മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. അദ്ദേഹത്തിൻ്റെ മനുഷ്യത്വപരമായ എല്ലാ പ്രവർത്തനങ്ങളിലും മലയാളികൾ അദ്ദേഹത്തിനൊപ്പം നിൽക്കാറുണ്ട്. മറ്റുള്ള നടന്മാരെ പോലെയല്ല, തനിക്ക് കിട്ടുന്ന സമ്പാദ്യത്തിൽനിന്ന് നല്ലൊരു തുക സഹായത്തിനായി മാറ്റിവയ്ക്കുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. അദ്ദേഹം എം പി കൂടിയായിരുന്നു. അങ്ങനെ ജനസേവനങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താരം കൂടിയാണ് സുരേഷ് ഗോപി. മലയാളത്തിലെ സൂപ്പർതാരങ്ങളിൽ ഒരാളായ സുരേഷ് ഗോപി എന്നും മലയാളികൾക്ക് പ്രിയങ്കരനാണ്. എപ്പോഴും ഏത് വേദിയിലും സുരേഷ് ഗോപി ഓർക്കാനുള്ള ഒരാളുണ്ട്.
തൻ്റെ മകൾ ലക്ഷ്മി. ഇപ്പോഴിതാ അവളെക്കുറിച്ച് പങ്കുവെച്ച ഒരു വീഡിയോയും അദ്ദേഹത്തിൻ്റെ വാക്കുകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു അച്ഛൻ്റെ വേദന ഇത്ര വർഷമായിട്ടും, അദ്ദേഹം സഹിക്കുന്ന വേദന എന്തെന്ന് അദ്ദേഹം പറയുകയാണ്. അവൾ ഇപ്പോൾ ഉണ്ടെങ്കിൽ 32 വയസ്സാണ്. 30 വയസ്സായ ഏതൊരു പെൺകുട്ടിയെ കണ്ടു കഴിഞ്ഞാലും കെട്ടിപ്പിടിച്ച് ഒരു ഉമ്മ വയ്ക്കാൻ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയിൽ കൊണ്ടു ചെന്നു കത്തിച്ചു കഴിഞ്ഞാൽ ആ ചാരത്തിന് പോലും ആ വേദന ഉണ്ടാവും.ഇൻറർവ്യൂ ചെയ്യുന്ന പെൺകുട്ടിയുടെ പേര് ലക്ഷ്മി ആണ് എന്ന് അറിഞ്ഞപ്പോൾ മകളുടെ ഓർമ്മയിൽ കണ്ണുനിറഞ്ഞു സുരേഷ് ഗോപി പറയുന്നു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം പാപ്പൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വൈകാരിക മുഹൂർത്തങ്ങൾ ഉണ്ടായത്. ഒരു ഇടവേളയ്ക്കു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം പാപ്പൻ ജൂലൈ 29-ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ എത്തുന്നു എന്നത് ആരാധകർക്ക് ആഹ്ലാദം ജനിപ്പിക്കുന്ന കാര്യമാണ്. ആദ്യമായിട്ടാണ് അച്ഛനും മകനും ഒരു സിനിമയിൽ ഒന്നിക്കുന്നത്. സിനിമയിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്.
ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു കാറപകടത്തിൽ ആണ് സുരേഷ് ഗോപിക്ക് മൂത്തമകളായ ലക്ഷ്മിയെ നഷ്ടപ്പെടുന്നത്. രാധികയുടെയും സുരേഷ് ഗോപിയുടെയും ജീവിതത്തിലേക്ക് എത്തിയ പൊന്നോമനയുടെ ചിത്രം അക്കാലത്ത് മാഗസിനുകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. കുടുംബസമേതം ഒരു കല്യാണത്തിന് മടങ്ങുന്നതിനിടയിൽ ആയിരുന്നു അന്ന് രാധികയും സംഘവും അപകടത്തിൽപ്പെട്ടത്. സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കൊച്ചിയിലേക്ക് പോയിരുന്നു. അദ്ദേഹത്തിൻ്റെ സഹോദരനൊപ്പം ആയിരുന്നു രാധിക തിരുവനന്തപുരത്തേക്ക് തിരിച്ചത്.
തോന്നയ്ക്കലിൽ വച്ച് ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിക്കുമ്പോൾ ഒന്നര വയസ്സു മാത്രമായിരുന്നു ലക്ഷ്മിക്ക് പ്രായം. കൊഞ്ചിച്ച് തീരും മുൻപേ വിധി തട്ടിയെടുത്ത ആ കുരുന്ന് മുഖം ഇന്നും ഓരോ മനസ്സിലും നെരിപ്പോടായി അവശേഷിക്കുന്നുണ്ട്. ആ മകളുടെ ഓർമയിൽ ആണ് ഇപ്പോഴും ഈ അച്ഛനുമമ്മയും വിങ്ങുന്നത്.