മ,ര,ണ ശേഷം അമ്മയുടെ വലിപ്പിൽ കണ്ട ലെറ്റർ വായിച്ച യുവതി ഞെട്ടി പോയി

in Story 9,316 views

കുളിമുറിയിലെ ഷവറിന് കീഴെ പൂർണ്ണ നഗ്നയായി നില്ക്കുമ്പോൾ, ശാലിനി തന്റെ ശരീരത്തിലേക്ക് നോക്കി നിശ്വാസമുതിർത്തു.ഇരുപത്തിയൊന്നാം വയസ്സിൽ കല്യാണാലോചനകൾ വന്ന് തുടങ്ങുമ്പോഴാണ് ഇതിന് മുൻപ് അവൾ സ്വന്തം ശരീരം ഇങ്ങനെ ഏറെ നേരം നോക്കി നിന്നിട്ടുള്ളത്.അന്ന് സ്വയമൊരു അഭിമാനം തോന്നിയിരുന്നു ,അഴകാർന്ന തന്റെ ശരീര വടിവിനെക്കുറിച്ച്ഒരിക്കൽ ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുമ്പോൾ, അനിയത്തി രശ്മിയാണ്, തന്റെ ,ശരീരത്തെ കുറിച്ച് ആദ്യമായി വർണ്ണിച്ചത്.

“ചേച്ചിയെ കല്യാണം കഴിക്കുന്നയാൾ ഭാഗ്യവാനാ, എന്താ ഒരു സ്ട്രെക്ചർ”

ആദ്യമായി, അരക്കെട്ടിലേക്ക് അടിപ്പാവാടയുടെ ചരട് കെട്ടിമുറുക്കുമ്പോഴാണ് ,അവള് അത് പറയുന്നത്.

“ഒന്ന് പോടീ അപ്പുറത്തോട്ട് “ജാള്യത മറയ്ക്കാനായി ശാലിനി അവളെ ആട്ടി ഓടിച്ചു.

പക്ഷേ അന്ന് അവൾ പറഞ്ഞ ഭാഗ്യവാനായ ഒരാളും ഈ നാല് പതാം വയസ്സിലും തന്നെ തേടിയെത്തിയില്ല.

പലരുടെയും മുന്നിൽ ഉടുത്തൊരുങ്ങി നിന്നു എങ്കിലും, ചൊവ്വാദോഷമുള്ള ജാതകക്കാരിയെ ഏറ്റെടുക്കാൻ ,എല്ലാവരും വൈമനസ്യം കാണിച്ചു.

അകാലത്തിൽ മരണമടഞ്ഞ അച്ഛന്റെ ഉത്തരവാദിത്വങ്ങൾ അമ്മയുടെ ചുമലിലായിരുന്നു.

റിട്ടേഡ് നഴ്സിങ്ങ് സൂപ്രണ്ട് യശോദാമ്മയ്ക്ക് മൂന്ന് പെൺമക്കളായിരുന്നു.

മൂത്തവൾ രേഷ്മ വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ദുബായിലാണ്,

രണ്ടാമത്തെയാളാണ് ശാലിനി.മൂന്നാമത്തെ രമ്യയ്ക്കും ,കല്യാണപ്രായമായിരിക്കുന്നു,

പക്ഷേ അവളുടെ ചേച്ചി ഇങ്ങനെ കല്യാണം കഴിക്കാതെ നില്ക്കുന്നത് കണ്ട്, യശോദാമ്മ രാഘവൻകണിയാരുടെ അടുത്ത് പോയി ശാലിനിയുടെ ജാതകം കാണിച്ചു.

ദീർഘനേരം കബഡി നിരത്തിയും ഹരിച്ചും ഗുണിച്ചും ഒടുവിൽ ഞെട്ടിക്കുന്ന ഒരു സത്യം അയാൾ പറഞ്ഞു.ഈ കുട്ടിയുടെത് ഒരു ദോഷ ജാതകമാണ് .

ജാതക പ്രകാരം ഈ കുട്ടിയുടെ വിവാഹം നാല്പത് വയസ്സിന് ശേഷമേ നടക്കാൻ പാടുള്ളു.

അല്ലാച്ചാ, അതിന് മുൻപൊരു വിവാഹം നടത്തിയാൽ, അതായത് കുട്ടിയുമായി ആദ്യം ഇണ ചേരുന്ന വ്യകതി ,താമസംവിനാ മരണപ്പെടുകയും

കുട്ടി വിധവയാവുകയും ചെയ്യുമെന്നർത്ഥം.ഞെട്ടലോടെയാണ് യശോദാമ്മ അത് കേട്ടത്.

ഇതറിഞ്ഞ ശാലിനിയാണ് പറഞ്ഞത്, തനിക്ക് വേണ്ടി രമ്യയുടെ വിവാഹം നടക്കാതിരിക്കരുത് എന്ന്.

ആദ്യമായി വന്ന ആലോചന തന്നെ ഇരു വീട്ടുകാർക്കും ബോധിച്ചു.പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.

വിവാഹം കഴിഞ്ഞ് രമ്യയും പോയതോടെ ആ വീട്ടിൽ യശോദ മ്മയും, ശാലിനിയും മാത്രമായി.

ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ബുദ്ധിമുട്ടായപ്പോൾ ,ദിവസേന ദീപാരാധന തൊഴാൻ പോയിരുന്ന, അവൾ അമ്പലത്തിൽ പോക്കും നിർത്തി.

വീട്ടിൽ ചടഞ്ഞ് കൂടി ഇരുന്ന് വർഷങ്ങൾ തള്ളി നീക്കി.

ടെലിവിഷനിൽ കാണുന്ന പ്രണയരംഗങ്ങൾ, അവളിലെ സ്ത്രീയെ ഉന്മത്തയാക്കി.

ഇടയ്ക്കിടെ മനസ്സിൽ, തിളച്ച് പൊന്തുന്ന, വികാര തിരമാലകളെ അടക്കി നിർത്താൻ അവൾ നന്നേ പാട് പെട്ടിരുന്നു.

നാല്പത് കഴിഞ്ഞപ്പോൾ യശോദാമ്മ വീണ്ടും പത്രപരസ്യം കൊടുത്തു.

ബ്രോക്കർ വഴി ആലോചിച്ച് വന്ന ,ആളോട് പിറ്റേ ദിവസ്സം, പെണ്ണ് കാണാൻ ,വന്ന് കൊള്ളാൻ പറഞ്ഞു.

കാണാൻ വന്ന, യുവാവിനെ യശോദാമ്മയ്ക്കും ശാലിനിക്ക് ഇഷ്ടമായി.

പക്ഷേ പിന്നീട് വിവരമൊന്നും അറിയിക്കാതിരുന്നത് കൊണ്ട് അവർ ബ്രോക്കറെ വിളിച്ച് ചോദിച്ചു.

അയാൾ പറഞ്ഞ മറുപടി യശോദാമ്മയുടെ അടുത്ത് നിന്ന ശാലിനി കേട്ടു .

പെണ്ണിന് ഒരു പാട് പ്രായമാണത്രെ, ചെറുക്കന് ആവശ്യം ചോരയും നീരും വറ്റാത്ത യുവതികളെയാണെന്ന്,

സങ്കടം കൊണ്ട് ,പൊട്ടിക്കരഞ്ഞ് പോകുമെന്ന അവസ്ഥയിലാണ് അമ്മയെ വിഷമിപ്പിക്കേണ്ടെന്ന് കരുതി

കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് ഓടി ബാത്റൂമിൽ കയറിയത്.അയാൾ പറഞ്ഞത് പോലെ തന്റെ ശരീരത്തിന് അത്രയ്ക്ക് പ്രായമായോ?

ഒരു പുരുഷനെ തൃപ്തിപെടുത്താൻ മാത്രം ഓജസ്സ് ഇപ്പോൾ തന്റെ ശരീരത്തിന് ഇല്ലാണ്ടായോ?

അവൾ തന്റെ ഇടിഞ്ഞമാറിടത്തിലേക്കും, ചാടിയ വയറിലേക്കും നോക്കി ‘

ശരിയാണ് ,അന്ന് രശ്മി പറഞ്ഞ് പുകഴ്ത്തിയ , തന്റെ ആ ,സ്ട്രെക്ചർ ബോഡി ഇന്നാകെ മാറിയിരിക്കുന്നു

മാറിടത്തിന്റെ ഇരുവശങ്ങളിലും പ്രായത്തിന്റെ വരകൾ തെളിഞ്ഞിരിക്കുന്നു.

മടക്കുകൾ വീണ അടിവയറിലും, തുടകളിലുമൊക്കെ കലകൾ കാണാം.

അയാൾ പറഞ്ഞത് ശരിയാണ്, പ്രായം തന്റെ ശരീരത്തിന്റെ ആകർഷണീയത ഇല്ലാതാക്കിയിരിക്കുന്നു.

ഇനി തനിക്ക് സുമംഗലിയാവാനും അമ്മയാകാനും കഴിയില്ലേ ?

തണുത്ത വെള്ളം ധാരയായി ഷവറിൽ നിന്ന് വീണ്, തലവഴി ശരീരമാകെ ഒഴുകിയിറങ്ങിയിട്ടും, മനസ്സിലെ തീച്ചൂള കനലായ് തെളിഞ്ഞ് തന്നെ നിന്നു.

കുളി കഴിഞ്ഞിറങ്ങുമ്പോൾ അമ്മ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്.

പാവം എത്ര വിഷമിക്കുന്നുണ്ടാവുംഅവൾ അമ്മയെ ആശ്വസിപ്പിക്കാനായി ,അടുത്ത് ചെന്നിരുന്നു.

“എന്തിനാ അമ്മേ അതൊക്കെ ഓർത്ത് വിഷമിക്കുന്നത്, ഞാനതൊക്കെ വിട്ടു.”

എനിക്കെന്റെ അമ്മയുണ്ടല്ലോ കൂട്ടിന് “അല്ലെങ്കിൽ തന്നെ എന്നെയാരെങ്കിലും കെട്ടിക്കൊണ്ട് പോയാൽ എന്റെ അമ്മ തനിച്ചാവുമല്ലോ, എന്ന വേവലാതി ആയിരുന്നു എനിക്ക്.

ഇപ്പോഴാ , ഒരു സമാധാനമായത്.അത് പറയുമ്പോൾ, കണ്ണ് നിറഞ്ഞത് അമ്മ കാണാതെ അവൾ തുടച്ചു.

ഇത്രയും പറഞ്ഞിട്ടും അമ്മ മറുപടി പറയാത്തത് കൊണ്ട് അവൾ അമ്മയെ സൂക്ഷിച്ച് നോക്കി.

അമ്മ ഉറങ്ങുകയാണോ?അവൾ വിളിച്ച് ചോദിച്ചു ‘ചരിഞ്ഞ് കിടന്നിരുന്ന അമ്മയുടെ ‘തോളിൽ പിടിച്ച് കുലുക്കി വിളിച്ചു.

ശാലിനിയുടെ ഉള്ളിലുടെ ഒരു കൊള്ളിയാൻ പാഞ്ഞ് പോയി.യശോദാമ്മയുടെ ശരീരം തണുത്ത് വിറങ്ങലിച്ചിരിക്കുന്നു.

ആ ശരീരത്തിൽ നിന്നും ജീവൻ വിട്ട് പോയെന്ന് മനസ്സിലാക്കാൻ അവൾക്ക് ഏറെ സമയം വേണ്ടി വന്നില്ല.

യശോദാമ്മയുടെ ശവദാഹവും പിന്നീടുള്ള അടിയന്തിരവും കഴിഞ്ഞപ്പോൾ തനിച്ചായ ശാലിനിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ബന്ധുക്കളെല്ലാവരും ഒത്ത് കൂടി.

അപ്പോൾ മൂത്തവൾ രേഷ്മയുടെ ഭർത്താവ്, രവിയാണ് ഒരാശയം പറഞ്ഞത് .

“ഇപ്പോൾ നാട്ടിലുള്ളത് രമ്യയും രതീഷുമാണ്.അപ്പോൾ പിന്നെ ശാലിനി രമ്യയ്ക്കൊപ്പം പോയി നില്ക്കട്ടെ.

രമ്യയ്ക്കിപ്പോൾ സഹായത്തിന് ഒരാള് വേണ്ടുന്ന സമയമാണിത് “.രണ്ടാമത് ഗർഭിണിയാണ് രമ്യ .

രതീഷ് കുടുംബത്തിൽ നിന്ന് ഓഹരിയും വാങ്ങി വേറെ വീട്ടിലാണിപ്പോൾ താമസം.

അത് കൊണ്ട് സഹായത്തിന് യശോദാമ്മയെ ക്ഷണിക്കാനിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി അവരുടെ മരണം.

അങ്ങനെ ചിതയെരിഞ്ഞ സ്ഥലത്ത് ചെന്ന് യാത്ര പറഞ്ഞ് ശാലിനി അനുജത്തി രമ്യയുടെ വീട്ടിലേക്ക് പോയി.

“ചേച്ചീ രതീഷേട്ടന്റെ, യൂണിഫോം ഒന്ന് ഇസ്തിരിയിട്ടേക്കണേ”

ബെഡ് റൂമിൽ കിടന്ന് കൊണ്ട് രമ്യയുടെ ആജ്ഞ.

നാല് വയസ്സുള്ള ,കിങ്ങിണി മോളേ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അടുക്കളയിലേക്ക് കയറിയതേയുള്ളു.

ശാലിനിയോട്, രമ്യയ്ക്കിപ്പോൾ ഒരു സർവ്വന്റിനോട് തോന്നുന്ന അടുപ്പം മാത്രമേയുള്ളു.

ശാലിനി വന്നതിന് ശേഷം രമ്യ പരിപൂർണ്ണമായും ബെഡ് റെസ്റ്റിലാണ് .

ശബ്ബളമില്ലാതെ വീട്ട് ജോലിക്ക് ഒരാളെ കിട്ടിയ സന്തോഷത്തിലായിരുന്ന രമ്യ.

അവൾ കട്ടിലിൽ കിടന്നു കൊണ്ട് മൊബൈലിൽ കുത്തി കളിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു വീട്ടിൽ വേണ്ടുന്ന , എല്ലാ ജോലികളും, പരാതിയും, പരിഭവവും ഒന്നുമില്ലാതെ , ശാലിനി ചെയ്ത് കൊണ്ടിരുന്നു.

ഡൈനിങ്ങ് റൂമിലെ ഒഴിഞ്ഞ കോണിൽ രതീഷിന്റെ യൂണിഫോം ഇസ്തിരി ഇട്ട് കൊണ്ടിരിക്കുകയായിരുന്നു, ശാലിനി .

കുളി കഴിഞ്ഞ് ,ബാത്റൂമിൽ നിന്നിറങ്ങി വന്ന രതീഷ് അവളുടെ പിന്നിൽ നിന്ന് കൊണ്ട് ചോദിച്ചു.

“കഴിഞ്ഞില്ലേ ചേച്ചീ “അപ്പോൾ അവന്റെ ചുടുനിശ്വാസം അവളുടെ പിൻകഴുത്തിൽ പതിഞ്ഞു.

അവൾക്ക് വല്ലാത്ത ഈർഷ്യതോന്നി അവനോട്.ഈയിടയായി അവന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം അവളെ, വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.പുറകിൽ നിന്ന് ശാലിനിയെ വട്ടം പിടിച്ച് കൊണ്ട് രതീഷ് അവളുടെ കാതിൽ മന്ത്രിച്ചു.

“ഐ ലവ് യു ചേച്ചീ. ലവ് യൂ ടൂ മച്ച് “ഒരു നിമിഷം പകച്ച് പോയ അവൾ സർവ്വ ‘ശക്തിയുമെടുത്ത് കുതറി മാറി.

പൊട്ടിയാർത്ത് വന്ന കരച്ചിൽ പുറത്ത് വരാതിരിക്കാനായി അവൾ വായ പൊത്തിപ്പിടിച്ച് അടുക്കളയിലേക്ക് ഓടിപ്പോയി.

തനിച്ചിരുന്ന് തന്റെ വിധിയോർത്ത് അവൾ ഒരു പാട് കരഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ രതീഷിന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത്, പുറത്തേക്ക് പോകുന്ന ശബ്ദം കേട്ട് അവൾ എഴുന്നേറ്റു.

രമ്യ ഇത് അറിഞ്ഞാൽ പിന്നെ ഈ കുടുംബം തകരുംഅത് പാടില്ല

ഇനി ഇത് പോലൊരു അവസരം രതീഷിന് കൊടുക്കാൻ പാടില്ലഎങ്ങോട്ടെങ്കിലും ഓടിപ്പോകാൻ അവൾ കൊതിച്ചു.

ഉച്ചയൂണും കഴിഞ്ഞ് ,രമ്യ മയക്കത്തിലേക്ക് വീണപ്പോൾ ,അവിടെ വരുമ്പോൾ കൊണ്ട് വന്ന ബാഗുമെടുത്ത് കൊണ്ട് ശാലിനി അവിടെ നിന്നിറങ്ങി.

ലക്ഷ്യമില്ലാതെ , കാലുകൾ വലിച്ച് വച്ച് വേഗം നടന്നു.ആർക്കും കണ്ടു പിടിക്കാനാവാത്ത ഒരിടം നോക്കി.

രമ്യയുടെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ചിന്താകുലയായിരുന്നു ,ശാലിനി.

അമ്മയില്ലാതായപ്പോൾ ,മറ്റുള്ളവർ എല്ലാമുണ്ടായിട്ടും, അനാഥത്വം പേറേണ്ടി വന്നു തനിക്ക് .

ജാതകദോഷത്താൽ പുതിയൊരു കുടുംബ ജീവിതം മാത്രമല്ലല്ലോ ഇല്ലാതായത്.

കൂടെ പിറന്നവർക്ക് പോലും താനൊരു ബാധ്യതയായത് പോലെ തോന്നി.

അമ്മയുണ്ടായിരുന്നെങ്കിൽ, എന്ന് അവൾ വല്ലാതെ ആഗ്രഹിച്ച് പോയി അപ്പോൾ.

അപ്രതീക്ഷിതമായ അമ്മയുടെ വേർപാട് അപ്പോഴാണ് അവളെ ഏറെ നൊമ്പരപ്പെടുത്തിയത്.

ആ ഓർമ്മകളിൽ നടന്ന അവൾ ചെന്നെത്തിയത്, അമ്മയുറങ്ങുന്നതാവാട്ടിലെ തെക്കെ പറമ്പിലാണ്.

അമ്മയുടെ ചിതയെരിഞ്ഞ് ,അടിയന്തിരവും കഴിഞ്ഞ ദീർഘചതുരാകൃതിയിലുള്ള കളത്തിൽ, ഇപ്പോൾ എള്ള് ചെടികൾ വളർന്ന് നില്ക്കുന്നു.

അവിടെ ഇരുന്ന് കൊണ്ട് അമ്മയോടവൾ, സങ്കടങ്ങൾ പറഞ്ഞു കരഞ്ഞു.

എത്ര നേരമങ്ങനെ ഇരുന്ന് എന്നറിയില്ല.ശാലുമോളോ? ഇതെപ്പോ എത്തി?

തെക്കേ വേലിയരികിൽ നിന്ന് കൊണ്ട് അമ്മിണിയേച്ചിയുടെ ചോദ്യം കേട്ടാണ് അവൾ അങ്ങോട്ട് നോക്കിയത്.

‘കുറച്ച് നേരമായി അമ്മിണിയേച്ചിയേ ,കണാരേട്ടനെന്ത്യേ?

നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് ശാലിനി ചോദിച്ചു.

“കൊച്ചേട്ടൻ ടി വി കാണുന്നു.ദേ ശാലു മോള് നിങ്ങളെ അന്വേഷിക്കുന്നു”

അമ്മിണി ഭർത്താവിനെ കൊച്ചേട്ടാ എന്നാണ് വിളിക്കുന്നത് .

ശാലിനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ മുതൽ കാണുന്നതാണ്, കുടിയേറ്റക്കാരായി വന്ന, ആ ദമ്പതികളെ ‘പക്ഷേ അവർക്ക് ദൈവം സന്താനഭാഗ്യം കൊടുത്തിട്ടില്ല.

‘ങ്ഹാ , ശാലു മോളെ, ഞങ്ങള് രാവിലെ കുഞ്ഞിന്റെ കാര്യം പറഞ്ഞോണ്ടിരിക്കുവാരുന്നു.”

മുഖം നിറഞ്ഞ ചിരിയുമായി കണാരേട്ടൻ അകത്ത് നിന്ന് ഇറങ്ങി വന്നു.

മോൾക്ക് സുഖമല്ലേ, ഇനി ഉടനെ രമ്യയുടെ അടുത്തേക്ക് തിരിച്ച് പോകുന്നുണ്ടോ?

അമ്മിണിയേച്ചിയുടെ അടുത്ത ചോദ്യം കേട്ട് ശാലിനി വിഷണ്ണയായി.

ഹേയ് ഞാനിനി പോകുന്നില്ല. പോയാൽ അമ്മയിവിടെ തനിച്ചാവില്ലെ?

ഇനിയെന്നുമിവിടെ വിളക്ക് കത്തിക്കണം.അമ്മയുടെ ശരീരമല്ലേ, ഇവിടെ ദഹിച്ച് തീർന്നത്, ആ സാന്നിദ്ധ്യം എപ്പോഴും ഇവിടുണ്ടാവുമല്ലോ?

അത് പറയുന്നതിനിടയിൽ അവൾ വിതുമ്പി പോയി’സാരമില്ല മോളെ ,

മോളെടുത്തത് നല്ല തീരുമാനമാ,ഒറ്റയ്ക്കാണെന്ന് കരുതണ്ട, ഞങ്ങളുണ്ടാവും ,മോൾക്ക് ഒരു തുണയായി എപ്പോഴും.”

കണാരേട്ടന്റെ ആ വാക്കുകൾ അവൾക്ക് ആശ്വാസം പകരുന്നതായിരുന്നു.

എന്തൊക്കെയോ പുതിയ പ്രതീക്ഷകൾ തോന്നുന്നു.

” എന്നാൽ ഞാൻ , ഇവിടൊക്കെ ഒന്ന് അടിച്ച് വരട്ടെ അമ്മിണിയേച്ചി ,പിന്നെ കാണാം.”

അതും പറഞ്ഞ് ,ശാലിനിപിന്നാമ്പുറത്ത് വച്ചിരുന്ന ചൂലെടുത്ത് കൊണ്ട് വന്ന് ,മുറ്റത്ത് വീണ് കിടന്ന കരിയിലകൾ തൂത്ത് വാരി തീയിട്ടു.

അപ്പോഴേക്കും അകത്ത് ലാൻഡ് ഫോണിന്റെ മണിയടി കേൾക്കാം.

അവൾ വരാന്തയിലേക്ക് കയറി ഉത്തരപ്പടിയിൽ വച്ചിരുന്ന ,താക്കോൽ എടുത്ത് മുൻവാതിൽ തുറന്ന് അകത്ത് കയറി.

മുഖത്തും കയ്യിലും ഒട്ടിപ്പിടിച്ച മാറാല തുടച്ച് മാറ്റി , വേഗം ഫോണിന്റെ റിസീവറെടുത്ത് ചെവിയിൽ വച്ചു.

ഹലോ ശാലു ഏച്ചിയല്ലേ?അതെ,ചേച്ചി ഇതെന്ത് പണിയാ, കാണിച്ചത്. ഞാനെവിടെയൊക്കെ അന്വേഷിച്ചു.?

അത് രമ്യയുടെ ശബ്ദമാണെന്നറിഞ്ഞപ്പോൾ ഒരു നിമിഷം അവൾ പകച്ചു പോയി.

“അത് ,രമ്യേ എനിക്ക് പെട്ടെന്ന് അമ്മയെ ഒർമ്മ വന്നു. അങ്ങോട്ട് വന്നതിന് ശേഷം ഇവിടെ അമ്മയുറങ്ങുന്നിടത്ത് ഇത് വരെ ആരും വിളക്ക് വച്ചില്ലല്ലോ ,അതാ ഞാൻ പെട്ടെന്ന് ഇങ്ങ് വന്നത്. ”

ഒരു വിധത്തിൽ ശാലിനി പറഞ്ഞൊപ്പിച്ചു.”ങ്ഹാ എന്തായാലും വിളക്ക് വച്ചിട്ട് ഉടനെ തന്നെ ഇങ്ങ് വന്നേക്കണം’

രതീഷേട്ടൻ’രാത്രി വരുമ്പോൾ, കൊടുക്കാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല, ചേച്ചി വന്നിട്ട് വേണം ഇനി നോക്കാൻ.”

രതീഷിന്റെ പേര് കേട്ടപ്പോൾ ഉള്ളിൽ തിളച്ച് പൊന്തിയ അമർഷം അവൾ കടിച്ചമർത്തി.

ഇല്ല രമ്യേ ഞാനിനി അങ്ങോട്ടില്ല.ഇവിടെ അമ്മയുറങ്ങുന്ന ഈ മണ്ണിൽ തന്നെയായിരിക്കും ഇനി എന്റെ ജീവിതം.”

അത്രയും പറഞ്ഞ്, രമ്യയുടെ മറുപടി വരുന്നതിന് മുമ്പ് ശാലിനി ഫോൺ കട്ട് ചെയ്തു.

വീടും പരിസരവും വൃത്തിയാക്കിയതിന് ശേഷം ശാലിനി, അമ്മയുടെ മേശവലിപ്പ് തുറന്ന് നോക്കി.

കയറി കിടക്കാൻ ഒരു വീടുണ്ട് ,പക്ഷേ ചിലവ് കഴിയാൻ ഇനിയെന്തെങ്കിലും ജോലിക്ക് പോയി തുടങ്ങണം.

PSC ടെസ്റ്റുകൾ എഴുതി മടുത്ത് പ്രായ പരിധിയും കഴിഞ്ഞപ്പോൾ തന്റെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ , തിരിഞ്ഞ് നോക്കാതെ ആ മേശവലിപ്പിൽ ആണ് വച്ചിരിക്കുന്നത് .

അതുമെടുത്ത് കൊണ്ട് നാളെ മുതൽ പട്ടണത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലൊന്ന് കയറിയിറങ്ങി നോക്കാം.

ചിലപ്പോൾ തനിക്ക് കഴിഞ്ഞ് കൂടാനുള്ള ഏതെങ്കിലും ജോലി കിട്ടാതിരിക്കില്ല.

അമ്മയുണ്ടായിരുന്നപ്പോൾ പെൻഷൻ ഉണ്ടായിരുന്നത് കൊണ്ട് ,ആ വരുമാനം കൊണ്ടാണ് താനും അമ്മയും ജീവിച്ച് പോയത്, എന്ന് അവൾ ഓർത്തു.

ഇനി പെൻഷൻ കിട്ടുമോ ഇല്ലയോ എന്ന് നാളെ ട്രഷറിയിൽ പോയി ഒന്നന്വേഷിക്കണം.

തനിക്ക് ജോലിയൊന്നും കിട്ടുന്നില്ലല്ലോ അമ്മേ ?എന്ന് താൻ ഒരിക്കൽ സങ്കടം പറഞ്ഞപ്പോൾ അമ്മ, അന്ന് പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നു.

മോളെന്തിനാ വിഷമിക്കുന്നത് ‘നമുക്ക് ജീവിക്കാൻ അമ്മയുടെ പെൻഷനില്ലേ?

ഇപ്പോൾ അമ്മയില്ലാതായി, അത് കൊണ്ടൊരു സംശയംഎന്തായാലും നാളെ ചെന്നന്വേഷിക്കാം

പെൻഷൻ ബുക്കിന് അകത്ത് ഒരു പുതിയ ലോങ്ങ്കവർ ഇരിക്കുന്നത് കണ്ട് അവൾ അതെടുത്ത് തുറന്ന് നോക്കി.

അതിനകത്ത് മടക്കിയ ഒരു വെള്ള പേപ്പർ ഇരിക്കുന്നത് കണ്ട് എടുത്ത്, അതിലെഴുതിയിരിക്കുന്ന അമ്മയുടെ കൈപ്പട, അവൾ വായിച്ച് നോക്കി.

ഈ ലെറ്റർ തുറന്ന് വായിക്കുന്ന ആരാണെങ്കിലും അവർ അറിയുന്നതിന് ‘

ഞാനിത്ര നാളും ജീവിച്ചിരുന്നിട്ടും എന്റെ മകൾ ശാലിനിയ്ക്ക് ഒരു നല്ല കുടുംബ ജീവിതം ഉണ്ടാക്കി കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.

ഇനിയൊട്ടു കഴിയുമെന്നും തോന്നുന്നില്ല.ആയതിനാൽ

ആകസ്മികമായി, ഞാൻ മരിച്ചാൽ, എനിക്ക് കിട്ടുന്ന പെൻഷൻ അവിവാഹിതയായ എന്റെ മോൾക്ക് അവകാശപെട്ടതാണെന്നും, എന്റെയും ഭർത്താവിന്റെയും ആകെ സമ്പാദ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും രേഷ്മയ്ക്കും, രമ്യയ്ക്കും വിവാഹ സമയത്ത് കൊടുത്തിട്ടുള്ളത് കൊണ്ട് ,ബാക്കി വന്ന ഒരു ഭാഗമായ ഈ വീടും, പത്ത് സെന്റ് സ്ഥലവും എന്റെ രണ്ടാമത്തെ മകൾ ശാലിനിക്ക് വേണ്ടി ഞാൻ ഇഷ്ടദാനം എഴുതിയിട്ടുള്ളതാണെന്നും അറിയിക്കുന്നു.

അത് കൊണ്ട് ഇതിന്റെ പേരിൽ ആരും ഒരു തർക്കവും ഉന്നയിക്കരുതെന്നും അപേക്ഷിക്കുന്നു.

എന്ന് യശോദാമ്മഒപ്പ് .

ആ കത്ത് വായിച്ച് ,ശാലിനി വികാരധീനയായി.

എത്ര ദീർഘവീക്ഷണത്തോടെയാണ് തന്റെ കാര്യങ്ങൾ അമ്മ ചെയ്ത് വച്ചിരിക്കുന്നത് ‘

പെൻഷൻ ബുക്കിലെ അമ്മയുടെ പർപോർട്ട് സൈസ് ഫോട്ടോയിൽ അവൾ മതിയാവോളം ഉമ്മ വച്ചു.

പുറത്ത് ദിവാകരേട്ടന്റെ ചൊട്ടയടിക്കുന്ന ശബ്ദം കേട്ടു .ചെത്തുകാരനാണ് ദിവാകരൻ.

അമ്മിണിയമ്മയുടെ , തൈ തെങ്ങ് ദിവാകരേട്ടന്, ചെത്താൻ കൊടുത്തിട്ടുണ്ട്.

മുമ്പൊരിക്കൽ, തന്റെ വിവാഹം നടക്കാൻ തടസ്സങ്ങളുണ്ടെന്നറിഞ്ഞ് ,അമ്മയോട് വന്ന്, തന്നെ വിവാഹം കഴിച്ച് കൊടുക്കുമോ എന്ന് ചങ്കൂറ്റത്തോടെ ചോദിച്ചയാളാണ്, ദിവാകരേട്ടൻ.

അന്ന് അമ്മ ആട്ടി ഓടിക്കുകയായിരുന്നു, അദ്ദേഹത്തെ

ഈ തറവാട്ട് മുറ്റത്ത് വന്ന് ‘എന്റെ മുഖത്ത് നോക്കി ഇത് ചോദിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു.

എന്ത് കുലമഹിമയാണ് നിനക്ക് ഉള്ളത് ‘ചെത്തുകാരൻ വാസുവിന്റെ മകന് ,ഡിഗ്രി പാസ്സായി നില്ക്കുന്ന എന്റെ മോളെ കെട്ടാൻ പത്താം ക്ളാസ്സിൽ പോലും കടക്കാൻ കഴിയാതെ ചെത്താൻ പോയ നിനക്ക് എന്ത് യോഗ്യതയാടാ ഉള്ളത്. ”

അഭിമാന ക്ഷതമേറ്റ അമ്മ നിന്ന് വിറയ്ക്കുകയായിരുന്നു.

പക്ഷേ അന്ന് അപമാനിതനായി പോയ ,ദിവാകരേട്ടൻ ,കല്യാണം കഴിച്ചത്, സ്വജാതിയിൽപെട്ട, ബിഎഡ്ഡ് കാരിയെ ആയിരുന്നു.

കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ സർക്കാർ സ്കൂളിൽ ടീച്ചർ ആയി ജോലിയും കിട്ടി.

പക്ഷേ എന്നിട്ടും ദിവാകരേട്ടൻ ചെത്ത് നിറുത്തിയില്ല.

അമ്മയെ, പ്രകോപിതയാക്കാനായി ഇടയ്ക്ക് അപ്പുറത്ത് ചെത്താൻ വന്നപ്പോൾ, അമ്മിണിയേച്ചിയോട് വിളിച്ച് പറഞ്ഞിരുന്നു.

“കേട്ടോ അമ്മിണിയേച്ചീ?എന്റെ ഭാര്യ ഇപ്പോൾ ടീച്ചറായി.വെറും ടീച്ചറല്ല ,ബി എഡ്ഡ് ടീച്ചർ.”

അത് കേട്ട് അമ്മ അടുക്കളയിൽ നിന്ന് ,ശബ്ദം താഴ്ത്തി, തലയിൽ കൈവച്ച് പ്രാകി.

നിന്റെ ഈ അഹങ്കാരം അധികനാളുണ്ടാവില്ല ” എന്ന്.അത് കൊണ്ടാണോ എന്തോ?

കല്യാണം കഴിഞ്ഞ ആറാം മാസം, ദിവാകരേട്ടന്റെ ഭാര്യ സ്കൂൾ വിട്ട് സ്കൂട്ടറിൽ വരുമ്പോൾ,

ഒരു ടിപ്പർലോറി ഇടിച്ച് മരണപ്പെട്ടു.അന്ന് താൻ അമ്മയെ, ഒരു പാട് കുറ്റപ്പെടുത്തുകയും ചെയ്തു.

ഇപ്പോൾ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും, ദിവാകരേട്ടൻ വേറെ വിവാഹം കഴിച്ചതുമില്ല.

അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ, ആരോ മുൻവാതിലിൽ മുട്ടുന്നത് കേട്ടു.

ചിന്തകളിൽ നിന്നുണർന്ന് അവൾ, ചെന്ന് വാതിൽ തുറന്നു.

വരാന്തയുടെ തൂണിൽ, പിടിച്ച് കൊണ്ട് ദിവാകരേട്ടൻ നില്ക്കുന്നു.

എന്താ ,ദിവാകരേട്ടാ അമ്മ പോയ, ധൈര്യത്തിലാണോ ഈ മുറ്റത്തേക്ക് വന്നത്. ”

മുഖത്ത് ചിരി പടർത്തി അവൾ ചോദിച്ചു ‘ഉം, ശരിക്കും പറഞ്ഞാൽ ,യശോദേച്ചിയെ എനിക്ക് ഭയമായിരുന്നു, ആചാരങ്ങളും അന്ധവിശ്വാസങ്ങളും മുറുകെ പിടിച്ച് നടക്കുന്ന ഒരു തനി തറവാടി.

അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അങ്ങനെയാണ് ശീലിച്ചത്.പിന്നെ ഞാനിപ്പോൾ വന്നത് ‘ മറ്റൊരു കാര്യം പറയാനാ ,അന്ന് അമ്മയോട് ചോദിച്ച അതേ ചോദ്യം .

എനിക്ക് ഇപ്പോഴും ശാലിനിയെ ഇഷ്ടമാണ് അത് ഒരിക്കലും, നാല്പത് കഴിഞ്ഞിട്ടും അവിവാഹിതയായി നില്ക്കുന്ന ഒരു സ്ത്രീയോടുള്ള അനുകമ്പയൊന്നുമല്ല.

അന്ന് ശാലിനിയോടുണ്ടായിരുന്ന അതേ സ്നേഹത്തോട് തന്നെയാണ് ഇപ്പോഴും ഞാൻ ചോദിക്കുന്നത്.

ഒരു രണ്ടാം കെട്ട് കാരനെന്നും, ചെത്തുകാരനെന്നും, സ്വജാതിയല്ലെന്നും ഉള്ളത്, എന്റെ ഒരു കുറവാണ് എന്ന് തോന്നുന്നെങ്കിൽപിന്നെ, ഞാൻ നിർബന്ധിക്കുന്നില്ല.

ഒരുറപ്പ് എനിക്ക് തരാൻ പറ്റും.നിനക്ക് ഉണ്ണാനും, ഉടുക്കാനും തന്ന് ‘ എന്റെ മരണം വരെ നിന്നെ സംരക്ഷിക്കുമെന്ന ഉറപ്പ്.

സമ്മതമാണെങ്കിൽ നാളെ തന്നെ വിവാഹം ,നിയമപരമായി ,രജിസ്റ്റർ ചെയ്യാൻ ഞാൻ തയ്യാറാണ്.

ഇനി, ഞാൻ അന്തിചെത്തിനായി ആറ് മണി കഴിഞ്ഞ് വരും.

മറുപടി എന്താണെങ്കിലും അപ്പോൾ പറഞ്ഞാൽ മതി.

അത്രയും പറഞ്ഞ് ദിവാകരൻ നടന്ന് പോയപ്പോൾ, എല്ലാം കേട്ട് ഒരു പ്രതിമ പോലെ നില്ക്കുകയായിരുന്നു അവൾ.

“മോളേ “എന്നുള്ള അമ്മിണിയേച്ചിയുടെ വിളി കേട്ടാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.

‘എന്താ അമ്മിണിയേച്ചി?അവർ വരാന്തയിലേക്ക് കയറി നിന്ന് കൊണ്ട് ശാലി നിയോട് പറഞ്ഞു.

ദിവാകരൻ നല്ലവനാ മോളേ,അവൻ ഞങ്ങളോട് എല്ലാം പറഞ്ഞതിന് ശേഷമാ, നിന്റെ അടുത്തേക്ക് വന്നത്.

മോള് എന്തായാലും ഒന്നാലോചിക്ക്.എത്ര നാളാ ഇങ്ങനെ ഇവിടെ, ഒരാൺ തുണയില്ലാതെ കഴിയുന്നത്.

അത്രയും പറഞ്ഞിട്ട് അവർ പോയി.ശാലിനി അമ്മിണിയമ്മ പറഞ്ഞതിനെ കുറിച്ച് നന്നായി ആലോചിച്ചു.

എന്തൊക്കെ ഉണ്ടായാലും ഒറ്റപ്പെട്ടു കഴിയുന്ന ,ഒരു പെണ്ണിനെ സമീപിക്കാൻ രതീഷിനെ പോലെയുള്ളവർ ഇനിയും വരും.

തനിക്ക് ഒരു തുണ ഇപ്പോൾ അത്യാവശ്യം തന്നെയാണ് ‘

ദിവാകരേട്ടന്, അമ്മ പറഞ്ഞ കുറവുകൾ ഒന്നും തന്റെ ജീവിതത്തിന് തടസ്സമാകുന്ന കാര്യങ്ങളല്ല.

അന്തിചെത്തിന്, ദിവാകരൻ വന്നപ്പോൾ, കണാരേട്ടൻ ചായ കുടിച്ചിട്ട് തെങ്ങിൽ കയറിയാൽ മതിയെന്നും പറഞ്ഞ്, നിർബന്ധിച്ച് അവനെ അകത്തേക്ക് ക്ഷണിച്ചു.

അകത്ത് കസേരയിൽ ഇരിക്കുന്ന അവന്റെ മുന്നിലേക്ക് ചായയുമായി വന്നത് അവളായിരുന്നു.

സെറ്റ് സാരിയുടുത്ത്, നെറ്റിയിൽ ചുവന്ന പൊട്ട് കുത്തിയ തനി നാടൻ മലയാളി പെണ്ണിനെ കണ്ട്, ദിവാകരന്റെ ചുണ്ടുകൾ മന്ത്രിച്ചു.”ശാലിനി ”

Share this on...