തൃശ്ശൂർ തിരുവില്ലാമല പട്ടിപ്പറമ്പിൽ എട്ടു വയസ്സുകാരിയുടെ മരണത്തിനിടയാക്കിയ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ ഇടയാക്കിയത് ഒരു വർഷം മുൻപു പുതുതായി മാറ്റിയിട്ട ബാറ്ററിയുടെ ഷോർട്ട് സർക്യൂട്ടാണെന്ന് ഫോറൻസിക് പരിശോധന സംഘത്തിൻ്റെ പ്രാഥമിക റിപ്പോർട്ട്. മൂന്ന് വർഷം മുൻപ് വാങ്ങിയ റെഡ്മി നോട്ട് 5 പ്രൊയുടെ ബാറ്ററി ഒരു വർഷം മുൻപാണ് ഇവർ മാറ്റിയിരുന്നത്.
ഗോൾഡൻ റോസ് നിറത്തിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോറൻസിക് വിദഗ്ധൻ മഹേഷിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ പൊട്ടിത്തെറിച്ച ഫോണിൻ്റെ ഭാഗങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി തൃശ്ശൂരിലെ റീജിയണൽ ഫോറൻസിക് സയൻസ് കേന്ദ്രത്തിലേക്ക് മാറ്റി. ഫോറൻസിക് പരിശോധന സംഘത്തിൻ്റെ പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ പൊലീസ് അന്വേഷണം മൊബൈലും ബാറ്ററി വാങ്ങിച്ച ഷോപ്പ് കേന്ദ്രീകരിച്ചാണ്. തിരുവില്ലാമല പട്ടിപ്പറമ്പ് മാരി അമ്മൻകോവിലിന് സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ആയ അശോക് കുമാറിൻ്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. മൊബൈൽ ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പാലക്കാട് ചെന്നൈ മൊബൈൽസ് എന്ന കടയിൽ നിന്നാണ് 3 വർഷം മുൻപ് ആദിത്യശ്രീയുടെ അച്ഛൻ്റെ അനിയൻ സമ്മാനിച്ചതായിരുന്നു ഈ മൊബൈൽ ഫോൺ. ഈ ഷോപ്പ് ഉടമയുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും, കേസന്വേഷിക്കുന്ന പഴയന്നൂർ എസ്എച്ച് ഒ വി വി ബിന്ദു ലാൽ പറഞ്ഞു. ഫോൺ വാങ്ങിച്ച കടയിൽ നിന്നു തന്നെയാണ് ബാറ്ററി കേടായപ്പോഴും ഇവർ മാറ്റിയത്. പൊട്ടിത്തെറിച്ചത് പിതാവ് അശോക്കുമാർ ഉപയോഗിക്കുന്ന ഫോണാണ്. ആദിത്യശ്രീ പഠന ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്നത് ടാബ് ആയിരുന്നു. ഇന്നലെ ടാബിൽ ചാർജ് കഴിഞ്ഞതോടെ ഇത് ചാർജിന് വേണ്ടി കുത്തിവെച്ചതായിരുന്നു. ഈ സമയത്താണ് പിതാവ് വീട്ടിൽ വച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് ആദിത്യശ്രീ ഗെയിം കളിക്കാൻ ഇരുന്നത്. മൊബൈൽ ചാർജ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്തല്ല ഫോൺ പൊട്ടിത്തെറിച്ചതൊന്നും ഫോറൻസികൻ്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
ബാറ്ററിയുടെ ഭാഗങ്ങളാണ് കൂടുതൽ ചിന്നഭിന്നമായിട്ടുണ്ടായിരുന്നത്.അശോകൻ്റെയും സൗമ്യയുടെയും ഏകമകളാണ് മ,രി,ച്ച ആദിത്യശ്രീ. ആദിത്യശ്രീ തിരുവില്ലാ മല പുനർജനിയിലെ ക്രൈസ്റ്റ് ന്യൂലൈൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. തിരുവല്ലമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ആണ് മാതാവ് സൗമ്യ. സംഭവസമയത്ത് കുട്ടിയുടെ പിതാവ് അശോക് കുമാറും മാതാവ് സൗമ്യയും വീട്ടിലുണ്ടായിരുന്നില്ല. ഇരുവരും ജോലി കഴിഞ്ഞ് എത്തുന്നതിനു മുൻപാണ് ദുരന്തം സംഭവിച്ചത്. അതേസമയം സ്ഫോടനം നടക്കുന്ന സമയത്ത് കുട്ടിയും കുട്ടിയുടെ അമ്മൂമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കാറുണ്ടായിരുന്നു. അരമണിക്കൂർ ഇടവിട്ട് ഇതിൽ നിന്നും കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഓക്സിജൻ നൽകിയിരുന്നു. എന്നാൽ ഓക്സിജൻ സിലിണ്ടർ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.