ഇട്ടു മൂടാനുള്ള സ്വർണ്ണം കൊണ്ടല്ല അവൾ വന്നത്. പക്ഷേ അവൾ ഒരു വലിയ ധനം ആയിരുന്നു.ഇവരുടെ ജീവിതം.

in News 101 views

പൊന്നും പണവും എന്തിനാണ് പൊന്ന് തോൽക്കും മനസ്സുള്ള ഒരു പെണ്ണ് ഉണ്ടെങ്കിൽ. വീൽചെയറിൻ്റെ ഹാൻഡിലിൽ മുറുകെ പിടിച്ചിരിക്കുന്ന കീർത്തിയുടെ കൈകളിൽ തലോടി രാജേഷ് പറയുമ്പോൾ ആ കണ്ണുകളിൽ പ്രണയത്തിൻ്റെ തിളക്കമുണ്ടായിരുന്നു. ഇട്ട് മൂടാനുള്ള പണവും ഇഷ്ടം പോലെ പണ്ടവും ഉണ്ടെങ്കിലേ കല്യാണം നടക്കു എന്ന് സഭ കൂടി പ്രഖ്യാപിക്കുന്ന കാരണവന്മാരുടെ കാലത്ത് സ്നേഹം കൊണ്ട് പരസ്പരം തണൽ ഒരുക്കുകയാണ് അവർ. രണ്ട് മനസ്സുകൾ ഒന്നുചേരുമ്പോൾ എന്നെന്നും ഫിക്സഡ് ഡിപ്പോസിറ്റായി നിലനിൽക്കുന്നത് പണമോ, പൊന്നോ, പ്രോപ്പർട്ടിയോ അല്ലെന്ന് ജീവിതം കൊണ്ടു തെളിയിക്കുകയാണ് ഈ മാതൃകാ ദമ്പതികൾ. രാജേഷിൻ്റെ പെണ്ണായി സ്നേഹനിധികളായ ഒരുകൂട്ടം പേരടങ്ങുന്ന വീടിൻ്റെ മരുമകളായി 2012ലാണ് കീർത്തി വന്നു കയറുന്നത്. എന്തുകൊണ്ടും സന്തോഷം കളിയാടിയിരുന്ന ജീവിതം. പക്ഷേ 2014-ൽ ആ സന്തോഷ ചിരിളെയെല്ലാം കെടുത്താൻ പോന്ന ഒരു വിധി വഴിയിൽ കണ്ണ് കൂർപ്പിച്ചിരുന്നു.

ഊർജ്വസ്വലനായി ഓടി നടന്ന ഒരു ചെറുപ്പക്കാരനെ വീൽചെയറിലേക്ക് തള്ളിവിട്ട ആ നശിച്ച ദിവസം ഇന്നും രാജേഷിനൊരു പേകിനാവ് ആണ്. പക്ഷേ തളർത്തിയ വിധിയെ നോക്കി പുഞ്ചിരിക്കാനും അവിടുന്ന് ജീവിച്ചു തുടങ്ങാനും രാജേഷിനെ പഠിപ്പിച്ചു കീർത്തി. നിഴലായി കൂട്ടുകാരിയായി ഓരം ചേർന്ന് കീർത്തി നിൽക്കുമ്പോൾ സ്ത്രീധനത്തിൽ കുളിക്കുന്ന കല്യാണ മേളങ്ങളെ നോക്കി രാജേഷ് ഈ മാസ് ഡയലോഗ് പറയും. അന്ന് അവളുടെ കൈ പിടിക്കുമ്പോൾ ഒന്നും ചോദിച്ചു വാങ്ങിയിരുന്നില്ല. പൊന്നു കൊണ്ട് തുലാഭാരം നടത്തിയിരുന്നില്ല. പക്ഷേ അതിനേക്കാളും എത്രയോ വലിയ സ്ത്രീധനത്തെ ആണ് അവർ എനിക്ക് തന്നത്. വിവാഹ ധാരാളിത്തങ്ങൾ നൽകിയ ധാരാളിത്തങ്ങളുടെ കെട്ടു മാറാപ്പുകളും കയറി ജീവിക്കുന്ന ടിപ്പിക്കൽ മലയാളിക്ക് മുന്നിൽ രാജേഷ് തൻ്റെയും കീർത്തിയുടെയും നിർമല സ്നേഹത്തിൻ്റെ കഥ പറയുകയാണ്.കണ്ണീരാവരുത് കല്യാണം. വീണു പോയതാണ് ഒരിക്കൽ. അന്ന് കൈപിടിക്കാൻ ആരുമുണ്ടായിരുന്നില്ല. ഞാൻ ഇന്ന് ഈ ജീവിതം ജീവിച്ചു തീർക്കുന്നുണ്ടെങ്കിൽ അതെൻ്റെ കീർത്തിയുടെ കൂടി തണലിലാണ്.

അവളാണ് എൻ്റെ ധനം.രാജേഷ് പറഞ്ഞു തുടങ്ങുകയാണ്. അന്തസിൻ്റെ പേരു പറഞ്ഞാണ് പലരും കല്യാണത്തിന് കാശു പൊടിക്കുന്നത്. മക്കളുടെ ഭാവിയെ കരുതി എന്നൊക്കെ പറയും. പക്ഷേ ജീവിതത്തിൽ പ്രശ്നം വരുമ്പോൾ ഈ കാണുന്ന കാശോ, പൊന്നോ, പണ്ടമോ നമുക്ക് ഉപകാരപ്പെട്ടു എന്ന് വരില്ല. എൻ്റെ ജീവിതം തന്നെ അതിന് വലിയൊരു ഉദാഹരണമാണ്. ഇവിടെ എനിക്ക് തുണയാകുന്നത് എൻ്റെ കീർത്തിയുടെ നിസ്വാർത്ഥമായ സ്നേഹം ആണ്. ജീവിതത്തിൽ എന്നെ നിർത്തുന്നത് സ്ത്രീധനം അല്ല. ഈ സ്ത്രീയെന്ന ധനമാണ്. കീർത്തിയുടെ കൈകൾ ചേർത്തുപിടിച്ചു രാജേഷ് പറയുന്നു. എൻ്റെ ജീവിതം എടുത്താൽ 2012 ലായിരുന്നു ഞങ്ങളുടെ കല്യാണം. പക്ക എറേയ്ജ്ഡ് മാര്യേജ്. അന്ന് നടന്ന വിവാഹ ചർച്ചകളിൽ ഒരു ഡിമാൻഡും ഞാൻ മുന്നോട്ട് വെച്ചിരുന്നില്ല എന്ന് അന്തസോടെ പറയാനാകും. ഏറെ സന്തോഷത്തോടെ ആയിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. കൃഷിയും അത്യാവശ്യം ബിസിനസുമൊക്കെയായി മോശമല്ലാത്ത രീതിയിൽ ജീവിച്ചു തുടങ്ങി.

2014-ൽ ആയിരുന്നു എൻ്റെ ജീവിതം തന്നെ തകർത്ത ആ വിധി സംഭവിക്കുന്നത്. ഹെവി ലൈസൻസ് ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ് ബൈക്കിൽ തിരികെ വരുമ്പോൾ ഒരു ആക്സിഡൻറ്.പാഞ്ഞെത്തിയ കാർ എൻ്റെ വണ്ടിയിലേക്ക് ഇടിച്ചുകയറി. നട്ടെല്ലിടിച്ച് വീഴുമ്പോൾ എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. ചോര ഒലിപ്പിച്ച് കിടന്ന എന്ന ആരൊക്കെയോ ആശുപത്രിയിൽ എത്തിച്ചു. ടെസ്റ്റുകളുടെയും, മരുന്നുകളുടെയും ഇടയിൽ മരവിച്ചു കിടന്ന മണിക്കൂറുകൾ.ഒടുവിൽ ഡോക്ടർമാരുടെ അന്തിമ അറിയിപ്പെത്തി. വീട്ടുകാരെയും പ്രിയപ്പെട്ടവരെയും സാക്ഷിയാക്കി അന്ന് ഡോക്ടർ എന്നോട് ചോദിച്ചു. രാജേഷ് എന്തിനാണ് ഇവിടെ വന്നത് എന്നാണ്. എന്തുചെയ്താലും വേണ്ടില്ല.രാജേഷ് എഴുന്നേറ്റ് നടക്കണം ഡോക്ടർ എന്നായിരുന്നു എൻ്റെ മറുപടി. രാജേഷിന് ഇനി എഴുന്നേറ്റ് നിലനിൽക്കാനാകില്ല എന്ന് എൻ്റെ മുഖത്തേക്ക് നോക്കാതെ ദയനീയമായി ഡോക്ടർ പറയുമ്പോൾ കീർത്തി പൊട്ടിക്കരയുകയായിരുന്നു. അവിടുന്നങ്ങോട്ട് ആശുപത്രി ആയിരുന്നു എൻ്റെ ലോകം.

നീണ്ട ആറു മാസക്കാലം ആശുപത്രിയുടെ മടുപ്പിക്കുന്ന ചുമരുകൾക്കിടയിൽ.ഒടുവിൽ വൈദ്യശാസ്ത്രം തോറ്റ് പിന്മാറിയപ്പോൾ ഞാനും എൻ്റെ ഈ വീൽചെയർ മാത്രം ബാക്കിയായി. പക്ഷേ തളർന്നു പോകുന്ന ഘട്ടത്തിൽ കീർത്തി എനിക്ക് ചിറകുകളായി. തകർന്നു പോകുന്ന മനസിനെ ആശ്വസിപ്പിക്കുന്ന തണലായി മാറി അവൾ. കണ്ണുകൾ കാണാൻ വയ്യാഞ്ഞിട്ടാണ്. പുറമെ പലരേയും അഭിമുഖീകരിക്കാനുളള മടിയായിരുന്നു. സഹതാപ കണ്ണുകൾ കാണാൻ വയ്യാഞ്ഞിട്ടാണ്. പക്ഷേ എല്ലാ അപകർഷതാബോധങ്ങളിൽ നിന്നും അവൾ എന്നെ തിരികെ കൊണ്ടുവന്നു. ആശുപത്രിയിൽ നിന്ന് ഞങ്ങൾ നേരെ പോയത് ശംഖുമുഖം ബീച്ചിക്കാണ്. അതൊരു തുടക്കം മാത്രമായിരുന്നു. അവളുടെ ചിറകിൻ്റെ കരുത്തിലും തണലിലും ഞാൻ എവിടെയൊക്കെ പോയി . ഞാൻ പഴയപടി ആകാൻ തമിഴ്നാട് വെല്ലൂരിനടുത്തുള്ള ഒരു വലിയ അമ്പലത്തിലെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ചെകുത്തായ വലിയൊരു മല നേർച്ച എന്നോളം കീർത്തി നടന്നു കയറി.

ഇതേ ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് വർഷം ഒൻപത് ആവുന്നു. പ്പോഴും എൻ്റെ മുഖമൊന്ന് വാടാൻ അവൾ അനുവദിച്ചിട്ടില്ല. ജീവിതത്തിലെ എല്ലാ സന്തോഷവും നൽകി ഒരു ആയുഷ് കാലത്തിനുമപ്പുറം ഉള്ള സ്നേഹം നൽകി എൻ്റെ കീർത്തി എനിക്ക് അരികിലുണ്ട്. എല്ലാത്തിനും സാക്ഷിയായി ഞങ്ങളുടെ മകൻ അദ്വൈതും. വീൽചെയറിൽ ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ വീടുകൾ സന്ദർശിക്കുമ്പോൾ നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടുപോകുന്നവരെ പ്രോത്സാഹിപ്പിച്ച്, സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരാനും ഞാനും അവളും ശ്രമിക്കുന്നുണ്ട്. വീൽചെയർ ജീവിതത്തിൻ്റെ ഭാഗമാക്കിയവരുടെ അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും വേണ്ടാ പ്രവർത്തിക്കുന്ന ഓൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിൻ സെക്രട്ടറിയുമാണ് ഞാനെന്ന രാജേഷ് പറഞ്ഞു നിർത്തി.

Share this on...