ഈ അമ്മയുടെയും മകന്റെയും കഥ നിങ്ങളെ കരയിക്കും ഉറപ്പാണ്.!!

in Story 122 views

SSLC 2016 പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാനും സംഘടിപ്പിച്ച വേദി.

ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായിയും ആയ ഒരാളാണ് ചീഫ് ഗസ്റ്റ് . പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ടിയക്കാരും മറ്റ് പ്രമുഖരേയും കൊണ്ട് നിറഞ്ഞരിക്കുന്ന സ്റ്റേജും പ്രൗഢോജ്വലമായ സദസ്സും,
ഈ അനുമോദന ചടങ്ങിന്റെ പ്രത്യകത:

അവസാന റാങ്ക്കാരനെ ആദ്യം വിളിക്കുകയും, അത് പോലെ തന്നെ ഫസ്റ്റ് റാങ്ക്കാരന് അവസാനവുമാണ് സമ്മാനം കൊടുക്കുന്നത്. ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് എറ്റവും കൂടുതൽ മാർക്കോടെ പാസ്സായതാണ് അരുൺ കൃഷ്ണൻ.

ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപാ മേനോനെ ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്. ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.
“ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അദ്ധ്യാപകർക്കാണ്. പിന്നെ സ്കൂളിന്, എന്റെ അമ്മ പ്രൊഫസർ ആണ്. അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു. അതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട്.

സമ്മാനം ഏറ്റ് വാങ്ങിയ 9 കുട്ടികളുടെയും അച്ഛൻമാരും അമ്മമാരും സമൂഹത്തിലെ ഉന്നതരും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു. അവരെല്ലാവരും തന്നെ സദസിന്റെ മുൻനിരയിൽ തന്നെ ഇരിപ്പുണ്ട്.

അവസാനമായി ഫസ്റ്റ് റാങ്കോടെ പാസ്സായ അരുൺ കൃഷ്ണനെ ഉപഹാരം സ്വീകരിക്കാൻ ക്ഷണിച്ചു കൊണ്ട് അവതാരിക ചോദിച്ചു.
എന്താണ് ഈ വിജയത്തിന്റെ രഹസ്യം ? എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.? ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി..?

*”അരുൺ മൈക്ക് കയ്യിലെടുത്ത് കുറച്ച് നേരം മൗനമായി നിന്നു. പിന്നെ സദസ്സിന്റെ ഓരോ മുക്കും മൂലയും അരിച്ച് പെറുക്കി. സദസ്സിലെ ഒരു മൂലയിൽ നിന്ന് കൊണ്ട് മകനുള്ള സമ്മാനദാനം കാണാനെത്തിയ അമ്മയെ അവൻ കണ്ടു. അമ്മയുടെ മുഖത്തെ സന്തോഷവും തിളങ്ങുന്ന കണ്ണുകളിലേക്കും നോക്കികൊണ്ട് അവൻ പറഞ്ഞു. “എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ ഉപഹാരം എനിക്ക് എന്റെ അമ്മയിൽ നിന്നും ഏറ്റുവാങ്ങണമെന്നുണ്ട്. അതിനുള്ള അവസരം നൽകണമെന്ന് സംഘാടകരോടും ഈ സ്റ്റേജിൽ ഇരിക്കുന്ന ബഹുമാനപ്പെട്ട മാന്യ വ്യക്തിത്വങ്ങളോടും ഞാൻ അപേക്ഷിക്കുന്നു .*

സ്‌റ്റേജിലിരിക്കുന്നവർ പരസ്പ്പരം നോക്കി. ഫസ്റ്റ് റാങ്ക് നേടിയ കുട്ടിക്ക് ഉപഹാരം നൽകാൻ എത്തിയിരിക്കുന്ന ചീഫ് ഗസ്റ്റും അൽഭുതപ്പെട്ടു. പിന്നെ അവതാരികയെ വിളിച്ച് അമ്മയെ വിളിക്കാൻ ആവശ്യപ്പെട്ടു.

“”ഒകെ അരുൺ ആരാണ് നിങ്ങളുടെ അമ്മ? പ്രൊഫസറാണൊ? വക്കീലാണൊ? അതൊ ഡോക്ടറൊ? എന്താണ് അമ്മയുടെ പേര്? ഇവിടെ വന്നിട്ടുണ്ടോ..???

*അൽപ്പനേരത്തെ മൗനത്തിന് ശേഷം അരുൺ പറഞ്ഞു. വന്നിട്ടുണ്ട്.! പക്ഷെ ഈ പറഞ്ഞ ആരുമല്ല എന്റെ അമ്മ. ഒരു പാവപ്പെട്ട പപ്പട തൊഴിലാളിയാണ് എന്റെ അമ്മ. എന്റെ ഈ വിജയത്തിന് പിന്നിൽ എന്റെ അമ്മയുടെ പ്രാർത്ഥനയാണ്, അമ്മയുടെ കണ്ണീരാണ്, അമ്മയുടെ കഷ്ടപാടിന്റെ വിലയാണ് എന്റെ വിജയം. അച്ഛനെ കണ്ട ഓർമ്മ എനിക്കില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്റെ അമ്മ. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഞാൻ പഠിക്കാനിരിക്കുമ്പോൾ അമ്മ എന്റെ കൂടെ ഇരുന്ന് പപ്പടം ഉണ്ടാക്കും. എന്റെ പഠനം തീരുന്നത് വരെ അമ്മ എന്റെ കൂടെ ഉറക്കമൊഴിച്ച് എനിക്ക് കാവലിരിക്കും.

രാത്രി ഏറെ വൈകിയും പഠിക്കുമ്പോൾ എനിക്ക് ക്ഷീണം വരുമ്പോൾ, ഉറക്കം വരുമ്പോൾ ചായയുണ്ടാക്കി തന്ന് എന്റെ തലയിൽ സ്നേഹത്തോടെ തലോടുകയും ഉമ്മവയ്ക്കുകയും ചെയ്യുന്ന എന്റെ അമ്മയാണ് എന്റെ ഈ വിജയത്തിന്നു പിന്നിൽ. രാവിലെ ഞാൻ സ്കൂളിലേക്ക് പോയാൽ രാത്രിയുണ്ടാക്കിയ പപ്പടം ഉണക്കി വീടുകളിലും കടകളിലും കൊണ്ട് പോയി വിറ്റിട്ടാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചത്. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഞാൻ പപ്പടം വിൽക്കാൻ പോകും.

ആ സമയം അമ്മ പപ്പടം ഉണക്കാൻ വീട്ടിൽ നിൽക്കും. മഴ കാലമായാൽ ചോർന്നൊലിക്കുന്ന വീട്ടിൽ എന്നേയും എന്റെ പുസ്തകങ്ങളേയും നനയാതെ സംരക്ഷിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത്രക്കും കഷ്ടപ്പെട്ട് എന്നെ വളർത്തി പഠിപ്പിച്ച എന്റെ അമ്മയിൽ നിന്നും ഞാനീ അംഗീകാരം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.*

സ്റ്റേജും സദസ്സും കനത്ത നിശബ്ദതയിൽ അരുണിന്റെ ഓരോ വാക്കുകളും ശ്രദ്ധിച്ച് കേട്ട് കൊണ്ടിരുന്നു. എല്ലാവർക്കും അരുണിന്റെ അമ്മയെ കാണാൻ ആകാംക്ഷയായി. അവതാരിക അരുണിനോട് ചോദിച്ചു. എന്താണ് അമ്മയുടെ പേര്
ലക്ഷ്മി , ലക്ഷ്മികൃഷ്ണൻ

അവതാരിക അരുണിന്റെ അമ്മയെ സ്റ്റേജിലേക്ക് വരുവാൻ വേണ്ടി ക്ഷണിച്ചു.. സദസ്സ് ഒന്നടങ്കം നാലുപാടും നോക്കി.. ഒരു മൂലയിൽ കണ്ണുകൾ നിറയുന്നത് തുടക്കാൻ പാടുപെടുന്ന കറുത്ത് മെലിഞ്ഞ ഒരു സ്ത്രീ പതിയെ മുന്നോട്ടു വന്നു. പഴയ സാരിയാണങ്കിലും അലക്കി തേച്ച് വൃത്തിയായി ഡ്രസ്സ് ചെയ്തിട്ടുണ്ട്. അവർ പതിയെ സ്റ്റേജിലേക്ക് കയറുമ്പോൾ കാലുകൾ വിറക്കുന്നുണ്ടായിരുന്നു. കാരണം തന്റെ ജീവിതത്തിൽ ഇത്രയും വലിയ ഒരു സദസ്സിന്റെ മുമ്പിൽ പ്രൗഢഗംഭീരമായ ഒരു സ്റ്റേജിൽ ആദ്യമായി കയറുന്ന അങ്കലാപ്പും മാനസിക സമ്മർദ്ദവും അവരെ നല്ലപോലെ അലട്ടിയിരുന്നു.

വളരെ വലിയ ഒരു കരഘോഷത്തോടെയാണ് സദസ്സും സ്റ്റേജിലുള്ളവരും അവരെ വരവേറ്റത്.

സ്റ്റേജിലേക്ക് കയറി വന്ന അവർ മകനെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ഒരു ഉമ്മ ചാർത്തുമ്പോൾ ആ മാതൃഹൃദയം തേങ്ങി
*ഇത്രയും വലിയ ഒരു സ്റ്റേജിലും അതിലുപരി ഈ സദസ്സിന് മുൻപിലും എനിക്ക് നിൽക്കാൻ അവസരം ഉണ്ടാക്കിയ തന്റെ മകന് കൊടുക്കാൻ ഇതിലും വലിയ ഒരു സമ്മാനം അവരുടെ അടുത്തില്ല. അമ്മയുടെ ഉമ്മ ഏറ്റുവാങ്ങിയ അരുൺ വീണ്ടും പറഞ്ഞു.*

*ഇത്രയും വലിയ ഒരു വേദിയിൽ വെച്ച് എന്റെ അമ്മ എനിക്ക് തന്ന ഈ ഉമ്മ തന്നെയാണ് എനിക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനം, എന്റെ ഓരോ പരാജയത്തിൽ നിന്നും എന്നെ എഴുന്നേൽപ്പിച്ചതും എനിക്കെന്നും ഊർജ്ജം പകർന്നതും എന്റെ അമ്മയുടെ ഈ ഉമ്മകളാണ്. ഏഴാം ക്ലാസ് വരെ പഠനത്തിൽ പിന്നിലായിരുന്ന എന്നെ അമ്മ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ല. എത്ര കുറഞ്ഞ മാർക്കിനും ഉമ്മയും തന്ന് അമ്മ എന്നെ പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു. ആ പ്രചോദനമാണ് ഇന്ന് എന്റെ ഈ ഉന്നത വിജയത്തിനും ഈ വേദിയിൽ എത്തിക്കാനും അമ്മക്ക് കഴിഞ്ഞത്.*

എന്റെ അമ്മയുടെ ആ കഷ്ടപാടിനു വേണ്ടി എനിക്ക് തരുന്ന ഈ വിലമതിക്കാനാവാത്ത ഉപഹാരം ബഹുമാനപ്പെട്ട ചീഫ് ഗസ്റ്റ് എന്റെ അമ്മക്ക് നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു.

അരുണിന്റെ വാക്കുകളെ നീണ്ട കരഘോഷത്തോടെയാണ് വേദിയിലുള്ളവരും സദസ്സിലുള്ളവരും സ്വീകരിച്ചത്.
ഈ സമയം,ചീഫ് ഗസ്റ്റ് ആ സ്ത്രീയെ ഒന്ന് സൂക്ഷിച്ച് നോക്കി. അദ്ദേഹത്തിന്റെ ചിന്തകൾ മൂന്ന് വർഷം പിറകിലോട്ട് പോയി.
നിർത്താതെയുള്ള കയ്യടിയിൽ ചില തീരുമാനങ്ങളുമായി അദ്ദേഹം എഴുന്നേറ്റ് ആ ഉപഹാരം അരുണിന്റെ അമ്മക്ക് നൽകി. പിന്നെ മൈക്ക് എടുത്ത് സംസാരിച്ചു.

“”പ്രിയമുള്ളവരെ ഇവരുടെ വീടിനടുത്താണ് എന്റെ മാനേജ്മെന്റിലുള്ള ഒരു ഹൈസ്കൂൾ ഉള്ളത്. പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂളാണ്. മൂന്ന് വർഷം മുമ്പ് മകനെ എന്റെ സ്കൂളിൽ ചേർക്കാൻ വേണ്ടി ഇവർ എന്റെയടുത്ത് വന്നിരുന്നു. “അതും ഫീസ് ഇളവിന് വേണ്ടി””. അന്ന് ഞാൻ ഇവരോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു.

“”അല്ലെങ്കിലും അവൻ പഠിച്ച് കലക്ടറൊന്നും ആകാൻ പോകുന്നില്ലല്ലൊ? പപ്പടം ഉണ്ടാക്കുന്നവർക്കും, മറ്റും പഠിക്കാൻ ഗവൺമെന്റ് സ്കുളുണ്ട് അവിടെ എവിടെയെങ്കിലും കൊണ്ട് പോയി ചേർക്കൂ എന്ന് പറഞ്ഞ് ഇവരെ അധിക്ഷേപിച്ച് വിട്ടിരിന്നു. അന്ന് ഇവരെ അധിക്ഷേപിച്ച് വിട്ടതിന് ഞാൻ നിങ്ങളെ സാക്ഷിനിർത്തി ഇവരോട് ക്ഷമ ചോദിക്കുന്നു. ഒരിക്കൽ ഞാൻ അധിക്ഷേപിച്ച് വിട്ട ഇവർക്ക് ഇന്ന് ഇത്രയും ജനങ്ങളുടെ മുമ്പിൽ വെച്ച് ഉപഹാരം കൊടുത്ത് അനുമോദിക്കൽ ഒരു നിമിത്തമാകാം. അത് കൊണ്ട് ഇന്ന് മുതൽ അരുണിന്റെ പഠനത്തിന്റെ എല്ലാ ചിലവുകളും വഹിക്കുമെന്നും ഇവർക്ക് ഒരു വീട് വെച്ച് നൽകുമെന്നും ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു.

വേദിയിലുള്ളവരും സദസ്സിലുള്ളവരും ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

അദ്ദേഹം തുടർന്നു… എനിക്ക് ഇന്നേ വരെ കിട്ടാത്ത ഒരു അംഗീകാരമാണ് നിങ്ങളുടെ ഈ എഴുന്നേറ്റ് നിന്നുള്ള കൈയ്യടി .. അതിന് കാരണക്കാർ ഈ അമ്മയും മകനുമാണ്.

*പണത്തിനും പദവിക്കും എത്രയൊ മീതെയാണ് അച്ഛനും അമ്മയും മക്കളുമടങ്ങുന്ന സ്നേഹബന്ധമെന്ന് ഇവർ എന്നെ പഠിപ്പിച്ചു. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ ഞാൻ ഒന്ന് തൊട്ട് തലോടിയിട്ട് വർഷങ്ങളായി. ഞാനെന്നും മക്കളോട് ഗൗരവത്തിൽ മാത്രമാണ് ഇടപെട്ടിട്ടുള്ളത്. എന്റെ മക്കൾക്ക് എന്നെ കാണുന്നത് തന്നെ ഭയമാണ്. മക്കളോട് എങ്ങനെ ഇടപഴകണമെന്ന് ഇവർ എന്നെ പഠിപ്പിച്ചു.*

അരുണിന്റെ അച്ഛന് എന്ത് പറ്റിയെന്ന് ഞാൻ ചോദിക്കുന്നില്ല. പക്ഷെ ഞാൻ ഉറപ്പ് തരുന്നു. എന്റെ കണ്ണ് തുറപ്പിച്ച ഇവൻ എനിക്ക് പിറക്കാതെ പോയ ഒരു മകനാണെന്ന്. ഇത് വെറും ഒരു രാഷ്ട്രീയകാരന്റെ വാക്കുകളല്ല. ഞാൻ ദീർഘിപ്പിക്കുന്നില്ല. മൈക് കിട്ടിയാൽ പിന്നെ വിടാത്ത എനിക്കിപ്പോൾ വാക്കുകൾ കിട്ടുന്നില്ല. ഈ സദസ്സിലുള്ള ഓരോ അമ്മമാരും ഈ അമ്മയെ പോലെ ,, ഓരോ മക്കളും ഈ മകനെ പോലെയും ആവട്ടെ എന്ന് ആശംസിക്കുന്നു….

Share this on...