സ്കൂളിലെ ഒന്നാം റാങ്കുകാരന് സംഭവിച്ചത് കണ്ടു പൊട്ടി കരഞ്ഞു സ്കൂൾ മാഷ്.!!

in Story 36 views

എന്നോട് തന്നെ ദേഷ്യവും വെറുപ്പും മാത്രം തോന്നിയ നാളുകൾആയിരുന്നു അത്…. തീരെ ഇഷ്ടമില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത്.. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വേറൊരു വഴിയും ഇല്ലാത്തതു കൊണ്ടു മാത്രം തിരഞ്ഞെടുത്തതാണ്… രാവിലെയും വൈകിട്ടും ബസിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു.. ആ മുഖങ്ങളിലെ സഹതാപം കണ്ടില്ലെന്നു നടിക്കാൻ നന്നേ പണിപ്പെട്ടു…. അവരുടെ കൂട്ടത്തിൽ ഒരാളായി യാത്ര ചെയ്യേണ്ടിയിരുന്നവനായിരുന്നു.. പക്ഷേ വിധി ഇങ്ങനൊക്കെ ആക്കി…

യാത്രക്കാരിൽ ചിലർ സ്ഥിരമായി വരുന്നവരായിരുന്നു… ടീച്ചർമാർ, നഴ്സുമാർ, പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ…. പരിചയഭാവത്തിൽ അവർ ചിരിക്കുമ്പോൾ തിരിച്ചൊന്നു പുഞ്ചിരിക്കാൻ നന്നേ പാടുപെട്ടു…. “ചിരിക്കാൻ മറന്ന നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങളാണെന്ന് ” എവിടെയോ വായിച്ചിട്ടുണ്ട്… അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതൽ…..
പ്രായം നന്നേ കുറവായതു കൊണ്ട് മറ്റുള്ള ബസ് ജീവനക്കാർക്ക് എന്നോടൊരു പ്രത്യേക വാത്സല്യം ആയിരുന്നു… ചിലപ്പോൾ എന്റെ പ്രായത്തിൽ തന്നെ അവർക്കും സ്വപ്‌നങ്ങൾ നഷ്ടമായിരുന്നിരിക്കാം….

രാത്രി 8.30 ന് അവസാനത്തെ ട്രിപ്പ്‌ ബസ്റ്റാന്റിൽ നിന്നു പുറപ്പെട്ടു… ടിക്കറ്റ് എല്ലാം കൊടുത്തു കഴിഞ്ഞ് പിൻ സീറ്റിൽ പോയിരുന്ന് കണക്കുകൾ ശരിയാക്കുമ്പോൾ അടുത്തിരുന്ന ആൾ ചോദിച്ചു..

“മോന്റെ പേരെന്താ?”

“അജ്മൽ..” പൈസ എണ്ണി തിട്ടപ്പെടുത്തവേ അയാളുടെ മുഖത്തു നോക്കാതെ ഞാൻ പറഞ്ഞു….

“ഒരു കാര്യം പറഞ്ഞാൽ മോൻ ദേഷ്യപ്പെടുമോ?”

അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്… രാവിലെയും വൈകിട്ടും എന്നും ആ ബസിൽ വരുന്ന ആളാണ്‌.. കഷണ്ടി കയറിയ തലയും നരച്ച മീശയും. മുണ്ടും ഷർട്ടുമാണ് വേഷം… ഒരു പ്ലാസ്റ്റിക് സഞ്ചി തോളിൽ ഇറുക്കി വച്ചിട്ടുണ്ട്…. ബസ് ചാർജിനു ആവശ്യമായ കാശ് കൃത്യം ചില്ലറ ദിനവും തരുന്ന അപൂർവം യാത്രക്കാരിൽ ഒരാൾ….

“ചേട്ടൻ പറഞ്ഞോ “.. ഞാനൊന്നു ചിരിക്കാൻ ശ്രമിച്ചു..

“ഇപ്പൊ കുറേ നാളായി മോനെ ഞാൻ കാണുന്നു… മുഖത്തു ഒരു വല്ലാത്ത സങ്കടഭാവം… ചിലപ്പോൾ ഈ ലോകത്ത് ഒന്നും അല്ല. … നിന്റെ വയസിനു ചേരാത്ത പക്വത വരുത്താൻ കഷ്ടപ്പെടുന്നത് പോലെ…. നമ്മൾക്കു എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അത് മറ്റുള്ളവരുടെ മുന്നിൽ കാണിക്കരുത്.. നീ ചിരിച്ചു കൊണ്ട് ജോലി ചെയ്തു നോക്ക്.. നിന്റെ മുഖത്തെ ചിരി കാണുന്നവരിലും ഒരു സന്തോഷം നൽകും….”

ഞാൻ അദ്ദേഹത്തെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…

“ഉപദേശിക്കുക ആണെന്ന് കരുതണ്ട… നിന്നോട് എന്തോ ഒരിഷ്ടം തോന്നി. അത് കൊണ്ട് പറഞ്ഞതാ…”

എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. പലപ്പോഴായി സിനിമകളിലും സീരിയലുകളിലും കണ്ടും കേട്ടും മടുത്ത കദനകഥ തന്നെയാണ് എനിക്കും… സ്വന്തം സുഖം തേടി പോയ ഉപ്പ,… അസുഖങ്ങൾ കാർന്നു തിന്നുന്ന ശരീരവുമായി ഉമ്മ..തിരിഞ്ഞു നോക്കാത്ത ബന്ധുക്കൾ…. പാതി വഴിയിൽ പഠനം ഉപേക്ഷിച്ചു ജോലി എടുക്കേണ്ടി വന്ന അവസ്ഥ… ഇതൊക്കെ എന്തിനു വേണ്ടി മറ്റൊരാളോട് പങ്കു വയ്ക്കണം?

“എന്റെ പേര് കൃഷ്ണൻ… ടൗണിൽ ചുമട്ടു തൊഴിലാളി ആണ്… എന്റെ മോള് ഈ ബസിലാ യാത്ര ചെയ്യാറ്. അവൾക്കു നിന്നെ വല്യ ഇഷ്ടമാ.. നിനക്ക് മുൻപ് ഉണ്ടായിരുന്ന കണ്ടക്ടർ വല്ലാതെ ദേഷ്യപ്പെടും, നീ ഒരു പാവം ആണെന്നൊക്കെ വീട്ടിൽ വന്നു പറയും…”

ഞാൻ അത്ഭുതപ്പെട്ടു.. എന്നെ പറ്റി ഒരാൾ നല്ലത് പറഞ്ഞിരിക്കുന്നു.. അതും ഒരു പെൺകുട്ടി…. ദിവസവും നൂറു കണക്കിന് സ്ത്രീകൾ യാത്ര ചെയ്യുന്ന ബസ്, അതിൽ ഒരുപാട് സുന്ദരികളും ഉണ്ട്… ആരായിരിക്കും അത്?

“ചേട്ടന്റെ, മോളോ? ഈ ബസിലോ??” ആകാംഷയോടെ ഞാൻ ചോദിച്ചു.

“അതെ…പ്രിയദർശിനി വായനശാല സ്റ്റോപ്പിൽ നിന്നും കയറും.. ഹൈ സ്കൂൾ ജംഗ്‌ഷനിൽ ഇറങ്ങും…”

പ്ലസ്ടു വരെ ഉള്ള ഗവണ്മെന്റ് സ്കൂൾ ആണ്… അവിടെ പഠിക്കുന്ന ഒരു സുന്ദരി എന്നെ ശ്രദ്ധിക്കാറുണ്ട്.. എനിക്ക് വല്ലാത്തൊരു സന്തോഷവും കുറച്ച് അഹങ്കാരവുമൊക്കെ തോന്നി തുടങ്ങി..

“മോളുടെ പേരെന്താ?”

“അപർണ..”

നല്ല പേര്… ഞാൻ മനസ്സിൽ പറഞ്ഞു..

സ്റ്റോപ്പ്‌ എത്തിയപ്പോൾ കൃഷ്ണേട്ടൻ യാത്ര പറഞ്ഞു പോയി…അന്ന് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ… ഏതാണ് ആ പെണ്ണ്?. ഒന്ന് നേരം വെളുത്തെങ്കിൽ എന്നാശിച്ചു പോയി…

പിറ്റേ ദിവസം… വായനശാല സ്റ്റോപ്പിൽ ബസ് എത്താറായപ്പോൾ ഹൃദയം പടപടാന്ന് ഇടിച്ചു…. സ്റ്റോപ്പിൽ കുറേ സ്കൂൾ കുട്ടികൾ ഉണ്ട്‌… ഇതിൽ ആരായിരിക്കും അത്? എങ്ങനെ കണ്ടു പിടിക്കും… എന്റെ ഭാഗ്യത്തിന് പെൺകുട്ടികൾ കുറവാണു.. ഒരു കൗമാരക്കാരിയും ഒരു കൊച്ചു കുട്ടിയും പിന്നെ മീൻകച്ചവടത്തിനു സ്കൂൾ ജംഗ്ഷനിൽ പോകുന്ന ചേച്ചിയും മാത്രമേ മുൻവാതിലിൽ കൂടി കയറിയുള്ളൂ….

കൺസഷൻ കാശ് കൈ നീട്ടി വാങ്ങുമ്പോൾ ശബ്ദം താഴ്ത്തി ഞാൻ ആ പെൺകുട്ടിയോട് ചോദിച്ചു…

“അപർണ അല്ലേ?”

അവൾ അല്ലെന്ന് തലയാട്ടി..എന്നിട്ട് പിന്നിലേക്ക് വിരൽ ചൂണ്ടി.. അവിടെ കുസൃതിചിരിയോടെ എന്നെ തന്നെ നോക്കുന്ന ഒരു പത്തു വയസുകാരി..

“അതാണോ അപർണ?”

“അതെ..”

വളരെ നാളുകൾക്കു ശേഷം ഞാൻ പൊട്ടിച്ചിരിച്ചുപോയി.. സ്വയം മറന്ന്, പരിസരം മറന്ന്… യാത്രക്കാർ അമ്പരപ്പോടെ നോക്കുന്നത് ഞാൻ കണ്ടില്ലെന്നു നടിച്ചു… ഒരു സ്റ്റോപ്പ്‌ കൂടെ കഴിഞ്ഞപ്പോൾ ബസിൽ തിരക്ക് തീരെ കുറഞ്ഞു.ഞാൻ മുന്പിലത്തെ ഡോറിനടുത്തുള്ള സീറ്റിൽ പോയിരുന്നു.. എന്നിട്ട് തിരിഞ്ഞ് അപർണയെ നോക്കി.. അടുത്തേക്ക് വരാൻ കൈ കാട്ടി വിളിച്ചു… സീറ്റുകളിൽ പിടിച്ചു, മെല്ലെ മെല്ലെ അവൾ എന്റെ അടുത്തേക്ക് വന്നു.. ഞാൻ കുറച്ച് ഒതുങ്ങി ഇരുന്ന് അവളോട്‌ ഇരിക്കാൻ ആംഗ്യം കാണിച്ചു.. തെല്ലു മടിയോടെ ആണെങ്കിലും അവൾ ഇരുന്നു..

“കൃഷ്ണേട്ടന്റെ മോള് അല്ലേ?”

അതെ എന്നർത്ഥത്തിൽ തലയാട്ടൽ.

“എത്രയിലാ പഠിക്കുന്നെ?”.

“അഞ്ചിൽ..”

“നല്ലോണം പഠിക്കാറുണ്ടോ “?

“ആം..”

“വീട്ടിൽ വേറെ ആരൊക്കെ ഉണ്ട്‌?”

“അച്ഛനും അമ്മയും മുത്തശ്ശിയും മിന്നുവും..”

“മിന്നു അനിയത്തി ആണോ?”

“ന്റെ പൂച്ചക്കുട്ടി ആണ്…”

ഡ്രൈവർ വിജയേട്ടൻ സെന്റർ ഗ്ലാസ്സിലൂടെ അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ട്.. മനസ്സ് തുറന്നു ചിരിക്കുന്ന എന്നെ ആദ്യമായി കാണുന്നത് കൊണ്ടാവും…..

“എന്റെ പേര് അറിയോ മോൾക്ക്?”

“അജ്മൽ… അച്ഛൻ ഇന്നലെ പറഞ്ഞു..”

“മുൻപ് ഉണ്ടായിരുന്ന കണ്ടക്ടറേ ഇഷ്ടമല്ലായിരുന്നോ?”

“അയ്യോ, ആ മാമൻ വെറുതെ ചീത്ത പറയും… എനിക്ക് പേടിയാ…”

“പേടിക്കണ്ടാട്ടോ…. ഇനി ആരും മോളേ ഒന്നും പറയൂല്ല..ആരെങ്കിലും ചോദിച്ചാൽ അജ്മലിന്റെ അനിയത്തി ആണെന്ന് പറഞ്ഞാൽ മതി…”

ആ കുഞ്ഞു മുഖത്തു സന്തോഷം ഒരു ചിരിയായി വിടർന്നു….സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി അവൾ എന്നെ നോക്കി കൈ വീശി… എന്നിട്ട് മറ്റു കുട്ടികൾക്കൊപ്പം സ്കൂളിലേക്ക് ഓടി…

**
അപർണ എന്ന കൊച്ചു മാലാഖയുടെ കടന്നു വരവ് ജീവിതത്തെ തന്നെ മാറ്റി..ജോലിയോടുള്ള താല്പര്യക്കുറവ് ഇല്ലാതായി …. അവളെ കാണാനും അവളുടെ സംസാരം കേൾക്കാനും വേണ്ടിയുള്ള കാത്തിരിപ്പായി ഓരോ ദിവസവും… എന്നും അവൾക്ക് വേണ്ടി ഓരോ ചോക്ലേറ്റ് ഞാൻ കരുതി വെക്കും… സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങും മുൻപ് ഇത്തിരി നേരം അവൾ എന്റെ അടുത്ത് വന്നിരിക്കും…. അവൾ ഇല്ലാത്ത ശനിയും ഞായറും ഒരു വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെടുമായിരുന്നു….. ആദ്യമൊക്കെ അജ്മലേട്ടാ എന്ന് വിളിച്ചുകൊണ്ടിരുന്ന അവൾ പിന്നീട് അത് ചുരുക്കി അജൂട്ടാ എന്നാക്കി…..

“അവക്കിപ്പോ ഞാനൊക്കെ എന്ത് വാങ്ങി കൊടുത്താലും ഒരു മൈൻഡും ഇല്ല.. നിന്റെ മിഠായി മാത്രം മതി…. എപ്പോ നോക്കിയാലും ഒരു അജൂട്ടൻ.. വീട്ടിലെ പൂച്ചയോടു വരെ നിന്നെ പറ്റിയാ സംസാരിക്കുന്നെ…” ഒരിക്കൽ കൃഷ്ണേട്ടൻ പരിഭവം പറഞ്ഞു…

“കൂടപ്പിറപ്പുകള് ആരും എനിക്കില്ല കൃഷ്ണേട്ടാ… ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് കൊതിച്ചിട്ടുണ്ട്.. ഇപ്പോഴാ പടച്ചോൻ ഒരാളെ തന്നത്… കണ്ണ് വെക്കല്ലേ…”

“നീ ഒരു ദിവസം വീട്ടിലേക്ക് വാ…” സ്നേഹത്തോടെ തോളിൽ തട്ടികൊണ്ട് കൃഷ്ണേട്ടൻ പറഞ്ഞു…..

****
തീരെ വയ്യാത്തത് കാരണം ഉമ്മയെയും കൊണ്ട് ആശുപത്രിയിൽ പോയതായിരുന്നു ഞാൻ .. ഡോക്ടറുടെ റൂമിനു മുന്നിൽ ഇരിക്കുമ്പോൾ ഫോൺ അടിച്ചു.. അറിയാത്ത ഏതോ നമ്പർ..

“ഹലോ അജൂ… ഞാനാ കൃഷ്ണേട്ടനാ..”

“ആ കൃഷ്ണേട്ടാ പറഞ്ഞോ…”

“നീ സുഖമില്ലാത്തത് കൊണ്ട് ലീവ് ആക്കി എന്ന് മറ്റേ കണ്ടക്ടർ പറഞ്ഞു.. അതാ അങ്ങേരോട് നമ്പർ വാങ്ങി വിളിച്ചത്.എന്ത് പറ്റിയതാ..?”

“എനിക്കല്ല കൃഷ്ണേട്ടാ.. ഉമ്മയ്ക്കാണ്…തലകറക്കം..അതാ ലീവ് ആക്കിയത്.”

“എന്നിട്ട് ഇപ്പൊ ഉമ്മയ്ക്ക് എങ്ങനുണ്ട്..?”

“ഇവിടെ ആശുപത്രിയിലാ ഉള്ളത്…ഡോക്ടർ വന്നിട്ടില്ല…”

“നീ വിഷമിക്കണ്ട കെട്ടോ… ഞാൻ അങ്ങോട്ട് വരണോ…”?

“അയ്യോ അതൊന്നും വേണ്ട കൃഷ്ണേട്ടാ …. മോളോട് ഒന്ന് പറഞ്ഞേക്കാവോ… എന്നെ കാണാതെ ചിലപ്പോൾ അവള് വിഷമിക്കും,.”

“രാത്രിക്ക് ഞാൻ വീട്ടിലെത്തിയിട്ട് ഫോൺ വിളിക്കാം,. നീ സംസാരിച്ചോ…”. കൃഷ്ണേട്ടൻ ഫോൺ വച്ചു..

“ആരാ മോനേ?”.. തളർച്ചയോടെ ഉമ്മ ചോദിച്ചു..

“ഞാൻ പറഞ്ഞിട്ടില്ലേ ഉമ്മാ അപ്പുമോളെ കുറിച്ച്? അവളുടെ അച്ഛനാ… കൃഷ്ണേട്ടൻ.. എന്നെ കാണാഞ്ഞത് കൊണ്ട് വിളിച്ചതാ…

ഉമ്മ ആശ്ചര്യത്തോടെ എന്നെ തന്നെ നോക്കി..

“എന്താ ഉമ്മാ?”

“നീ ഒരുപാട് മാറിപ്പോയി അജൂ….ഇങ്ങനെ സന്തോഷത്തോടേം പ്രസരിപ്പോടേം നിന്നെ ഇത് വരെ കണ്ടിട്ടില്ല.. അതാ എന്റെ പേടിയും… ആരെയും ഒരുപാട് സ്നേഹിക്കരുത് മോനേ… ഒരുദിവസം അവർ നമ്മളെ വിട്ടുപോയാൽ താങ്ങാൻ പറ്റൂല…”

ഞാൻ മെല്ലെ ഉമ്മയെ ചേർത്തു പിടിച്ചു.

അന്ന് രാത്രി വീട്ടിൽ എത്തിയ ശേഷം ഞാൻ കൃഷ്ണേട്ടന്റെ ഫോണിലേക്ക് വിളിച്ചു… ഒറ്റബെൽ അടിഞ്ഞു തീരും മുൻപ് അപ്പുറത്തു എടുത്തു… കാത്തിരുന്ന പോലെ… പക്ഷേ ഒന്നും മിണ്ടുന്നില്ല.

“ഹലോ അപ്പുമോളെ…”

“ഉം..”.. ഒരു മൂളൽ മാത്രം…

“പിണക്കമാണോ?”

“ആ…”

“എന്തിനു?”

“ഇന്നെന്റെ പിറന്നാളായിരുന്നു… അജൂട്ടന് തരാൻ വേണ്ടി കൊറേ ചോക്ലേറ്റ് ഒക്കെ ബാഗിലിട്ടാ വന്നത്…. എന്നോട് പറയാതെ പോയില്ലേ?.. മിണ്ടൂല..”

“അങ്ങനെ പറയാതെടാ അപ്പുക്കുട്ടാ… എന്റെ അമ്മയ്ക്ക് അസുഖം ആയത് കൊണ്ടല്ലേ…? നാളെ വരാംട്ടോ… ”

“അജൂട്ടന്റെ അമ്മേടെ അസുഖം മാറിയോ?”

“ഇപ്പൊ കുറവുണ്ട്…”

“നാളെ വരണേ….”.

“ആ വരാം…”

ഫോൺ കട്ട് ആയി….

**
മുൻപിലെ സീറ്റിൽ അപര്ണയുടെ അടുത്തിരുന്ന് ചോക്ലേറ്റ് ആസ്വദിച്ചു കൊണ്ട് അവളുടെ പിറന്നാൾ വിശേഷങ്ങൾ ആസ്വദിക്കുകയായിരുന്നു ഞാൻ …. ട്രഷറിയുടെ സ്റ്റോപ്പിൽ നിന്നും ഒരു മധ്യവയസ്കൻ മുൻപിലെ ഡോർ വഴി ചാടിക്കയറി… ചവിട്ടു പടിയിൽ നിന്നു തന്നെ അയാൾ കാശിടുത്തു നീട്ടി..

“ഒരു ഹൈസ്കൂൾ ജംഗ്ഷൻ…”

ടിക്കറ്റും ബാക്കി കാശും നീട്ടുമ്പോഴാണ് ഞങ്ങൾ രണ്ടുപേരും പരസ്പരം കണ്ടത്..

“ഭാസ്കരൻ മാഷ്…” ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു..

“അജ്മലേ, നീ?? നീയെന്താ ഇങ്ങനെ?”. മാഷ് അമ്പരപ്പോടെ ചോദിച്ചു,…

അപർണ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി… അവൾക്ക് ഒന്നും മനസ്സിലായില്ല.

“ഇപ്പോ ഇതാ മാഷേ പണി…”തെല്ലൊരു വേദനയോടെ ഞാൻ പറഞ്ഞു…

എട്ടാം ക്ലാസ്സിലെ ഏറ്റവും നന്നായി പഠിക്കുന്ന വിദ്യാർത്ഥിക്കുള്ള സമ്മാനവും വാങ്ങി സ്റ്റേജിൽ നിന്നിറങ്ങിയ എന്നെ ചേർത്തു പിടിച്ചു കൊണ്ട് ലൈബ്രറി കെട്ടിടത്തിലേക്ക് നടക്കുന്ന ഭാസ്കരൻ മാഷിനെ ഞാൻ മനസ്സിൽ കണ്ടു….മഞ്ഞ പെയിന്റടിച്ച ആ ലൈബ്രറി മുറിയുടെ ചുവരിൽ ഞാൻ വരച്ച അംബേദ്‌കറുടെ ചിത്രത്തിൽ നോക്കി ഒരു നിമിഷം മാഷ് നിന്നു.. വർണകടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ് എനിക്ക് തന്നു കൊണ്ട് തലയിൽ കൈ വച്ച് മാഷ് പറയുന്നു..

“എനിക്ക് ഉറപ്പുണ്ട്… നീ ജീവിതത്തിൽ നല്ലോരു നിലയിൽ എത്തും… പഠനവും കലയും ഒരുപോലെ കൊണ്ടു പോകണം.. എത്രത്തോളം പഠിക്കാമോ അത്രയും പഠിക്കണം… അജ്മലിന്റെ അദ്ധ്യാപകൻ ആയിരുന്നു എന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ പറ്റണം…”

ആ ലൈബ്രറി എന്റെ സ്വൈര്യവിഹാര കേന്ദ്രമായിരുന്നു… പഴയപുസ്തകങ്ങൾ തുറക്കുമ്പോഴുള്ള മണം ഒരു ലഹരിയും… എന്റെ സംശയങ്ങൾക്കുള്ള ഉത്തരമെല്ലാം ഭാസ്കരന്മാഷ് തീർത്തു തന്നത് അവിടെ വച്ചായിരുന്നു… യൂണിഫോം വാങ്ങാനും പുസ്തകങ്ങൾ വാങ്ങാനുമൊക്കെ കാശു തന്നും സഹായിച്ചിട്ടുണ്ട്….

ഓർമകൾക്ക് തടയിട്ട് കൊണ്ട് മാഷുടെ സങ്കടത്തോടെ ഉള്ള ചോദ്യം..

“എന്താ കുട്ടീ ഇത്? ഞാൻ വിചാരിച്ചു നീ ഏതെങ്കിലും കോളേജിൽ പഠിക്കുന്നുണ്ടാവും എന്ന്…”

“തോറ്റു പോയവർക്കും ജീവിക്കണ്ടേ മാഷേ?”

ബസ് ഹൈസ്കൂൾ സ്റ്റോപ്പിൽ നിന്നു…

“പഠിപ്പിച്ച എല്ലാ കുട്ടികളുടെയും മുഖമൊന്നും ഓർമ ഇല്ല.. പക്ഷെ നിന്റെ പെരുമാറ്റവും കഴിവുകളുമൊക്കെ ഇന്നും ഓർക്കുന്നുണ്ട്… ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു.. ഇവിടെ തോറ്റത് നീയല്ലല്ലോ മോനേ..? ഞാനല്ലേ?.. എന്നെ നീ തോൽപിച്ചു കളഞ്ഞു…”

ഡോർ തുറന്ന് തലകുനിച്ചു നടന്നു പോകുന്ന ആ മനുഷ്യനെ ചങ്കു തകരുന്ന വേദനയോടെ ഞാൻ നോക്കി നിന്നു… സങ്കടത്തിൽ എന്റെ കൈയിൽ ഒന്ന് തൊട്ടിട്ട്, മനസ്സില്ല മനസ്സോടെ അപ്പുമോളും ഇറങ്ങി…. കണ്ണുനീർപാളിക്ക്‌ കനം കൂടി വന്ന് കാഴ്ച മറഞ്ഞു…..

Share this on...