന് വരവ്.
അതോടെ രണ്ടാളും നായ തൊട്ട കലം പോലെ പരസ്പരം മാറി നിന്നു.
മാമ കയ്യിലുള്ള കവർ നീട്ടി. ഇനി ഇതാണ് നിന്റെ വസ്ത്രം ,ഇത് മാത്രമേ ധരിക്കാവൂ.അവളത് വാങ്ങി
നഹീദ ഉടുക്കാൻ വേണ്ടി ഒരുപാട് വസ്ത്രങ്ങൾ കൊണ്ട് വന്നിരുന്നു.പക്ഷെ അതെല്ലാം ഇനി പെട്ടിയില്‍ തന്നെ വെക്കേണ്ടിവരും.മാമ അവളെയും കൂട്ടി അകത്തേക്ക് പോയി.ഇർഷാദ് ചെയ്യാനുള്ള ജോലികളെല്ലാം വേഗത്തിൽ ചെയ്തു തീർത്തു. എന്നിട്ട് അവളുടെ വരവും കാത്തിരുന്നു.
വൈകുന്നേരം ഒരു മിന്നായം പോലെ ഒരു കവറുമായി അവള് മുന്നില്‍ വന്നു.രണ്ടാളുടെ വലിപ്പത്തിലുള്ള ഒരു ചൂരിദാറ് നഹീദ ധരിച്ചിട്ടുണ്ട് , അതും കടും നീല കളറിൽ.
സാരല്ല്യ എല്ലാം ശരിയാകുമെന്ന പതിവ് പല്ലവി തുടങ്ങിയപ്പോഴേക്കും സുഡാനി ഫാത്തിമ നഹീദയെ നീട്ടി വിളിച്ചു…
ഈ സുഡാനിയായിരിക്കും ഇനി ശല്യമെന്ന് ഇർഷാദ് മനസ്സിൽ കരുതി.
നഹീദ അകത്തേക്ക് പോകാൻ നേരം ചെറിയൊരു ഫോൺ ഇർഷാദ് കയ്യില്‍ കൊടുത്തു. എന്നിട്ട് ഫ്രീയാകുന്ന സമയം മിസ്ഡ്കോൾ അടിക്കാൻ പറഞ്ഞു.
രാത്രി ആകുന്തോറും ആധി കൂടാൻ തുടങ്ങി.
രണ്ട് പേരുടെയും റൂം ഏകദേശം അടുത്താണ്.പക്ഷെ……!എവിടെ …? എങ്ങിനെ ? കൂടുമെന്ന് യാതൊരു നിശ്ചയവും ഇല്ല…!ഡ്രൈവർ മജീദ്ക്ക മാത്രമേ ഇർഷാദിന്റെ റൂമിലുള്ളൂ…കൂട്ടുകാരന്റെ റൂമിലേക്ക് പോവുകയാണെന്നും പറഞ്ഞു കൊണ്ട് ഇർഷാദിന് വേണ്ടി മജീദ്ക്ക വഴിയൊരുക്കി.
നഹീദയെ ഫോണില്‍ വിളിച്ചു …ഫാത്തിമ ഉറങ്ങിയാൽ പതിയെ ഇറങ്ങി വരാൻ പറഞ്ഞു.
സമയം പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ നാട്ടിൽ നിന്നും കൊണ്ട് വന്ന കപ്പയുടെ ചിപ്സും കൊണ്ടവൾ പതിയെ നടന്ന് വന്നു.
“ആദ്യരാത്രി…കണ്ണും കണ്ണും കഥ പറയാന്‍ തുടങ്ങി.അങ്ങിനെ നേരം പുലരും വരെ ചേർന്നിരുന്നു…!”
ദിവസങ്ങളും മാസങ്ങളും ഇങ്ങിനെ കടന്ന് പോയി…!വീട്ടില്‍ രണ്ടാൾക്കും നടുവൊടിയും വരെ പണി…!
പുതിയ ആളായത് കൊണ്ട് തന്നെ സുഡാനി ഫാത്തിമ അവളുടെ ജോലിവരെ നഹീദയെ കൊണ്ടെടുപ്പിക്കും…!ജോലിയുടെ ഭാരം രണ്ടാളും മറച്ചു വെക്കും,
ഒളിഞ്ഞു കിട്ടുന്ന ഓരോ നിമിഷവും തെളിഞ്ഞു നില്ക്കാൻ തുടങ്ങി…!മാസത്തിൽ കൃത്യമായി ചുവന്നിരുന്ന ദിവസങ്ങള്‍ക്ക് വിരാമം …ആകെ അങ്കലാപ്പായി……!അർബാബ് അറിഞ്ഞാൽ രണ്ടാൾക്കും പണികിട്ടും…അവർക്കറിയില്ലല്ലോ ഇവർ ഭാര്യാഭർത്താക്കന്മാരാണെന്ന്…!
എന്തേലും പറഞ്ഞു നാട്ടിലേക്കയാക്കാനുള്ള ശ്രമം തുടങ്ങി.
ക്ഷീണവും ഛർദ്ദിയും തുടങ്ങി.കാര്യം കൈവിട്ടു ,സുഡാനി ഫാത്തിമയ്ക്ക് സംശയം തോന്നി.
ഈ വിവരം അർബാബിന്റെ പെണ്ണിനെ (മാമയെ ) സ്വകാര്യമായി അറിയിച്ചു.
“ഇവരുടെ ചില ചുറ്റികളികള് ഫാത്തിമയും കണ്ടിട്ടുണ്ട് ”
മാമ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നെ സിസി ടിവി ദൃശ്യങ്ങളിൽ കാര്യങ്ങൾ വ്യക്തമായി.
പല ദിവസങ്ങളിലും രാത്രി ഇവർ ഒരുമിച്ചിരിക്കുന്നത് കണ്ടു.
നഹീദയെ വിളിച്ചു ചോദ്യം ചെയ്തു…പക്ഷെ അവള് മറുപടിയൊന്നും പറഞ്ഞില്ല.
ഇർഷാദിനെ വിളിച്ച് സി സി ടി വി ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തു. മറുപടി പറയുന്നതിന് മുൻപ് അർബാബിന്റെ കയ്യിൽ നിന്നും പൊതിരെ തല്ല് കിട്ടി.അങ്ങിനെ ഇർഷാദ് സത്യം വിളിച്ചു പറഞ്ഞു.
“ഞങ്ങൾ ഭാര്യയും ഭർത്താവുമാണ്.”അല്ലാ……നീ കള്ളം പറയുകയാണ്.
നഹീദയുടെ പാസ്പോർട്ടിൽ നിന്റെ പേരില്ലെന്ന് പറഞ്ഞു കൊണ്ട് വീണ്ടും അർബാബ് തല്ലാൻ കൈ ഉയർത്തി.
അത് ശരിയാണ്… നഹീദ സ്വന്തം അഡ്രസിലാണ് പാസ്പോർട്ട് എടുത്തിട്ടുള്ളത്, അതിൽ ഇർഷാദിന്റെ പേരില്ലാ…!അപ്പോഴാണ് മുൻപ് കല്യാണത്തിനെടുത്ത ഫോട്ടോ ഇർഷാദിന് ഓർമ്മവന്നത്.
റൂമിൽ പോയി കല്യാണത്തിന്റെ ആൽബം കൊണ്ട് വന്ന് ഫോട്ടോ കാണിച്ചു കൊടുത്തു.കല്യാണം മറച്ചു വെച്ചതിന് ഒരിക്കല്‍ കൂടിതല്ലാൻ നിന്നെങ്കിലും മാമാ വേണ്ടെന്ന് പറഞ്ഞു.
മാമക്ക് മക്കളില്ലാത്ത വേദന നല്ലോണം അറിയുന്നത് കൊണ്ട് ഇതിലൂടെ അവർക്ക് നഹീദയോട് വല്ലാത്തൊരിഷ്ടമായി.
അവൾക്ക് വേണ്ട ഭക്ഷണവും പഴങ്ങളുംഎത്തിച്ചു നൽകാൻ ഫാത്തിമയെ മാമ ചുമതലപ്പെടുത്തി.ഭാരമുള്ള ഒരു ജോലിയും ചെയ്യേണ്ടെന്നും പറഞ്ഞു.
അർബാബിനും ഇർഷാദിനോടുള്ള ദേഷ്യം കുറയാൻ തുടങ്ങി.
ഫാത്തിമയെ നഹീദയുടെ റൂമിൽ നിന്നും മാറ്റി അവിടേക്ക് ഇർഷാദിനുള്ള പോക്കുവരവ് എളുപ്പമാക്കി.
ഗർഭിണിക്ക് വേണ്ട എല്ലാ പരിഗണനയുംഅവരൊരുക്കി…ഏഴാം മാസം നാട്ടിലേക്ക്
പോകുമ്പോൾ ജനിച്ചാൽ കുഞ്ഞിന് ഉടുക്കാനുള്ള വസ്ത്രങ്ങള്‍ വരെ മാമ വാങ്ങി നൽകി. പ്രസവം വരെയുള്ള ശമ്പളവും,കണ്ണീരോടെ നഹീദ അവിടെ നിന്നും ഇറങ്ങുമ്പോൾ തിരിച്ചു കുഞ്ഞിനേയും കൊണ്ട് തിരിച്ചു വരണമെന്ന് സുഡാനി ഫാത്തിമയും പറഞ്ഞു.അങ്ങിനെ ഇർഷാദും അവളോടപ്പം നാട്ടിലേക്ക്……!
ശുഭം,
✍🏻
റാഷിദ് ചെട്ടിപ്പടി