ഇൗ പോക്കിലങ്ങ് മ,രി,ച്ചു കിട്ടിയാ മതി ഉമ്മാ..”എന്ന് പാതി തുറന്ന കണ്ണുകളോടെ അജ്മൽ പറയുമ്പോ വായ പൊത്തിവെച്ച് ഉമ്മ കണ്ണ് നിറയ്ക്കുകയായിരുന്നു..”അജു മോനെ ഒന്ന് മിണ്ടാതെ ഇരിക്കെടാ ഒന്നും ഉണ്ടാവില്ല മോനെ”. എന്ന് ഉപ്പ ആംബുലൻസിന്റെ മുമ്പിലത്തെ സീറ്റിൽ ഇരുന്നു പറയുമ്പോ വല്ലാത്തൊരു അന്തരീക്ഷമായിരുന്നു അവിടെമാകെ…
ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയ അജ്മലിന്റെ കഴിഞ്ഞ രണ്ടു വർഷമായി രാപ്പകലില്ലാതെ ആ ഉമ്മയും ഉപ്പയും നോക്കുന്നു..ചർധിച്ചതും മലമൂത്രവും എല്ലാം പിഞ്ചു കുഞ്ഞുങ്ങളുടേത് എന്നെപോലെ പരിചരിച്ച്. കാലങ്ങളേറെ നീണ്ടു പോകുന്നു…
ഹോസ്പിറ്റലിൽ എത്തി ഡോക്ടർ ചെക്കപ്പ് ചെയ്തത് സോഡിയത്തിന്റെ കുറവാണെന്നും ഇടക്കിങ്ങനെയോക്കെ രോഗിക്ക് അപസ്മാര ലക്ഷണങ്ങൾ വരുമെന്നും പറഞ്ഞ് രണ്ട് ദിവസത്തേക്ക് അഡ്മിറ്റ് ആക്കി…
ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞ് എന്നെയും കൂട്ടി സുഹുർത്ത് റിസുവാൻ അങ്ങോട്ട് കൊണ്ടുപോയപ്പോഴാണു ഈ കുറിപ്പിലേക്ക് മനസ്സ് ഇറങ്ങിചെന്നത്..
അവന്റെൽ ബൈക്ക് ഇല്ലാത്തത് കൊണ്ട് എന്നെ കൂടെ കൂട്ടിയതായിരുന്നു…അവന്റെ സുഹുർത്തായിരുന്ന് അത്..അവിടെയെത്തി കാര്യങ്ങൽ കണ്ടപ്പോൾ സങ്കടം വല്ലാണ്ടായി..ഇടക്കിടക്ക് അജ്മൽ അവന്റെ ഉമ്മനോട് പറയുന്നുണ്ടായിരുന്നു :
“ഉമ്മാ എനിക്ക് സിവിൽ സർവീസ് എക്സാം എഴുതണം ഉമ്മാ എനിക്ക് പഠിക്കണം .”എന്നൊക്കെ..
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി പോകും വഴിയിൽ ഞാൻ റിസുവാനോട് ചോദിച്ചു:
“എന്താടാ അവന് പറ്റിയെ”എന്ന്…അത് ചോദിച്ചതും അവൻ കണ്ണു നിറച്ചു..
“നീ സീനാക്കാന്ദ് കാര്യം പറയെടാ.”എന്ന് പറഞ്ഞപ്പോ അവൻ ചങ്കിനകത്തേക്ക് വേദനിക്കുന്ന ഒരു ഫ്ലാഷ് ബാക്ക് പറഞ്ഞു..അജ്മലിന്റെയും അവന്റെ റൂഹിന്റെ പാതിയായ ഹംദാനിന്റേയും കഥ..
ഉടുതുണി പോലെ എന്നും കൂടെയുള്ള അവന്റെ ചങ്ക് ബ്രോ…അജ്മൽ എവിടെയാണെന്ന് ഹംദാനും ഹംദാൻ എവിടെയാണെന്ന് അജ്മലിനും മാത്രം പരസ്പരം അറിയാവുന്ന അപൂർവ്വ ബന്ധം..
ഒരുമിച്ച് സുബഹിക്ക് എഴുന്നേറ്റ് പള്ളിയിൽ ചെന്ന് നമസ്കരിച്ച് അബ്ദു രഹ്മാങ്കന്റെ കടേന്ന് ചായയും ചൂടുള്ള പഴം പൊരിയും കഴിച്ച് അജ്മലിന്റെ ചേദക്ക് സ്കൂട്ടറിൽ പാറി നടന്ന് കഴിഞ്ഞവർ…
അത്രയ്ക്ക് സാമ്പത്തിക ശെഷിയൊന്നും ഹംദാനുണ്ടായിരുന്നില്ല, പക്ഷേ അജ്മൽ നേരെ തിരിച്ചും..
അല്ലെങ്കിലും ഇൗ ഫ്രെണ്ട്ഷിപ്പിൽ എന്തോന്ന് പൈസ അല്ലേ…
“നിന്റെൽ ഉണ്ടോടാ മുത്തേ”
എന്ന് ചൊദിക്കുമ്പൊ”അ ഉണ്ടാകും നോക്കാം”എന്ന മറുപടിക്ക്
“വേണ്ട ഞാനെടുത്തോളാം എന്ന് പറയാതെ ദുനിയാവിലെ ഏതു ചങ്കാടാ ഉള്ളത് ഇന്ന്…
ഉപ്പാന്റെ പൈസ തിന്ന് നടന്നിരുന്ന അജ്മലിന്റെ കാര്യ ഗൗരവമുള്ളൊരു ആളാക്കി മാറ്റിയത് ഹംദാനായിരുന്നു..
പണം എങ്ങനൊക്കെ ചിലവാഴിക്കണം എന്നൊന്നും അജുവിനു അറിയില്ലായിരുന്നു, എന്നാല് അതെല്ലാം നെരാക്കി കൊടുത്തു ഹംദാൻ..
അതുകൊണ്ടുതന്നെ അജുവിന്റെ ഉപ്പാക്കും ഉമ്മാക്കും അവനെ വല്യ കാര്യമായിരുന്നു..
“ഓ ഇങ്ങള പുന്നാര മൊനെത്തിയല്ലോ ഇനി ഞമ്മള് വേസ്റ്റ്”
എന്ന് തമാശായോടെ അജു പറയുമ്പോ ഹംദൻ പിന്നാലെ ഓടി തല്ലുണ്ടാക്കുമായിരുന്നു…
“നീ ചോദിച്ചില്ലെ അവനെന്താ പറ്റിയത് എന്ന്, അവൻ അവന്റെ ഉമ്മനോട് പറയുന്നത് കേട്ടില്ലെ സിവിൽ സർവ്വീസ് എഴുതണമെന്നൊക്കെ””ഹ്ം”
ഞാനൊന്ന് മൂളി…”ഹംദാന്റെ വല്യ ആഗ്രഹം ആയിരുന്നു സിവിൽ സർവ്വീസ് പഠിക്കണം എന്നത്,പക്ഷെങ്കിൽ ഓന്റെ ഉപ്പാന്റെ കയ്യിലു പൈസ ഇല്ലായിരുന്നു..
പലപ്പോഴും സങ്കടത്തോടെ ഇരിക്കുന്ന ഹംദാന്റെ അടുക്കലേക്ക് അജ്മൽ വന്നു ചോദിച്ചറിയും എന്താണെന്ന്..ഒന്നു മുഖം വാടിയാൽ അവനറിയാം എന്തോ ഉണ്ടെന്ന്…
പിന്നെ ആ മുഖത്ത് ചിരി പടർത്താതെ അജ്മലിനു ഉറക്കം വരില്ല.
ഹംദാനു നേരെ അങ്ങോട്ടും അങ്ങനെ തന്നെ…
പഠിപ്പിൽ വലിയ മുൻപികല്ലാത്ത അജ്മലിനോട് ഹംദാന്റെ ആഗ്രഹം പറഞ്ഞപ്പോ തോളിൽ കയ്യിട്ട് അജ്മൽ ഒരു കാര്യം പറഞ്ഞു:
” കള്ള ഹംദാനെ അനക്ക് അങ്ങനൊരു പൂതി ഉണ്ടെങ്കിൽ എന്നോട് പറയണ്ടെ ടാ,എന്നിട്ട് ഇരുന്നു കരയാണല്ലേ ഒന്നും പറയാണ്ട്..ആയിക്കോട്ടെ ഞാൻ അത്രയ്ക്കൊക്കെ നിനക്കുള്ളൂ അല്ലെ..”
അതും പറഞ്ഞ് അജ്മൽ തോളിൽ നിന്നും കയ്യെടുത്ത് തിരിഞ്ഞിരുന്നു..
“ഡാ അതല്ലെടാ അതിനൊക്കെ കൊറേ പൈസ ആവും..അതാൺ..”
“പിന്നെ എന്റെ ഉമ്മേം ഉപ്പായും നിനക്കാരാ പറയ്..””എടാ അത്..”
അജ്മൽ ഹംദാനെ ചേർത്ത് വെച്ച് പറഞ്ഞു:”വാ ഞാൻ അന്റെ ഉമ്മാനേം ഉപ്പാനേം കാണട്ടെ എണീക്ക്..
അങ്ങനെ ഹംദാന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു…ഓന്റെ ഉമ്മാനോടും ഉപ്പാനോടും ഇത്താത്തനോടും കാര്യങ്ങൾ പറഞ്ഞ് ഉറപ്പിച്ചു..അതുപോലെ അജ്മലിന്റെ വീട്ടിലും ഒകെയായി…
എക്സാം പ്രിപറേഷൻ സമയത്ത് അജ്മലിന്റെ വീട്ടിൽ ആയിരുന്നു ഹംദാൻ..
അതെന്താണെന്നു ഹംദാനോട് ചോദിച്ചാൽ ഒരു മറുപടിയുണ്ട് അവനു:
” ന്റെ അജു അടുത്ത് ഉണ്ടാവുമ്പോ എനിക്കൊരു ഉഷാറാടൊ..”
എന്ന്…
എറണാംകുളത്ത് ഹയർ സ്റ്റഡീസിനു പോകാനായി അജുവിന്റെ ചേദക്കിൽ റെയില്വേ സ്റ്റേഷനിലേക്ക് പോയ ആ വല്ലാത്ത ദിവസം,ഓർക്കുമ്പോ തന്നെ കണ്ണു നിറയാണെടാ…
ആക്സിഡന്റായി റോഡിൽ കിടന്നു കൈകാലുകൾ മുറിഞ്ഞ് ചോര ഒലിക്കുമ്പോഴും പിടയുമ്പോഴും അജ്മൽ തിരഞ്ഞത് ഹംദാനെ ആയിരുന്നു…
കണ്ട കാഴ്ചയിൽ കണ്ണിലാകെ ഇരുട്ടു കയറി ശബ്ദമൊന്നും പുറത്ത് വരാത്ത രൂപത്തിൽ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അജ്മലിന്റെ മുഖം..
ഹെൽമെറ്റ് ഇട്ടത് കൊണ്ട് മാത്രം ജീവൻ കിട്ടിയ അജ്മലിന്റെ ജീവന്റെ ജീവനായ ഹംദാന്റെ തലയിലൂടെ ഇടിച്ച ലോറിയുടെ ടയർ കയറി ചിന്നി ചിതറിയത് ആർക്കാ കണ്ടുനിക്കാൻ പറ്റുക…
ആ ഷോക്കിൽ മനോനില തെറ്റിയ പോലെ ആയി അജ്മൽ…
പിന്നീട് അവനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സുഹുർത്തുക്കൾ പലതവണ ശ്രെമിച്ചതാ,
പക്ഷെ അവന്റെ ഹംദാന്റെ കൂടെ ആവന്റെ മനസ്സും എങ്ങോ പോയിരുന്നു..
ഇടക്ക് നോർമ്മൽ നിലയിൽ വരുമെങ്കിലും വീണ്ടും പഴയപോലെ ആയിമാറും..
ഹംദാന്റെ വസ്ത്രങ്ങളേ അവൻ ഇടാറുള്ളൂ,
ഇടക്കിടക്ക് ഓന്റെ ഉമ്മാനേം ഉപ്പാനേം കാണണം എന്നു പറഞ്ഞ് ഉപ്പാന്റെ കൂടെ കാറിൽ പോകും..
ഒരു ഭാഗം തളർന്നത് കൊണ്ട് സഹായത്തിനു എപ്പോഴും ആരെങ്കിലും ഉണ്ടാവുകയും വേണം…
അസൂയയായിരുന്നു അവരുടെ സൗഹൃദം കാണുമ്പോൾ..
അത്രയ്ക്ക് സ്നേഹമായിരുന്നു പരസ്പരം രണ്ടാളും..ഹംദാന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന സിവിൽ സർവ്വീസ് തനിക്ക് നേടിയെടുക്കണമെന്നും അതു കണ്ടവന്റെ ഖബറിനരികത്ത് ചെന്ന്”ഡാ ഞാൻ പാസ്സ് ആയെടാ”
എന്നും പറഞ്ഞ് ഖബറിൽ സ്വർഗ്ഗപൂന്തോപ്പൊരുക്കാനും അവനു വല്ലാണ്ട് ആഗ്രഹായിരുന്നു..
ഇടക്കിടക്ക് സമനില മാറി പോകുന്നത് കൊണ്ട് അതും പറ്റാണ്ടായപ്പോ അവൻ ഞങ്ങൾ ചങ്ങായിമാരോട് പറയും:
“ഞാൻ മ,രി,ച്ചാ കൊറേ ശല്യം എന്റെ ഉമ്മാക്കും ഉപ്പാക്ക്കും മാറി കിട്ടും അല്ലേടാ..മനസ്സ് മാറുമ്പോ അടുത്ത് ഉമ്മായാണോ ഉപ്പയാണോ എന്നു മനസ്സിലാകാതെ അവരെ തല്ലുകയും വേദനിപ്പിക്കുകയും ചെയ്യുമെന്ന് ഡോക്റ്റർ പറഞ്ഞത് ഓർക്കുന്നു..ഞാനെന്റെ ഉമ്മാനെ കുറേ തല്ലിയിട്ടുണ്ട് എന്ന് ആരോ പറഞ്ഞു..യാ അല്ലാഹ്…”
അതും പറഞ്ഞവൻ പൊട്ടികരഞ്ഞു…എന്റെ ഉമ്മാക്ക് എന്തോരം വേദനിച്ചുകാണും എന്നും പറഞ്ഞ് പിറുപിറുത്ത് കിടക്കയിൽ കരഞ്ഞുറങ്ങും…
അവന്റെ ഹംദാന്റെ ആഗ്രഹം എങ്ങനേലും ചെയ്യണമെന്ന ആഗ്രഹം അവനെ അമിതമായി വൈകാരികമാക്കിയിരുന്നു…ഉറ്റ ചങ്ങായി കന്മുന്നിൽ മ,രി,ച്ചു വീഴുന്നത് കണ്ടു നിൽക്കേണ്ടി വരുന്ന കാഴ്ച ഏതൊരു നൻപനാ താങ്ങാൻ പറ്റുക അല്ലെ..?എന്തേലും അത്യാവശ്യം വരുമ്പോ നമ്മളൊക്ക്കെ ആദ്യം പോവുക സുഹുർത്തിന്റെ അടുക്കലേക്കാകും..
പൈസയുടെ കാര്യമായാലും അവന്റെ കയ്യിലില്ലേലും എവിടുന്നെങ്കിലും ഒപ്പിച്ച് തരും…
അതാണാ മനസ്സ്. ഒരു നൻപന്റെ മനസ്സ്…അവന്റെ ആഗ്രഹവും വേദനയും നമ്മളൂടേതെന്ന പോലെ ഖൽബിലേക്ക് കയറിപാർക്കുന്ന അപൂർവ്വമ്മായ അവസ്ഥ…
ഹംദാന്റെ ആഗ്രഹം അജ്മലിന്റേയും ആയത്കൊണ്ടാകണം മേറ്റ്ന്തെല്ലാം അവന്റെ രോഗം കാരണം മറന്നാലും അവനാ ആഗ്രഹം മാത്രം മറക്കാതെ ഖൽബിൽ കൊണ്ടുനടക്കുന്നത്…
കെട്ടുകഥകളിലേയും സിനിമകളിലേയും സൗഹൃദങ്ങളുടെ ആവിഷ്കാരങ്ങൾക്ക് ഒരു പകൽ മാത്രമായിരിക്കും ആയുസ്സ്..
പക്ഷെ,
ഉറ്റ ചങ്ങായിയുടെ ആഗ്രഹം സഫലമാക്കാനുള്ള മനസ്സിന്റെ വൈകാരികതയെ അവന്റെ ശരീരത്തെ പോലും തോൽപ്പിച്ചത് കൊണ്ടാകണം
28:10:2018 കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അജ്മലിന്റെ മരണം രേഖപ്പെടുത്തേണ്ടി വന്നത്…
നാഥന്റെ ജന്നത്തിൽ ഇനിയവർ ഒരുമിക്കട്ടെ…
അവിടത്തെ സ്വർഗ്ഗപൂന്തോപ്പിൽ ആർത്തുല്ലസിച്ച് സൊറകൾ പറഞ്ഞിരിക്കുന്നുണ്ടാകണം…
ഇങ്ങനേയും ചില അപൂർവ്വം സൗഹൃദങ്ങൾ….
**********************
ഷാഹിർ കളത്തിങ്ങൽ ഫറോക്ക്..