മരിക്കുന്നതിനു മുൻപ് ഈ ഭാര്യ ഭർത്താവിന്റെ ചെവിയിൽ പറഞ്ഞ ഈ കാര്യങ്ങൾ കേട്ടാൽ ആരുമൊന്ന് കരഞ്ഞു പോകും

in Story 46 views

രാവിലെ കടയിലെത്തി ഷട്ടർ തുറക്കുവാൻ ഒരുങ്ങുമ്പോഴാണ് പോക്കറ്റിലുള്ള രണ്ടു ഫോണും ഒപ്പം ബെല്ലടിക്കുന്നത് .ഷട്ടർ തുറന്നിട്ട്‌ ഫോൺ എടുക്കാം എന്ന് വിചാരിച്ചു.
എന്നാൽ നിർത്താതെയുള്ള ബെല്ലടി കേട്ട് ഞാൻ ഫോണെടുത്തുതൊട്ട വീട്ടിലെ ഹാജിയാർ ആണ്.
” മോനെ അക്കു നീ വേഗം വീട്ടിലേക്ക്‌ വാ ”
ഫോൺ എടുത്ത ഉടനെ

മുഖവുരയൊന്നും ഇല്ലാതെ ഹാജിയാർ പറഞ്ഞു.”എന്താ ഹാജിയാരെ പറയൂ എന്താണ്?”
” കുഴപ്പമില്ല ഡാ മോനെ നീ വേഗം ഒന്ന് വീട്ടിലേക്ക് വാ”ഹാജിയാർ ഫോൺ വച്ചു.

ഞാൻ വേഗം അനിയന്റെ നമ്പർ ഡയൽ ചെയ്തു.റിംഗ് ചെയ്യുന്നുണ്ട് പക്ഷേ ഫോൺ എടുക്കുന്നില്ല.
വേഗം ഫോൺ പോക്കറ്റിൽ തന്നെ ഇട്ട് പരമാവധി സ്പീഡിൽ വീട്ടിലേക്ക് തിരിച്ചു.
പ്രഷർ ചെക്ക് ചെയ്യാൻ ഇന്നലെ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞതാണ്
ഇടക്കിടെ ബി പി നോക്കണം ഉമ്മാന്റെ ബി പി ഇപ്പോൾ കുറച്ച് ഹൈ ആണെന്ന്.
പടച്ചോനെ എന്റെ ഉമ്മ… എന്റെ ഉമ്മാക്ക് ഒന്നും വരുത്തരുത് റബ്ബേ എന്നു പ്രാർത്ഥിച്ചുകൊണ്ട് ബൈക്കോടിച്ച്‌ വീട്ടിലെത്തി.

വീടിന്റെ ഗേറ്റ് കടന്നതും മുറ്റത്ത് ചെറിയ ആൾക്കൂട്ടം എല്ലാവരും സങ്കടത്തോടെ എന്നെ നോക്കി നിൽക്കുന്നു. പടച്ചോനെ എന്റെ ഉമ്മാക്ക് എന്തെങ്കിലും.. ഹൃദയമിടിപ്പ് വല്ലാതെ കൂടി.
ഞാൻ ഉമ്മ എന്ന് വിളിച്ച് വീട്ടിനുള്ളിലേക്ക് ഓടിക്കയറിയതും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഉമ്മ വന്നു

എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.
” മോനെ നമ്മുടെ സുലു…”
ഉമ്മയുടെ വാക്കുകൾ എന്റെ ഹൃദയത്തെ തുളച്ച് മസ്തിഷ്കത്തിൽ പ്രകമ്പനം സൃഷ്ടിച്ച് മുഴങ്ങിക്കൊണ്ടിരുന്നു.
അൽപം മുമ്പ് എന്റെ സുലുവിന്റെ കൈകൊണ്ട് ചായയും പലഹാരങ്ങളും ഉണ്ടാക്കി വിളമ്പിത്തന്നു. അതും കഴിച്ചുകൊണ്ട് ഇറങ്ങിപ്പോയതാണ് ഞാൻ.
എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല.

അവളെ വെള്ള പുതപ്പിച്ച് കിടത്തിയിരുന്ന കട്ടിലിലേക്ക് സുലൂ എന്ന് നിലവിളിച്ച് ഞാൻ വീണു.
സാധാരണ ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ, അവൾ അടുക്കള വാതിൽക്കൽ വന്ന് നോക്കി നിൽക്കുകയാണ് പതിവ്. എന്നാൽ ഇന്ന് ഗേറ്റുവരെ വന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഞാൻ അവളോട് ചോദിച്ചു എന്താ പെണ്ണേ ഇന്ന് എന്നെ ഇങ്ങനെ നോക്കുന്നത് എന്ന്.
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

“ഞാൻ എന്റെ ഇക്കാനെ കാണുകയാണ്, ”
“എന്നാ കൊതി തീരുവോളം വേഗമൊന്ന് കാണൂ പെണ്ണേ.. കടയിലെത്താൻ വൈകി.”
_കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല എന്റെ മുത്തേ..”
അത് ഇതിനായിരുന്നോ റബ്ബേ… അറിഞ്ഞില്ല ഞാൻ.
എന്റെ സുലു..

സുലു..എന്ന് ഉറക്കെ കരഞ്ഞു വിളിച്ചു.
വെള്ള പുതച്ച അവളുടെ നിശ്ചലമായ ശരീരം കണ്ട് സഹിക്കാനാവുന്നില്ല.
പ്രാണൻ നഷ്ടപ്പെട്ട എന്റെ സിലുവിനെ വാരിയെടുത്തു മാറോടു ചേർത്തു കെട്ടിപ്പിടിച്ചു വീണ്ടും വീണ്ടും പൊട്ടിപ്പൊട്ടിക്കരഞ്ഞു.
ഈ കാഴ്ച കണ്ടുനിൽക്കാൻ ആവാതെ എന്റെ കൂട്ടുകാരും ബന്ധുക്കളും അവിടെനിന്നും മാറി നിന്നു.
പെട്ടെന്ന് എന്റെ ഹൃദയം നിൽക്കുന്നതു പോലെ തോന്നി.
കണ്ണുകളിൽ ഇരുട്ട് ഇരച്ചുകയറി, ശരീരമാകെ ഒരു മരവിപ്പ്, സുലു എന്നുറക്കെ അട്ടഹസിച്ചു കൊണ്ട് ഞാൻ മറിഞ്ഞു

വീണു.
ആരൊക്കെയോ എന്റെ
മുഖത്തേക്ക് വെള്ളം തളിക്കുന്നു.. എന്നെ കോരിയെടുത്ത് തൊട്ടടുത്തുള്ള റൂമിൽ കൊണ്ടുപോയി കിടത്തി

തളർന്നു കിടന്നിരുന്ന
എന്റെ അരികിലേക്ക് അതാ നടന്നു വരുന്നു എന്റെ സുലു അപ്പോഴാണ് എനിക്ക് സമാധാനമായത്.
അവൾ പതിയെ ചിരിച്ചു.
ആ ചിരിയിൽ എന്നോടുള്ള സ്നേഹവും, പ്രണയവും തുളുമ്പി നിൽക്കുന്നു.
അവളുടെ പരിഭവങ്ങളും പരാതികളും പൊട്ടിച്ചിരികളും.. തമാശകളും.. അവളുടെ പ്രണയം… എല്ലാം

ഒരു തിരശ്ശീലയിൽ എന്ന പോലെ മിന്നി മറഞ്ഞുകൊണ്ടിരുന്നു.
എന്നും പ്രഭാതപ്രാർത്ഥനക്കു എന്നെ വിളിച്ചുണർത്താറുണ്ട് അവൾ.
ഇതാ അവള് വരുന്നു എന്നെ വിളിക്കാൻ.
ഇക്കാ നിങ്ങള് ഏണീക്ക്‌ എല്ലാവരും നിങ്ങളെ അന്വേഷിക്കുന്നു.
നിങ്ങൾ എന്താ ഇവിടെ വന്നിരിക്കുന്നത് എന്റെ അരികിൽ വന്നിരിക്കു…
ഇത്തിരിനേരം കൂടിയല്ലേ നിങ്ങൾക്ക് ഇനി എന്റെ കൂടെ ഇരിക്കുവാൻ കഴിയൂ..”
പെട്ടെന്ന് ഞാൻ ചിന്തകളിൽ നിന്നുണർന്നു.

എണീറ്റ് ചെന്ന് അവളെ കിടത്തിയിരിക്കുന്ന കട്ടിലിന്റെ കാലിൽ ചാരി എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഇരുന്നു.
എത്ര നേരം അങ്ങനെ ഇരുന്നു എന്നെനിക്കു ഓർമ്മയില്ല. ഒരു തരം മരവിപ്പ് മാത്രമാണ് എനിക്ക്, ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിഞ്ഞില്ല
ആരൊക്കെയോ എനിക്ക് വെള്ളവും മറ്റും കൊണ്ടുവന്നു തരുന്നുണ്ട്
ആരാണെന്ന് ഒന്നുമറിയുന്നില്ല,

എന്റെ കണ്ണുകൾ എനിക്ക് തുറക്കാനാവുന്നില്ല. എന്റെ വസ്ത്രമെല്ലാം കണ്ണീരിൽ കുതിർന്നു നിൽക്കുകയാണ്.
എന്റെ ജിവനല്ലെ ഈ ജീവനറ്റു കിടക്കുന്നത്…
ദാഹിച്ചു തൊണ്ട വരളുന്നു.
പക്ഷേ ഞാനെങ്ങനെ ദാഹജലം കുടിക്കും..
“ഇക്കാ….”
“എന്താ സൂലൂ..”

“ഞാൻ മരിച്ചാൽ നിങ്ങള് എന്റെ മയ്യത്ത് കുളിപ്പിക്കുമോ..?”
പലപ്പോഴായി അവള് പറഞ്ഞിരുന്ന ആഗ്രഹം.
അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഞാൻ പറയും, പെണ്ണെ ഞാൻ മരിച്ചിട്ടെ നീ മരിക്കുള്ളൂ…
എന്നിട്ടിപ്പോ…. എന്റെ സുലു എന്നെയും തനിച്ചാക്കി പോയില്ലേ..
എനിക്ക് സാധിപ്പിച്ചു കൊടുക്കാൻ കഴിയുമായിരുന്ന കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ.
എന്നിട്ടും ഞാൻ നാളെ നാളെ എന്ന് പറഞ്ഞു നീട്ടിക്കൊണ്ടുപോയതല്ലെ എല്ലാം… ഒന്നും എനിക്ക് സാധിച്ചില്ലല്ലോ
റബ്ബേ…

എന്തിന് അവളോട് ഒന്ന് പുഞ്ചിരിക്കാനോ നല്ല വാക്ക് പറയാനോ.. ഇനി കഴിയില്ലല്ലോ.. എനിക്ക്…
ഇൗ നെഞ്ച് നിറയെ അവളോടുള്ള സ്നേഹം ആയിരുന്നില്ലെ… എന്നിട്ടുമെന്തിന് ഞാൻ അളന്നു തൂക്കി മാത്രം നൽകിയത്..
ഇക്കാ…
പ്രഭാത ഭക്ഷണം ഉണ്ടാക്കുമ്പോൾ
ഇക്ക എൻറടുത്തു ഒന്ന് വന്നിരിക്കുമൊ..? ഇൗ കസേരയിട്ട് വെറുതെ ഇരുന്നാൽ മതി. ഒന്നും ഹെൽപ് ചെയ്യണ്ട..”

ഞാൻ മൊബൈലുമായി മുറിയിൽ കിടക്കുമ്പോൾ അവൾ അറികിൽ വന്ന് വിളിക്കും ,
എനിക്കും എന്റെ മുത്തി നോട് സംസാരിച്ചു കൊതിതീർന്നിട്ടില്ല…,
അവൾ വിളിക്കുമ്പോൾ ചെല്ലണമെന്നും ഞാൻ കരുതുമായിരുന്നു പക്ഷേ, ഫോണിൽ നോക്കി ഇങ്ങനെ ഇരുന്ന് സമയം പോവുന്നത് അറിയില്ല.
ഇപ്പൊ വരാം പെണ്ണേ എന്ന് പറഞ്ഞു പിന്നെയും ഫോണിൽ കളിച്ചു കൊണ്ടിരിക്കും.
എന്റെ കണ്ണിൽ നിന്ന് കണ്ണീർ കണങ്ങൾ പ്രളയം തീർത്തു കൊണ്ടിരിന്നു നേരെ ചൊവ്വേ കണ്ണൊന്നു തുറക്കാനും ആരെയും നോക്കനും കഴിയുന്നില്ല,

നാളേക്ക് മാറ്റിവച്ച അവളുടെ എത്ര ആവശ്യങ്ങളാണ് ഇന്ന് ബാക്കി വച്ചിരിക്കുന്നത്…
വള്ളിപൊട്ടിയ ഹാൻ‌ഡ്ബാഗ്.. ഒന്ന് തുന്നിവരാൻ പറഞ്ഞപ്പോൾ പുതിയത് വാങ്ങാമെന്ന് പറഞ്ഞ് മാറ്റി നിർത്തിയിട്ട് എത്രയോ ആയി …

അടുക്കളയിലെ ടാപ്പിൽ ഇത്തിരി വെള്ളമേ വരുന്നുള്ളൂ ഒന്ന് മാറ്റിത്തരുമോ എന്ന് പറഞ്ഞിട്ടു മാസങ്ങളായി..
വാഷിംഗ് മെഷീനിൽ വെള്ള വരുന്ന ഹോസ് ലീക്ക് ആയിട്ട് ഒത്തിരി തവണ പറഞ്ഞതായിരുന്നു…
മിക്‌സിയുടെ ജാർ… അങ്ങനെ എന്തെല്ലാം…
“ഞാനിത് വരെ കടൽ കണ്ടിട്ടില്ല..നമുക്ക് മക്കളെ കൂട്ടി കടൽ കാണാൻ പോയാലോ ഇക്കാ..”
ഓർമ്മയിൽ അവള് പറഞ്ഞിരുന്ന ഓരോ മോഹങ്ങളും ഓടി എത്താൻ തുടങ്ങി.
ഇല്ല…എനിക്കൊന്നും ചിന്തിക്കാൻ വയ്യ…

അവളുടെ കാൽക്കൽ പൊട്ടിക്കരഞ്ഞു കൊണ്ടിരിക്കാനല്ലാതെ ഇനിയെനിക്കെന്തിന് കഴിയും…
ഞാൻ കരച്ചിൽ ഒതുക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട്… കഴിയില്ല
എന്റെ കൂടെ സുലു ഇനി ഇല്ല എന്ന ചിന്ത എന്നെ വീണ്ടും കരയിപ്പിച്ചു കൊണ്ടിരുന്നു.
മൊബൈലിൽ പാതിരാ വരെ ഇരിക്കാൻ വിടാതെ എന്നെ വിളിച്ച് ഉറങ്ങാൻ കൊണ്ടുപോകുന്നത്.. പ്രഭാതത്തിൽ നമസ്കരിക്കാൻ വിളിച്ചുണർത്തുന്നത് എല്ലാം എന്റെ സുലു..
പെട്ടെന്ന് കൂട്ടുകാരും കുടുംബക്കാരും വന്നു എന്നെ അവിടെനിന്ന് പിടിച്ചുമാറ്റി,
മയ്യത്ത് കുളിപ്പിക്കാൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞു,
“ഞാൻ മരിച്ചാൽ ഇക്ക എന്റെ മയ്യത്ത് കുളിപ്പിക്കുമോ…”

അവളുടെ വാക്കുകൾ ഹൃദയത്തിന്റെ കോണിൽ മുഴങ്ങി.
അവളുടെ ആഗ്രഹങ്ങളിൽ ഒന്ന്..
ഇതെങ്കിലും ഞാൻ സാധിപ്പിച്ചു കൊടുക്കട്ടെ.
“ഞാൻ കുളിപ്പിച്ച് കൊള്ളാം”…
എന്റെ വാക്കുകൾ എല്ലാവരെയും അൽഭുത പ്പെടുത്തി.
പതിയെ എഴുന്നേറ്റ്
അവളുടെ ബന്ധുക്കളുടെ സഹായത്തോടെ അവളെ കുളിപ്പിച്ചു.
എന്റെ വിരൽ ശരീരത്തിൽ സ്പർശിക്കുമ്പോൾ
ഇക്കിളിയാലെ ചിരിക്കുന്ന എന്റെ സുലു…

കണ്ണീര് കൊണ്ട് കണ്ണു കാണാതെ ഞാൻ എന്റെ പെണ്ണിനെ അവസാനമായി കുളിപ്പിച്ചു,
എന്റെ പ്രിയപ്പെട്ടവളെ എന്നിൽ നിന്നും അകറ്റാൻ ഖബറിലേക്ക് കൊണ്ടു പോവാൻ തിടുക്കം കൂട്ടുന്ന ബന്ധുക്കൾ…

അൽപ്പനേരം കൂടി കഴിഞ്ഞിട്ട് പോരെ എന്നുള്ള എന്റെ ചോദ്യത്തിന്
അവർ പറഞ്ഞു മരിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ഖബറടക്കണം എന്ന്.
അങ്ങനെ മയ്യത്ത് കട്ടിൽ കിടത്തി എന്റെ പെണ്ണിനെ പള്ളിക്കാട്ടിലേക്ക് യാത്രയയക്കുകയാണ്.
അല്പം നടന്നു പോകണമായിരുന്നു,
എന്റെ കാലുകൾ ഒന്നും നിലത്തുറയ്ക്കുന്നില്ല
തളർന്നുപോകുന്നു.

എന്റെ കൂട്ടുകാർ എന്നെ ഒരു ഓട്ടോയിൽ കയറ്റി പള്ളിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ
അവരുടെ കൈ തട്ടിമാറ്റി
അവളെ കിടത്തിയ കട്ടിലിന്റെ കാൽ ചുമലിൽ വച്ച് പ്രാർത്ഥനയോടെ ഞാൻ പള്ളിക്കാട്ടിലേക്ക്‌ നടന്നു.
മയ്യത്തിന് വേണ്ടി നിസ്കരിക്കാൻ, അവളുടെ ആങ്ങള നിന്നു അവനെ ഞാൻ തടഞ്ഞു
എന്റെ ജീവന്റെ പാതി ആയവൾക്ക്‌ വേണ്ടി,അല്ല
പാതിയല്ല എന്റെ ജീവൻ മുഴുവനും അവളായിരുന്നു.ഹൃദയം പൊട്ടി ഞാൻ പ്രാർത്ഥിച്ചു
അവൾക്കുവേണ്ടി.

അങ്ങനെ അവളെ ഖബറിലേക്ക് കൊണ്ടുപോകുകയാണ്.
എൻറെ ഹൃദയം വിതുമ്പാൻ തുടങ്ങി എന്റെ സുലു ഇനി കൂടെയില്ല എന്ന സത്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല,

എല്ലാവരും കൂടി അവളെ മണ്ണറക്ക് ഉള്ളിലേക്ക് ഇറക്കി വെക്കുകയാണ്..
എന്റെ നിനവിലും കനവിലും നിറഞ്ഞു നിന്നവൾ…കഷ്ടപ്പാടിലും ദുഃഖത്തിലും സുഖത്തിലും കൂടെ നിന്നവൾ..
പടച്ചോനെ എന്റെ സുലു ഇവിടെ ഒറ്റക്ക്‌…വല്ലാത്ത പേടിയാണവൾക്ക്‌… എങ്ങനെ ഖബറിൽ ഒറ്റക്ക് കിടക്കും അവൾ..

കല്യാണ വീട്ടിലോ മീൻപിടിക്കാൻ പുഴയിലോ ഒക്കെ രാത്രി പോയി വരാൻ വൈകിയാൽ അവൾ എപ്പോഴും പറയുമായിരുന്നു
“ഇക്ക രാത്രി എന്നെ ഒറ്റക്കിട്ട് പോവല്ലേ എനിക്ക് എത്രമാത്രം പേടിയാന്നറിയുമോ ..”
അവൾ ഇതു പറയുമ്പോൾ ഞാൻ അവളോട് പറയും
നിനക്കൊരു ഗൾഫുകാരനെ കിട്ടേണ്ടതായിരുന്നു എന്ന്.
അതാ എന്റെ പെണ്ണിന്റെ കബറിൽ മൂടുകല്ലു വെക്കാൻ തുടങ്ങി..
അല്ലാഹ്…ഇരുട്ടിന്റേ മേൽ ഇരുട്ട് അല്ലേ ഇവിടെ…

മൂടുകല്ല് വെച്ച് എല്ലാവരും മൂന്ന് പിടി മണ്ണ് വാരി അവളുടെ ഖബറിന്‌ മുകളിലേക്കിട്ടു.
മണ്ണിൽ നിന്ന് നിന്നെ സൃഷ്ടിക്കപ്പെട്ടു മണ്ണിലേക്ക് തന്നെയാണ് നിന്റേ മടക്കം….
ഞാനും വിറക്കുന്ന കൈകളുമായി പിടയുന്ന നെഞ്ചുമായി മൂന്നു പിടി മണ്ണ് അവളുടെ ഖബറിന്മേൽ വാരിയിട്ടു.

അവർ മണ്ണ് കിളച്ച് ഖബർ മൂടി മീസാൻ കല്ല് കുത്തി മീസാൻ കല്ലിന്റെ അരികിൽ മൈലാഞ്ചി ചെടി നട്ടു.
അവരുടെ കയ്യിൽനിന്നും വെള്ളം നിറച്ച കുടം വാങ്ങി ഞാൻ മൈലാഞ്ചിച്ചെടികൾ നനച്ചു
നിന്നെ സ്നേഹിക്കാനും ലാളിക്കാനും മറന്നതല്ല പെണ്ണെ ഞാൻ…
ഞാൻ മരിച്ചാലും നിനക്കും മക്കൾക്കും സുഖമായി കഴിയാൻ വേണ്ടിയല്ലെ ഞാൻ കഷ്ടപ്പെട്ടിരുന്നത്…
എന്നിട്ടിപ്പോൾ എന്നെയും തനിച്ചാക്കി നീ പോയി..
സുലു മാപ്പ് തരൂ എനിക്ക്‌..

നിന്റെ ചെറിയ ആഗ്രഹങ്ങൾ പോലും സാധിച്ചു തരാൻ കഴിഞ്ഞില്ല… കൊച്ചുകൊച്ചു കാര്യങ്ങൾ പോലും ഞാൻ ചെയ്തു തന്നില്ല.. സമ്പത്ത് ഉണ്ടാക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിൽ, എല്ലാം മറന്നു,, എന്നും നീ എന്റേ കൂടെ ഉണ്ടായിരിക്കും എന്ന് കരുതിയതാണ്…
ഖബറിനരികിൽ നിന്നും എല്ലാവരും പിരിഞ്ഞു പോയി.
മീസാൻ കല്ലിൽ തല ചായ്ച്ച് ഇരുന്ന എന്നെ പിടിച്ചു കൊണ്ടുപോകാൻ വന്ന കൂട്ടുകാരോട് ഞാൻ പറഞ്ഞു.

നിൽക്കെടാ കുറച്ചുകൂടി ഇരിക്കട്ടെ, ഇത്തിരിനേരം ഇവളുടെ അരികെ… അവൾക്ക് പേടിയാകും.
അവളുടെ വീട്ടിൽ പോയാലും പെട്ടെന്ന് തന്നെ തിരിച്ചു പോരുന്നത്
അവൾക്ക് ഞാനില്ലാതെ രാത്രി ഉറങ്ങാൻ പേടിയായിട്ടാണെടാ..
അവൾക്ക്

ഞാൻ ഇല്ലാതെ ഒറ്റയ്ക്ക് പറ്റില്ലെടാ..
വീട്ടിലുള്ള സമയത്തൊക്കെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഒന്ന് കൂടെ വന്നിരിക്കൂ ഇക്ക എന്ന് പറയാറുണ്ടവൾ.. പക്ഷേ ഞാൻ മൈൻഡ് ചെയ്യാറില്ലെടാ..
അവൾ ഒരുപാട് വയ്യാതെ അടുക്കള ജോലി എടുക്കുമ്പോൾ പലപ്പോഴും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ടെടാ…
എത്ര വയ്യെങ്കിലും എനിക്കും മക്കൾക്കും വേണ്ടിയുള്ളതൊക്കെ അവള് ചെയ്യും…
നിങ്ങള് അരികത്ത് ഉണ്ടെങ്കിൽ എനിക്ക് വല്ലാത്ത സമാധാനമാണ്…എത്ര ജോലി യെടുത്താലും ക്ഷീണം ഉണ്ടാകില്ല എന്നവൾ എത്രയോ വട്ടം പറഞ്ഞിട്ടും കൂടെ ഇരിക്കാൻ ശ്രമിക്കാറില്ലെട…
അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടും കാണാതെ പോയിട്ടുണ്ട് ഞാൻ…
എന്റെ കണ്ണീരു കണ്ട് എന്റെ കൂട്ടുകാർ എന്നെ പലതും പറഞ്ഞ് സമാധാനിപ്പിച്ചു കൊണ്ടിരുന്നു.
ഇന്നെനിക്ക് ഇവളെ ഇവിടെ ഒറ്റക്ക് ഇട്ട് പോരാൻ ആവുന്നില്ല.

അവളോട് ഞാൻ ചെയ്ത എല്ലാ തെറ്റിനും മാപ്പ് പറഞ്ഞു, അവളുടെ പരലോക വിജയത്തിന് വേണ്ടി പ്രാർത്ഥിച്ച്‌ ഞാൻ എണീക്കാൻ ശ്രമിച്ചതും

പെട്ടെന്ന് നെഞ്ച് പൊട്ടിപ്പിളരുന്ന വേദന, കൈകാലുകൾ തളരുന്നു… മരവിച്ചു പോകുന്നു, ശ്വാസം ഞാൻ ആഞ്ഞുവലിച്ചിട്ടും കിട്ടുന്നില്ല, കൈകാലുകൾ ഇളക്കാൻ കഴിയുന്നില്ല, ഞരമ്പുകളെല്ലാം ആരോ വന്ന് വലിച്ചു പറിച്ചെടുക്കുന്ന പോലെ…
കണ്ണുകളിൽ ഇരുട്ടു വന്ന് നിറയുന്നു, ആരോ ഓടിവന്ന് മറിഞ്ഞുവീണ എന്നെ താങ്ങിപ്പിടിച്ച് വായിലേക്ക് അൽപം വെള്ളം പകർന്നു.

ഞാൻ അറിഞ്ഞു… ഞാൻ യാത്രയാവുകയാണ്… എൻറെ പ്രിയപ്പെട്ടവളുടെ ചാരത്തേക്ക്… അവസാനത്തെ യാത്ര…
നീയല്ലാതെ ആരാധനക്കർഹൻ വേറെയാരുമില്ല തമ്പുരാനേ എന്ന് മൊഴിഞ്ഞു ഞാൻ
വാടിയ ചേമ്പില തണ്ടുപോലെ അവരുടെ മടിയിലേക്ക്, വീണുപോയി.
*******””””***********””””
നമ്മുടെ പ്രിയപ്പെട്ടവർക്ക് നൽകാൻ മറന്ന സ്നേഹം മടിക്കാതെ..ആവോളം അവർക്ക് നൽകുക, അവരുടെ കൊച്ചു കൊച്ചു മോഹങ്ങൾ സാധിച്ചു കൊടുക്കാൻ ശ്രമിക്കുക
നാളെ അവർ നമ്മുടെ കൂടെ ഇല്ലെങ്കിലോ, അത് നമുക്ക് തീർത്താൽ തീരാത്ത വേദനയാണ്.
അലി അക്ബർ തൂത

Share this on...