കാലിന് മുടന്തുള്ള കല്യാണം നടക്കാത്ത ഇത്തയെ കണ്ട ചെക്കൻ ചെയ്തത് കണ്ട് എല്ലാവരും പൊട്ടിക്കരഞ്ഞു പോയി

in News 3,061 views

ഞങ്ങളിങ്ങോട്ട് വരുമ്പോള്‍ അകത്തേക്ക് കേറിപ്പോയ ആ കാലിന് വയ്യാത്ത പെണ്ണ് ഏതാ…? നിങ്ങളുടെ മോളാണോ…?ബ്രോക്കറുടെ അപ്രതീക്ഷിത ചോദ്യത്തിൽ ജലജയൊന്ന് ഞെട്ടി…

അതെ എന്ന അർത്ഥത്തിൽ ഒന്ന് മൂളി…

അവളെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് മുമ്പ് ജലജ പതുക്കെ അകത്തേക്ക് വലിഞ്ഞു..ഇരിക്കൂട്ടോ..ഞാൻ പെണ്ണിനെ വിളിക്കാം ..പയ്യനെന്താ പുറത്ത് നിൽക്കുന്നത്..? അകത്തേക്ക് കയറിഇരിക്കാൻ പറയൂ..എന്ന് പറഞ്ഞ് അകത്തേക്ക്

കയറുമ്പോൾ ജലജേച്ചിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു..

പല്ലിറുമ്മിക്കൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു.. അടുക്കളയിൽ പാത്രങ്ങൾ കഴുകിക്കൊണ്ടിരുന്ന ആര്യയെ മുടിക്കുത്തിന് പിടിച്ച് ഒരൊറ്റതളള്ള്…

എടീ ഒരുമ്പെട്ടോളേ….നിന്നോട് നൂറ് പ്രാവശ്യം പറഞ്ഞിട്ടില്ലേമുൻവശത്തേക്ക് വരരുതെന്ന്….

ഒന്നര കാലുമായി അവൾ കാഴ്ച കാണാൻ വന്നിരിക്കുന്നു ..നിന്റെ കണ്ണ് തട്ടുന്നതെല്ലാം മുടിഞ്ഞുപോകും..നീ ഈ ഭൂമിയിലേക്ക് പെറ്റ് വീണ അന്ന് തുടങ്ങിയതാണീ വീടിന്റെ കഷ്ടകാലം..
നീ പെറ്റ് വീണ പിറ്റേന്ന് തന്നെ തന്തയുടെജോലി പോയി…

ഏഴിന്റെ അന്ന് എന്റെ മൂത്ത മോനെ മരണം കൊണ്ടുപോയി… തന്ത കുടിയനും താന്തോന്നിയുമായി..കുടുംബം കടംകേറി മുടിഞ്ഞു…താമസിച്ചിരുന്ന വീട് ബാങ്കുകാർ കൊണ്ട് പോയി.ഇനിയും മതിയായില്ലേ നിനക്ക്..

ഇനി നിന്റെ അനിയത്തിയുടെ ജീവിതംകൂടി നശിപ്പിക്കണോ..
നീയെന്റെ വയറ്റിൽ പിറന്നു പോയല്ലോ അസത്തേ…ഇനി ആ പരിസരത്തിലേക്കെങ്ങാനും നിന്നെ കണ്ടുപോയാൽ തല്ലിക്കൊല്ലും ഞാൻ..
കേട്ടോടീ നശൂലമേ…

അടങ്ങിയൊതുങ്ങി വീടിന്റെ പിന്നാമ്പുറത്തെങ്ങാനും പോയി നിൽക്ക്..

അടുക്കള വാതിലിലൂടെ ആര്യയെ ഉന്തിത്തള്ളി പുറത്തേക്കിറക്കിയ ജലജ ഞെട്ടിപ്പോയി ..

മുറ്റത്ത് പുറം കാഴ്ചയും കണ്ട് കൊണ്ട് നിൽക്കുന്നു ചെക്കൻ..

അവനെല്ലാം കേട്ടുകാണുമോ എന്ന സംശയത്തിൽ ജലജയൊന്ന് വെളുക്കെ ചിരിച്ചു..

പൂമുഖത്തേക്കിരുന്നോളൂ…

മോളിപ്പോൾ വരും എന്ന് പറഞ്ഞ് തല ചൊറിഞ്ഞുകൊണ്ട് ജലജ അകത്തേക്ക് കയറി..

മുന്നിൽ നിൽക്കുന്നവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ വടിയും കുത്തിപ്പിടിച്ച് കണ്ണീരൊലിപ്പിച്ച് കൊണ്ട് ആര്യ വീടിന്റെ പിന്നാമ്പുറത്തെ വിറകുപുരയുടെ
പിന്നിലേക്ക് മാറി…

ചെറുക്കന് ചായ കൊടുത്ത് തിരിച്ചുവന്ന അഞ്ജനമുടെ മുഖത്തെ തെളിച്ചമില്ലാഴ്മ
കണ്ടതും ജലജ മോളെ ആശ്വസിപ്പിച്ചു…

മോളേ….ചെറുക്കന് കുറച്ച് പ്രായം കൂടുതലാണെന്നേയൊള്ളൂ.
അല്ലാത്ത കുഴപ്പമൊന്നുമില്ല..നല്ല പണക്കാരനാണ്..

സ്വന്തമായി ടെക്സ്റ്റയിൽസൊക്കെ ഉണ്ട്…ഇത് നടന്ന് കിട്ടിയാൽ നമ്മുടെ ഭാഗ്യമാണ്..

അമ്മേ എന്തൊരു കറുപ്പാണ് അയാൾക്ക്..?

അതൊന്നും സാരമില്ല മോളെ..

അയാൾക്ക് ഇച്ചിരി കുറവുകൾ ഉള്ളതുകൊണ്ട് തന്നെയല്ലേ നമ്മളെപ്പോലെ ഒരു
പാവപ്പെട്ടവരുടെ വീട്ടിൽവന്ന് പെണ്ണ് ആലോചിച്ചത്..
കുറച്ചു കാണാൻ കൂടി കൊള്ളാമായിരുന്നെങ്കിൽ അയാൾക്ക് ഒരുപാട് നല്ല ബന്ധങ്ങൾ കിട്ടില്ലേ..
നിനക്ക് അയാളുടെ വീട്ടിൽ ഒരു രാജ്ഞിയെ പോലെ ജീവിക്കാം..
ഈ ബന്ധം നടന്നു കിട്ടിയാൽ നമ്മുടെ
കുടുംബം രക്ഷപ്പെടും…

ഇങ്ങനെയൊരു ബന്ധം നമുക്ക് സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല മോളെ..

അതേയ്… ഞങ്ങൾ ഇറങ്ങാണ്…
പൂമുഖത്തുനിന്നും ബ്രോക്കറുടെ വിളികേട്ട്
ജലജ അങ്ങോട്ട് നടക്കുമ്പോഴേക്കും അഞ്ജനയുടെ മുഖത്ത് തെളിച്ചം വെച്ച് തുടങ്ങിയിരുന്നു..
* * * * *

പെണ്ണിനെ കണ്ടുപോകുമ്പോൾ നാല് ദിവസംകൊണ്ട് വിവരം പറയാമെന്ന് പറഞ്ഞു പോയവരെ പിറ്റേദിവസം രാവിലെ തന്നെ വീട്ടുമുറ്റത്ത് കണ്ടപ്പോൾ ജലജ ചേച്ചി
ഒന്ന് അന്ധാളിച്ചു..
ചെക്കനും കൂടെ രണ്ടു സ്ത്രീകളും..

വന്നവർ അകത്തു കയറിയിരുന്നതും നേരെ വിഷയത്തിലേക്ക് കടന്നു..

ഞാൻ ഇവന്റെ അമ്മയാണ് .. രേവതി..
ഇത് എന്റെ അനിയത്തിയും..
ഇവന്റെ അച്ഛൻ മരിച്ചിട്ട് ഇരുപത് വർഷമായി…
ഞങ്ങൾക്ക് ഒറ്റ മോനാണ്…

അച്ഛന്റെ മരണശേഷം ബിസിനസുകൾ എല്ലാം നോക്കിനടത്തുന്നത് ഇവനാണ്..
ഇവന് വയസ്സ് നാൽപതായി..
കാര്യങ്ങളൊക്കെ ബ്രോക്കർ പറഞ്ഞിട്ടുണ്ടാകുമല്ലോ അല്ലേ….?
കുറേക്കാലമായി ഞങ്ങൾ ഇവന് വേണ്ടി കല്യാണം ആലോചിക്കുന്നു..
കല്ല്യാണമേ വേണ്ട എന്ന വാശിയിലായിരുന്നു ഇവൻ.. ഞങ്ങളുടെ നിർബന്ധത്തിന് വഴങ്ങി
ചില ആലോചനകൾക്കൊക്കെ
അർദ്ധസമ്മതം മൂളാറുണ്ട്..
എന്നാലും ആരെയും ഇവന് ഇഷ്ടപ്പെടില്ല..
ഇവനെ ഇഷ്ടപ്പെടാതെ ചിലതെല്ലാം മുടങ്ങുകയും ചെയ്യും….

എന്റെ കണ്ണടയുന്നതിനുമുമ്പ് ഇവന് ഒരു കുടുംബം ഉണ്ടായിക്കാണാൻ ഒരുപാട് പ്രാർത്ഥനകളും വഴിപാടുകളും നടത്തി
മടുത്തു എനിക്ക്..

ഇന്നലെയും ഇവൻ എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പെണ്ണ് കാണാൻ വന്നത്..
പക്ഷേ ആദ്യമായിട്ടാണ് ഇവൻ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നത്..
അത് കേട്ടപ്പോൾ ഇരിക്കപ്പൊറുതിയില്ലാതെ യാണ് ഞാൻ നേരം വെളുപ്പിച്ചത്..
എന്റെ മോന് ഇഷ്ടപ്പെട്ട കുട്ടിയെ എനിക്കും
ഒന്ന് കാണണം ..
അതുകൊണ്ടാണ് ഞങ്ങൾ രാവിലെതന്നെ അനിയത്തിയേയും കൂട്ടി നേരെ
ഇങ്ങോട്ട് പോന്നത്..
എവിടേ.. അവൾ…?

വിളിക്കൂ ഞങ്ങളൊന്ന് കാണട്ടെ..

മോളെ അഞ്ജനാ.. ഒന്നിങ്ങോട്ടു വന്നേ..

ഭാവിയിലെ ആഡംബര ജീവിതമെന്ന സ്വപ്നത്തിൽ മുഴുകിയിരിക്കുകയായിരുന്ന അഞ്ജന അമ്മയുടെ വിളികേട്ട്
നാണംകുണുങ്ങി കൊണ്ട് അവരുടെ അടുത്തേക്ക് വന്നു..

അവർ അവളെ അടിമുടി ഒന്നുനോക്കി..

അയ്യോ…. ഈ മോളെ അല്ല..
ഞങ്ങൾക്ക് കാണേണ്ടത് നിങ്ങളുടെ
മൂത്ത മോളെ ആണ്..

അഞ്ജനയും ജലജയും മുഖത്തോട് മുഖം
നോക്കി അന്ധാളിച്ചു നിന്നു….

ഇന്നലെ ഇവൻ ഇവിടെ നിന്ന് വന്നശേഷം അവളെക്കുറിച്ച് മാത്രമേ സംസാരിച്ചിട്ടൊള്ളു..
അമ്മ അവളെ വഴക്ക് പറഞ്ഞതും
കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളിയതും
അവൾ കരഞ്ഞോണ്ട് പോകുന്നതും കണ്ട് ഒരുപാട് സങ്കടപ്പെട്ടു എന്റെ മോൻ..

കുടുംബത്തിൽ നടക്കുന്ന അനിഷ്ടങ്ങൾക്കൊക്കെ എങ്ങനെ
ഒരു വെക്തി കാരണമാകും..?
മകന്റെ മരണവും വീട് കടംകയറി

മുടിഞ്ഞതും അവളുടെ കുറ്റമാകുമോ..?
അവളുടെ കുറ്റമാണോ അവൾ
വികലാംഗയായി ജനിച്ചത് …?
ഇതെല്ലാം അവളുടെ തെറ്റാണെങ്കിൽ
നിങ്ങൾ ചെയ്തത് അതിലും വലിയ തെറ്റല്ലേ…?

എല്ലാം തികഞ്ഞ ഒരു കുഞ്ഞിനെ പ്രസവിക്കാമായിരുന്നില്ലേ നിങ്ങൾക്ക്..?
അതിന് കഴിയാതെ പോയ നിങ്ങളല്ലേ തെറ്റുകാരി..?
ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..
അന്തവിശ്വാസങ്ങൾ വെടിഞ്ഞ്
എല്ലാം ദൈവഹിതമാണെന്ന് തിരിച്ചറിയുന്നിടത്തേ മനുഷ്യൻ മനുഷ്യനാകൂ…

ഇവനിന്നലെ ആ വയ്യാത്ത കുട്ടിയെ ഞാൻ കല്ല്യാണം കഴിക്കുന്നതിൽ അമ്മക്ക് വിരോധമുണ്ടോ എന്ന് എന്നോട് ചോദിച്ചപ്പോൾ ഞാനവനോട് ഒരു കാര്യമേ പറഞ്ഞൊള്ളൂ…
കയറിവരുന്ന പെണ്ണിന് കുടുംബത്തിന്റെ
തുടർച്ച നിലനിർത്താനും അവളുടെ കാര്യങ്ങൾ സ്വയം ചെയ്യാനുമുള്ള ആരോഗ്യവും ശേഷിയുമുണ്ടാകണം..
അതുണ്ടെന്ന് എനിക്ക് കണ്ട് ബോധ്യപ്പെട്ടാൽ ഞാനിവന്റെ ആഗ്രഹത്തിന് എതിര് നിൽക്കില്ല…
എവിടേ അവൾ….? ഞാനൊന്ന് കാണട്ടെ…

നിറ കണ്ണുളോടെ ജലജ അകത്തേക്ക്
വിരൽ ചൂണ്ടി..

അടുക്കളയിലെ ഒരു അറ്റത്ത് പുറം തിരിഞ്ഞ് നിൽക്കുന്ന ആര്യയെ പിറകിൽ നിന്നും
കൈയിൽ പിടിച്ചു രേവതി..
ഞങ്ങൾ മോളെ കാണാൻ വന്നതാണ്…
ഇന്നലെ നിന്റെ അനിയത്തിയെ കാണാൻ
വന്ന രാഹുലിന്റെ അമ്മയാണ് ഞാൻ..

രാഹുൽ പറഞ്ഞു എനിക്കിഷ്ടപ്പെട്ടത് അവളുടെ ചേട്ടത്തിയെയാണെന്ന്..
അമ്മക്കും മോളെ ഒരുപാടിഷ്ട്ടപ്പെട്ടു..

മോൾക്ക് ഇഷ്ട്ടക്കുറവൊന്നും ഇല്ലെങ്കില്‍
ഞാൻ അമ്മയോട് പറഞ്ഞോട്ടേ ഒരു ദിവസം കുറിക്കാൻ…?

ആര്യ അപ്പോഴും നിർവികാരയായി നിൽക്കുകയായിരുന്നു..

കയ്യിൽ കരുതിയിരുന്ന വളയെടുത്ത് ആര്യയുടെ കയ്യിലണിയിച്ച് പുറത്തിറങ്ങുമ്പോൾ രേവതി രാഹുലിനെ വിളിച്ചു…
മോനേ…. നിനക്കെന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ…?

ഒരു പുഞ്ചിരിയോടെ അകത്ത് കയറിയ രാഹുൽ കുറച്ച് സമയം അവളെത്തന്നെ നോക്കിനിന്നു..
എന്തൊക്കയോ പറയണമെന്ന് വിജാരിച്ച് അകത്ത് കയറിയ രാഹുൽ വെപ്രാളത്തിൽ എല്ലാം മറന്നു..
ഞാൻ പോട്ടേ… എന്ന് മാത്രം പറഞ്ഞ് പുറത്തിറങ്ങാനൊരുങ്ങിയ രാഹുലിനെ ആര്യ പുറകീന്ന് വിളിച്ചു…

അതേയ്… ഞാനൊരു കാര്യം പറഞ്ഞോട്ടേ….

നിങ്ങൾക്ക് എന്റെ അനിയത്തിയെ
തന്നെ കെട്ടിക്കൂടേ…?
ഈ ഒന്നര കാലും വെച്ച് ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ നിങ്ങൾക്കതൊരു ബാധ്യതയാകും…
ഒരു ഭർത്താവിന് വേണ്ടി ഒരു ഭാര്യ ചെയ്യേണ്ട കടമകളൊന്നും എന്നോട് ചെയ്ത് തരാൻ കഴിഞ്ഞെന്ന് വരില്ല..

മാത്രവുമല്ല ..ഒരു കുടുംബജീവിതം സ്വപ്നം കാണാനുള്ള അർഹത പോലും എനിക്കില്ല….
എന്റെ ജീവിതം ഞാനിവിടെ ഇങ്ങനെ കഴിച്ച് കൂട്ടിക്കോളാം.. എന്നെ തലയിലെടുത്ത് വെച്ച് നിങ്ങളുടെ ജീവിതം കൂടി നശിപ്പിക്കണ്ട…
പകരം എന്റെ അനിയത്തിക്ക് തന്നെ കൊടുക്കണം ആ ജീവിതം…
കയ്യിലണിഞ്ഞ വളയൂരി രാഹുലിന്
നേരെ നീട്ടുമ്പോൾ ആര്യ കരഞ്ഞു തുടങ്ങിയിരുന്നു…

ആര്യയാണ് കരയുന്നതെങ്കിലും
വേദനിക്കുന്നത് തന്റെ നെഞ്ചിലാണെന്ന്
തോന്നി രാഹുലിന്…
തനിക്ക് നേരെ നീട്ടിയ കയ്യിൽ കേറിപ്പിടിച്ചു രാഹുൽ.. ഉൗരിയെടുത്ത വള വീണ്ടും
ആ കയ്യിലണിയിച്ചു…

ഇവൾ എന്റേതാണെന്ന അഹങ്കാരത്തോടെ അവളുടെ രണ്ട് കണ്ണുകളും വിരൽ
കൊണ്ട് തുടച്ചു…

എനിക്ക് വേണ്ടത് നിന്റയീ മനസ്സാണ്…നിന്നോടുള്ള സിമ്പതി കൊണ്ടാണ് ഞാൻ
നിന്നെ കെട്ടുന്നത് എന്ന് തെറ്റിദ്ധരിക്കരുത്..ഞാനും കണ്ണാടിയിൽ നോക്കാറുണ്ട്..

എന്റെ നിറവും സൗന്ദര്യവും എത്രത്തോളമുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്..
ഇരുപത് വയസ്സുള്ള നിന്റെ അനിയത്തിനാൽപ്പത് വയസ്സുള്ള ഞാനുമൊത്തുള്ള കല്ല്യാണത്തിന് സമ്മതിച്ചത് എന്റെ പണം കണ്ടിട്ടാണ്…നിന്റെ അമ്മക്കും വേണ്ടത് പണമാണ്.. അവൾക്ക് ഇനിയും കിട്ടും നല്ല ബന്ധങ്ങൾ…എനിക്ക് വേണ്ടത് സ്നേഹിക്കാനറിയുന്നഒരു മനസ്സാണ്… ആ മനസ്സ് ഞാൻ
കണ്ടത് നിന്നിൽ മാത്രമാണ്..നിന്റെ സമ്മതം മാത്രമേ എനിക്ക് അറിയേണ്ടതൊള്ളൂ…

ആര്യ അപ്പോഴും തലയും താഴ്ത്തി തന്നെ നിന്നു..
രാഹുൽ അവളുടെ താടിയിൽ പിടിച്ചുയർത്തി..
നിനക്ക് ചിരിക്കാനറിയില്ലേ…?
നിനക്കൊന്ന് ചിരിച്ചൂടേ…?

ആര്യയുടെ മുഖത്ത് തെളിഞ്ഞു വന്ന പുഞ്ചിരി കണ്ടപ്പോൾ രാഹുലിന്റെ മനസ്സ് നിറഞ്ഞു..

ഏറ്റവും അടുത്ത മുഹൂർത്തത്തിൽ
കല്ല്യാണം നടത്താമെന്ന തീരുമാനത്തിൽ മടങ്ങുമ്പോഴും രാഹുലിന്റെ മനസ്സ് നിറയെ ആര്യയായിരുന്നു..

ഈ സമയം അകത്ത് ദൈവങ്ങളുടെ
ഫോട്ടോക്ക് മുന്നിൽ ആർത്തു കരയുന്നുണ്ടായിരുന്നു ആര്യ..
ദൈവമേ… ആ നല്ല മനുഷ്യനേയും കുടുംബത്തെയും പൊന്നുപോലെ നോക്കാനുള്ള മനസും ആരോഗ്യവും എനിക്ക് നൽകണേ

Share this on...