പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ട് വന്ന കേസിൽ നടന്നത് സിനിമക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റുകൾ. കൊടുവായൂർ സ്വദേശിനിയായ ഷബ്നയാണ് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായത്. ഇവരുടെ പേരിലും സംശയങ്ങൾ ഉണ്ടായിട്ടുണ്ട്. പോലീസിനോട് ജമീല എന്നാണ് യുവതി പറഞ്ഞിരുന്നത്. ഭർത്താവിനോട് പോലും ഇവർ കള്ളം പറഞ്ഞിരുന്നു എന്നാണ് സൂചനകൾ.ഈ കള്ളം മറയ്ക്കാൻ വേണ്ടിയാണ് നവജാതശിശുവിനെ യുവതി തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയാണ് ഷബ്ന പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്നും നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തത്.
തുടർന്ന് ട്രെയിൻ മാർഗം പാലക്കാട് കൊടുവായൂരിലെ ഭർത്തൃ വീട്ടിലേക്ക് വരികയായിരുന്നു. ഇവിടെ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. തുടർന്ന് കുഞ്ഞിനെ പൊള്ളാച്ചിയിലെത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. കൊടുവായൂർ സ്വദേശിനിയായ മണികണ്ഠനാണ് ഷബ്നയുടെ ഭർത്താവ്. യുവതിയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ ഭർത്തൃവീട്ടിലും അയൽക്കാരോടും താൻ ഗർഭിണിയാണെന്ന് യുവതി കള്ളം പറഞ്ഞിരുന്നു. ഈ കള്ളം സത്യമാണെന്ന് വരുത്താൻ വേണ്ടി ആയിരുന്നു യുവതി കള്ളക്കളി മുഴുവൻ നടത്തിയത്. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞ് പ്രദേശത്തെ ആശാവർക്കർ ഇവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുമ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചിരുന്നത്. ഒടുവിൽ തമിഴ്നാട്ടിൽ വച്ച് പ്രസവം നടന്നതായി ഭർത്തൃവീട്ടിൽ അറിയിച്ചു.
എന്നാൽ കുഞ്ഞ് ഐസിയുവിലാണെന്നാണ് ഇവരോട് പറഞ്ഞിരുന്നത്. ഭർത്താവിനെ പോലും കുഞ്ഞിനെ കാണിച്ചിരുന്നില്ല എന്നാണ് വീട്ടുകാർ പറയുന്നത്. ഭർത്താവും, ഭർത്തൃവീട്ടുകാരും എല്ലാം കുഞ്ഞിനെ കാണാനായി തമിഴ്നാട്ടിലെ ആശുപത്രിയിൽ എത്തിയപ്പോഴും കുഞ്ഞു ഐസിയുവിൽ ആണെന്ന് പറഞ്ഞു തിരികെ അയക്കുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്നും നവജാതശിശുവിനെ തട്ടിയെടുത്ത് പാലക്കാട് വീട്ടിലേക്ക് വന്നത്. ഞായറാഴ്ച രാവിലെ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ കാണാതായതോടെ പൊള്ളാച്ചി പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്നാണ് കുഞ്ഞിനെ തട്ടിയെടുത്ത യുവതി ആശുപത്രിയിൽ നിന്നും പൊള്ളാച്ചി ബസ്റ്റാൻഡിലും, തുടർന്ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലും എത്തിയതായി കണ്ടെത്തിയത്.
യുവതിക്കൊപ്പം മറ്റൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. അന്വേഷണം വ്യാപിച്ചതോടെ കുഞ്ഞുമായി പാലക്കാട് റെയിൽവേ സ്റ്റേഷൻ ഇറങ്ങിയതായും കണ്ടെത്തി. തുടർന്നാണ്ട് തിങ്കളാഴ്ച പുലർച്ചെ പാലക്കാട് പോലീസും പൊള്ളാച്ചി പോലീസും നടത്തിയ സംയുക്ത അന്വേഷണത്തിൽ കൊടുവായൂർ വീട്ടിൽ നിന്നും കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പോലീസ് സംഘം തിരികെ പൊള്ളാച്ചിയിൽ എത്തിച്ചു മാതാപിതാക്കൾക്ക് കൈമാറി. ശബ്നയ്ക്കൊപ്പം ഭർത്താവ് മണികണ്ംനെയും പോലീസ് സംഘം പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പോലീസ് പറയുന്നത്.
ആദ്യവിവാഹത്തിൽ യുവതിക്ക് രണ്ട് മക്കളുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുമ്പോൾ ശബ്നയ്ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി ആദ്യവിവാഹത്തിലെ മകളാണ് എന്നാണ് നിഗമനം. എന്നാൽ ഈ പെൺകുട്ടിയെക്കുറിച്ച് മണികണ്ംനോ വീട്ടുകാർക്കോ അറിയില്ല. മാത്രമല്ല ഷബ്ന എന്ന പേരിലാണ് യുവതി മണികണ്ഠനെ വിവാഹം കഴിച്ചതെങ്കിലും പോലീസ് പിടിയിലായപ്പോൾ ജമീല എന്ന പേരാണ് പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ചും ദുരൂഹതയുണ്ട്.
All rights reserved News Lovers.